സുഖമല്ലേ, ഉമ്മാ..?
text_fieldsവേദനയുടെ അണയാ നെരിപ്പോടായി ആയിരക്കണക്കിന് അമ്മമാരുമുണ്ട് ഗസ്സയിൽ. സ്നേഹവും ലാളനയും നൽകി കൊതിതീരാത്ത മക്കൾ പറന്നുപോയ നോവുമായി കഴിയുന്നവർ...
നാലുമാസം മുമ്പാണ് എട്ടു വയസ്സുകാരിയായ സെയ്ൻ മിൻഹക്ക് തന്റെ ഉമ്മയെ നഷ്ടമായത്. മനുഷ്യത്വമറിയാത്ത ഇസ്രായേൽ വംശഹത്യയുടെ ഇരയായി, അഭയം തേടിയ വീട്ടിലൊരുനാൾ അവരും രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. ഇസ്രായേൽ ബോംബറുകൾ തീമഴയായി പെയ്തപ്പോൾ കരുത്തും കരുതലും പകർന്ന, പലവുരു മുന്നിലെത്തിയ മരണത്തെ തടഞ്ഞുനിർത്തിയ ഉമ്മയാണ് ആറടി മണ്ണിൽ ഉറങ്ങുന്നത്. മിൻഹക്കെങ്ങനെ ഇത് താങ്ങാനാകും? ഓരോ രാത്രിയിലും അവൾ ഉമ്മയുടെ ഖബറിടത്തിലെത്തും.
ആ മണ്ണ് ഇരുകൈകളിലും ചേർത്തുപിടിക്കും. രാത്രി മുഴുക്കെ അവിടെതന്നെ കഴിച്ചുകൂട്ടും. ഉമ്മ തന്നോട് എന്തൊക്കെയോ പറയുന്നപോലെ. ആ സാന്നിധ്യത്തിന്റെ കുളിര് ഹൃദയത്തിൽ നനവ് പടർത്തുന്ന പോലെ. ‘‘എനിക്കൊന്നിനെയും പേടിയില്ല. ഉമ്മയുടെ മടിയിൽ എനിക്കുറങ്ങണം’’ –അർധ രാത്രിയിലും ഇവിടെ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച ചോദ്യത്തിന് മിൻഹയുടെ വാക്കുകൾ.
ഓരോ നാളിലും അവിടെയെത്തുന്നത് അന്നന്നത്തെ കഥകൾ ഉമ്മയുമായി പങ്കുവെക്കാനാണ്. ചെവിയിലെന്ന പോലെ മണ്ണോട് ചുണ്ടുചേർത്ത് അവൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞോണ്ടിരിക്കും. ഉമ്മ എല്ലാം കേൾക്കുന്നുണ്ടെന്ന് മിൻഹക്കുറപ്പ്. ‘‘എനിക്ക് അവരെ വല്ലാതെ നഷ്ടമാകുന്നു. അഞ്ചു മിനിറ്റ് നേരത്തേക്ക് അവരൊന്ന് പുറത്തുവന്നിരുന്നെങ്കിൽ ഒന്ന് ചുംബനം നൽകാമായിരുന്നു. ചേർത്തുപിടിക്കാമായിരുന്നു’’–മിൻഹയുടെ വാക്കുകൾ ആരെയും കണ്ണീരണിയിക്കും. ഈ മാതൃദിനത്തിലും പക്ഷേ, അവൾക്ക് ഉമ്മയുടെ കൈകൾ ചേർത്തുപിടിക്കാനാവില്ല. സ്നേഹപ്പൂക്കൾ നൽകാനാവില്ല. പകരം, അന്നു രാത്രിയിലും ഉമ്മയുടെ ഖബറിടത്തിൽ അവൾ പ്രതീക്ഷയോടെ കാത്തിരിക്കും, കൈയിൽ ഒരു പിടി പൂക്കളുമായി. ഗസ്സയിൽ ഇത് ഒതു മിൻഹയുടെ മാത്രം കഥയല്ല. ആയിരക്കണക്കിന് മിൻഹമാരുടെ...
ഇനിയുമൊരാളുണ്ട്. 19കാരിയായ ഫായിസ ദർവീശ്. ഫായിസയുടെ മാതാവിനെയും അവർ നിർദയം കൊന്നതാണ്, കാരണമൊന്നുമില്ലാതെ. പഠിക്കാൻ മിടുക്കിയായ ഫായിസക്ക് മാതാവ് സമാഹിർ ദർവീശ് വലിയ പിന്തുണയായിരുന്നു. ജീവിതത്തിലെ എല്ലാറ്റിനും കൂട്ടു നൽകിയവൾ. ബയോളജി അധ്യാപികയായിരുന്ന സമാഹിർ, ഫായിസ പഠിച്ച് വലിയ നിലയിലെത്തുന്നത് കാത്തിരുന്നു. 2023 നവംബറിൽ ഗസ്സയിലെ യൂനിവേഴ്സിറ്റികൾ ഇസ്രായേൽ ബോംബറുകൾ ചാരമാക്കിയപ്പോൾ വിദേശത്ത് പോയി പഠിക്കാൻ ഉമ്മ അവളെ നിർബന്ധിച്ചു.
