ശ്രദ്ധേയമായി യുവ സൗദി വളന്റിയർമാർ
text_fieldsഹജ്ജ് പ്രദേശങ്ങളിൽ യുവ സൗദി വളന്റിയർമാർ സേവനത്തിൽ
മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ സൗദി യുവതിയുവാക്കളുടെ സന്നദ്ധപ്രവർത്തനങ്ങൾ ശ്രദ്ധേയമായ കാഴ്ച്ചയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിദ്യാർഥികളുടെയും യുവാക്കളുടെയും സേവനങ്ങൾ ഹജ്ജ് പ്രദേശങ്ങളിൽ തീർഥാടകർക്ക് ഏറെ ഉപകരിച്ചു. സൗദി അറേബ്യൻ സ്കൗട്ട്സ് അസോസിയേഷൻ സർക്കാർ, സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ചായിരുന്നു പൊതുസേവന ക്യാമ്പുകളിൽ വളന്റിയർ സേവനം നടത്തിയത്.
നാലു വർഷത്തിനുള്ളിൽ സൗദി വളന്റിയർമാരുടെ എണ്ണം 60 ശതമാനത്തിലധികം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2022ൽ 655 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വളന്റിയർമാർ ഉണ്ടായിരുന്നത് ഈ വർഷം 1,068 ആയി വർധിച്ചു. സേവനദാതാക്കളുമായി സഹകരിച്ച് വൈദ്യസഹായം നൽകുക, ഗ്രാൻഡ് മോസ്കിലും പുണ്യസ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുക, സുഗമമായ രീതിയിൽ തീർഥാടകർക്ക് കർമങ്ങൾ ചെയ്യാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കുക എന്നിവയായിരുന്നു പ്രധാനമായും സൗദി യുവ സന്നദ്ധപ്രവർത്തകർ ഹജ്ജ് പ്രദേശങ്ങളിൽ ചെയ്തിരുന്ന സേവനം.
വിദേശ വളന്റിയർമാരുടെ സേവനം ഈ വർഷം പരിമിതമായ രീതിയിലായിരുന്നു ഹജ്ജ് പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. കർശനമായ നിയന്ത്രണങ്ങളും ‘നുസുക്’ കാർഡില്ലാതെ മക്കയിൽ പ്രവേശിക്കാൻ കഴിയാത്തതും വിദേശ വളന്റിയർമാരുടെ സേവനത്തിന് നല്ല തടസ്സമായി. എന്നാലും മലയാളി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പരിമിതമായ വളന്റിയർമാർ മിനയിലും മറ്റു ഹജ്ജ് പ്രദേശങ്ങളിലും ഈ വർഷവും എത്തിയിരുന്നു.
കെ.എം.സി.സി, തനിമ, ഐ.സി.എഫ് (രിസാല), ഒ.ഐ.സി.സി, നവോദയ, ഐവ തുടങ്ങിയ സംഘടനകളുടെ വളന്റിയർമാർ മിനയിലെ മറ്റും ഹാജിമാർക്ക് വേണ്ട സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. വിവിധ സന്നദ്ധപ്രവർത്തകരുടെ ആത്മാർഥമായ സേവനപ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ ഹാജിമാർക്ക് ഏറെ ഉപകരിക്കുന്നുണ്ട്. രാജ്യത്തെ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് കോർപ്പറേഷൻ വഴി ഈ വർഷം മക്ക, മദീന, ഇതര പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പുരുഷ-വനിത വളന്റിയർമാരെ നിയോഗിച്ചതും ഈ ഹജ്ജ് സീസണിലെ പ്രത്യേകതയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ സൗദി യുവാക്കളെ വളന്റിയർമാരായി രംഗത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും കോർപ്പറേഷൻ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ദുഹൈലാൻ പറഞ്ഞു.
വഴിതെറ്റിയ തീർഥാടകർക്ക് വഴികാട്ടൽ, ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികളെ സഹായിക്കൽ, ആവശ്യക്കാരെ ആശുപത്രി വാഹനങ്ങളിൽ എത്തിക്കൽ, വാണിജ്യ മന്ത്രാലയത്തിനും മക്ക മുനിസിപ്പാലിറ്റിക്കും ഒപ്പം ചുമതലകൾ നിർവഹിക്കൽ എന്നിവയായിരുന്നു വളന്റിയർമാർക്ക് നൽകിയ മറ്റു ചുമതലകൾ. നുസുക് കാർഡുകളിലെ ബാർകോഡുകൾ സ്കാൻ ചെയ്ത് തീർഥാടകർക്ക് അവരുടെ താമസസ്ഥലം കണ്ടെത്താനുള്ള പരിശീലനവും വളന്റിയർമാർക്ക് നൽകിയിരുന്നു. തീർഥാടകരുടെ ഹജ്ജ് ചടങ്ങുകൾ സുഗമമാക്കുന്നതിന് മിനയിലെ വിവിധ ഭാഗങ്ങളിൽ 180ലധികം മൊബൈൽ മാർഗനിർദേശ പോയന്റുകളിലും സ്കൗട്ട് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.