ഹജ്ജ്: തീര്‍ഥാടകരുടെ താമസസൗകര്യത്തില്‍ മാറ്റം വരുത്തും
text_fieldsകൊണ്ടോട്ടി: അടുത്ത ഹജ്ജ് തീര്‍ഥാടനത്തിനു മുമ്പായി മക്കയിലും മദീനയിലും തീര്‍ഥാടകരുടെ താമസസൗകര്യങ്ങളിൽ കാതലായ മാറ്റം വരുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സി. ഷാനവാസ്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹജ്ജ് നിര്വഹിച്ചെത്തിയവര് സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ചിരുന്നെങ്കിലും താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം തൃപ്തി അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, നോഡല്‍ ഓഫിസര്‍ പി.കെ. അസ്സയിന്‍, കെ. ഷാഫി, സി.പി. മുഹമ്മദ് ജസീം, കെ. നബീല്‍, കെ. സുഹൈര്‍, പി.പി. മുഹമ്മദ് റാഫി എന്നിവര്‍ സംബന്ധിച്ചു.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം ഏഴിന് അവസാനിക്കും. അപേക്ഷകളിലുള്ള തുടര്‍ നടപടികള്‍ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ പുരോഗമിക്കുകയാണ്. ഇതിനായി ഞായറാഴ്ചയും ഓഫിസ് പ്രവര്‍ത്തിച്ചു. ഇതുവരെ 22,752 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.
ഇതില്‍ 4512 പേര് 65 വയസിന് മുകളില്‍ പ്രായമുള്ളവരും 3016 പേര് പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളും (ലേഡീസ് വിതൗട്ട് മെഹ്റം) 835 പേര് കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട് തീര്‍ഥാടനത്തിന് അവസരം ലഭിക്കാത്ത പ്രത്യേക പരിഗണനയുള്ള ജനറല്‍ - ബി വിഭാഗത്തിലുള്ളവരും 14,389 പേര് ജനറല്‍ വിഭാഗത്തിലുമാണ്. ഇതില്‍ ആദ്യ രണ്ട് വിഭാഗത്തിലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.