ഉറ്റവരെല്ലാം ഗസ്സയിൽ മരണമുനമ്പിൽ തുടരുമ്പോൾ പഠിക്കാനാണെങ്കിലും പുറത്തേക്കില്ലെന്നായിരുന്നു ഫായിസയുടെ നിലപാട്. പക്ഷേ, സമാഹിറിന്റെ നിരന്തര നിർബന്ധങ്ങൾക്ക് ഒടുവിൽ അവൾ വഴങ്ങി. മാതാവിനോടും ഉറ്റവരോടും യാത്ര പറഞ്ഞ് അവൾ പുറപ്പെട്ടു. ഇത് അവസാനത്തേയാകല്ലേയെന്ന പ്രാർഥനയോടെ. എന്നാൽ, അന്നു രാത്രി തന്നെ ഞെട്ടിക്കുന്ന ആ വാർത്ത ഫായിസ കേട്ടു. നുസൈറാത്ത് അഭയാർഥി ക്യാമ്പിനു മുകളിൽ പതിച്ച ഇസ്രായേൽ ബോംബറുകൾ മാതാവ് സമാഹിറിന്റെ ജീവനെടുത്തിരിക്കുന്നു. കുടുംബത്തിലെ 20 പേരാണ് ഒറ്റ രാത്രിയിൽ അറുകൊല ചെയ്യപ്പെട്ടത്.
മരണം ആകാശത്തുനിന്ന് പെയ്തിറങ്ങും മുമ്പ് അന്ന് രാത്രി മാതാവിനെ അവർ ബന്ധപ്പെട്ടിരുന്നു. ‘സുഖമല്ലേ, ഉമ്മാ’ എന്ന ചോദ്യത്തിന് എല്ലാം സുഖമാണെന്ന് മറുപടി. യാത്ര സുഖമായില്ലേ എന്ന ചോദ്യത്തിനും അവൾ മറുപടി പറഞ്ഞു. ഇനിയും വാക്കുകൾ എത്തുമെന്ന അവളുടെ കാത്തിരിപ്പ് പക്ഷേ, ഒറ്റ നാളിൽ തീർത്താണ് അഭയാർഥി ക്യാമ്പിൽ ബോംബുകൾ തീ കോരിയിട്ടത്.
ഓരോ ദിവസവും രാവിലെ ഉണർന്നാൽ ഫായിസ ആദ്യം ഫോണെടുത്ത് ഉമ്മ അവസാനമായി അയച്ച സന്ദേശം കേൾക്കും. പുതിയൊരു സന്ദേശമുണ്ടാകുമെന്ന് കാത്തിരിക്കും. പക്ഷേ, എല്ലാം അവർ അവസാനിപ്പിച്ചുകളഞ്ഞില്ലേ... ഈ മാതൃദിനത്തിലും അവൾക്ക് അന്നയച്ച സന്ദേശം തന്നെ കൂട്ടാകും...
കുട്ടികൾക്ക് മാതൃനഷ്ടത്തിന്റെ കഥകളാണെങ്കിൽ വേദനയുടെ അണയാ നെരിപ്പോടായി ആയിരക്കണക്കിന് അമ്മമാരുമുണ്ട് ഗസ്സയിൽ. സ്നേഹവും ലാളനയും നൽകി കൊതിതീരാത്ത മക്കൾ പറന്നുപോയ നോവുമായി കഴിയുന്നവർ. അബീർ നാസർ അങ്ങനെയൊരു മാതാവാണ്. അഞ്ചു വയസ്സുകാരിയായ അമീറും രണ്ടു വയസ്സുള്ള ഹുറുമായിരുന്നു മക്കൾ. ഏത് മഹാദുരന്തങ്ങളിലും തന്റെ ഭർത്താവും രണ്ട് മക്കളും നൽകിയ തണലാണ് അബീറിന് പിടിവള്ളിയായത്. പ്രതീക്ഷ പകർന്നത്.
പക്ഷേ, ഒരുനാൾ അവരെ മൂന്നു പേരെയും ഇസ്രായേൽ ക്രൂരമായി കൊന്നുകളഞ്ഞു. തന്നെ മാത്രം തനിച്ചാക്കി. അഞ്ചും രണ്ടും വയസ്സുള്ള മക്കൾ എന്ത് തെറ്റു ചെയ്തുവെന്ന് അബീറിന് ഇനിയും പിടി കിട്ടുന്നില്ല. നിറപുഞ്ചിരിയും കളിയുമായി കഴിഞ്ഞ പൈതലുകളെ ഇല്ലാതാക്കിയാൽ ആര് പൊറുക്കുമെന്നതിനുമില്ല ഉത്തരം. ഒറ്റ തവണ ഈ മക്കൾ ‘‘മാമ’’ എന്നു വിളിക്കാനെത്തുമെന്ന കാത്തിരിപ്പു മാത്രം അബീറിന് ബാക്കി...
ഇതൊന്നുമല്ലാതൊരു വേദനയുടെ നടുക്കത്തിലാണ്, 70കാരിയായ മൻതോമ നജീബ്. ഡോക്ടറായ മൂത്ത മകൻ അഹ്മദിനെ ആശുപത്രി റെയ്ഡിനിടെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയതാണ്. പിന്നീടൊന്നും അറിഞ്ഞിട്ടില്ല. ജീവനോടെയുണ്ടോ അതോ കൊന്നുകളഞ്ഞോ? ചെന്നുചോദിക്കാൻ ഒരിടമില്ല. ഒന്നു കാണാൻ കൊതിയാകുന്നുവെന്ന് മാതാവ് പറയുന്നു. ഒരുനാൾ തിരിച്ചുവരുമെന്നും കഥകൾ പങ്കുവെക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. പക്ഷേ, ക്രൂരതകൾ മാത്രം പരിചയിച്ച ഇസ്രായേൽ സേന അവരെ ബാക്കി വെച്ചുകാണുമോ?
ചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തിന് നടുവിലാണ് ഗസ്സയിലെ ദശലക്ഷങ്ങൾ. കൊന്ന് കൊതി തീരാതെ ഇസ്രായേൽ സേനയും വംശഹത്യക്ക് വേണ്ടതെല്ലാം ചൊരിഞ്ഞ് അമേരിക്ക നേതൃത്വം നൽകുന്ന പാശ്ചാത്യ ശക്തികളും നിൽക്കുമ്പോൾ എന്ന് ജീവിതം സാധാരണ നിലയിലാകുമെന്ന് ഗസ്സയിലെ അമ്മമാർക്കറിയില്ല. മുമ്പെല്ലാം മാതൃദിനം ആഘോഷമാക്കിയവർക്ക് രണ്ടു വർഷമായി അതേ കുറിച്ച് ഓർക്കാൻ നേരമില്ല. ഓരോ രാത്രിയിലും ഹൃദയം തുളച്ചെത്തുന്ന ബോംബുകളും മിസൈലുകളും പുതിയതായി എത്ര പേരെ ഇല്ലാതാക്കിയെന്ന കണക്കെടുപ്പിന്റെ തിരക്കിലാണവർ. പൊതിഞ്ഞുകെട്ടിയ മൃതദേഹങ്ങളിൽ ഉറ്റവരെ തിരയുന്ന, അന്ത്യയാത്രയാക്കുന്ന തിരക്കിലാണവർ. നിഷ്കളങ്കത തുളുമ്പിത്തുടിക്കുന്ന കുഞ്ഞുവദനങ്ങളിൽ അവസാന ചുംബനം നൽകുകയാണവർ...
ആശുപത്രികളില്ലാതായ ഗസ്സയിൽ വിദ്യാഭ്യാസം എന്നേ നിലച്ചു. അക്ഷര മുറ്റങ്ങളിൽ കളിച്ചും പഠിച്ചും കഴിഞ്ഞ കുരുന്നുകർ എവിടെയും പോകാനില്ലാതെ തെരുവുകളിൽ നടക്കുന്നു. ആറേകാൽ ലക്ഷം വിദ്യാർഥികളാണ് വിദ്യാലയങ്ങൾക്ക് പുറത്തായതെന്നാണ് കണക്ക്. സന്തോഷത്തോടെ കഴിയാൻ വീടകങ്ങളില്ലാത്തവർ ജീവിതം തിരഞ്ഞുനടക്കുന്ന മണ്ണിന്റെ പേരാണിന്ന് ഗസ്സ. അവർ പഠിക്കരുതെന്ന് ഇസ്രായേൽ മാത്രമല്ല, മറ്റു പലരും ആഗ്രഹിക്കുന്നുണ്ടാകുമോ? അവർക്ക് സന്തോഷം അരുതെന്ന് ആർക്കൊക്കെയാകും താൽപര്യം?
എന്നാലും, ഒന്നുറപ്പ്. ഈ മാതൃദിനത്തിൽ ലോകം അമ്മമാരെയും മക്കളെയും ചേർത്തുനിർത്തി ആഘോഷമാക്കുമ്പോൾ ഗസ്സ നമ്മെ വിളിക്കുന്നുണ്ട്. അവിടത്തെ കുഞ്ഞുങ്ങളും അമ്മമാരും ചോദ്യമെറിയുന്നുണ്ട്, ഞങ്ങളുടെ ആഘോഷം നിങ്ങളെന്തിന് തട്ടിപ്പറിച്ചുകളഞ്ഞെന്ന്...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.