അഭിനയത്തിന്റെ അരങ്ങിൽ നിത്യഹരിത താരമായി ഷീജ വീരമണി
text_fieldsഷീജ വീരമണി
മനാമ: കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തിൽ ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ച കലാരൂപമാണ് നാടകം. സാമൂഹിക പരിഷ്കരണങ്ങൾക്കും സമര പോരാട്ടങ്ങൾക്കും നാടകങ്ങൾ നൽകിയ ഊർജം ചെറുതല്ല. നാടകത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു അഭിനേത്രി ബഹ്റൈനിലുണ്ട്. ബഹ്റൈനിലെ നാടക വേദികളിലെ നിറസാന്നിധ്യമായ, 24 വർഷമായി ബഹ്റൈൻ പ്രവാസിയായ തൃശൂർ സ്വദേശിനിയായ ഷീജ വീരമണിയാണ് ഈ കലാകാരി.
ബഹ്റൈനിലെ വിവിധ വേദികളിൽ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ച ഷീജ ബഹ്റൈൻ കേരളീയ സമാജത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ വീരമണിയുടെ ഭാര്യയാണ്. ഇരുവരും ബഹ്റൈനിലെ കലാ സാംസ്കാരിക പരിപാടികളിൽ സജീവമാണ്. ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹൈസ്കൂളിലും ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലും പഠിച്ചിരുന്ന കാലത്ത് കലാമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ബഹ്റൈനിൽ പ്രവാസിയായി എത്തിയതിനുശേഷമാണ് കലാ സാംസ്കാരിക വേദികളിലും അഭിനയ രംഗത്തും കൂടുതൽ സജീവമായത്. രണ്ടു പതിറ്റാണ്ട് മുമ്പ് മലയാള നാടകവേദിയിലെ പ്രമുഖനായ ഇബ്രാഹിം വേങ്ങരയുടെ രാജസഭ എന്ന നാടകത്തിലൂടെയാണ് ബഹ്റൈനിൽ ഷീജ അരങ്ങേറ്റം കുറിച്ചത്. ഈ നാടകത്തിൽ ഷീജയും ഭർത്താവ് വീരമണിയും ഭാര്യാഭർത്താക്കന്മാരായാണ് അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പിന്നീട് ബഹ്റൈനിലെ നിരവധി വേദികളിൽ നാടകങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചു.
ഷീജ വീരമണി കുടുംബത്തോടൊപ്പം
ബഹ്റൈൻ പ്രതിഭ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തിയ നാടകോത്സവത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ ആസ്പദമാക്കി സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത ‘ഹലിയോ ഹലി ഹുലാലോ’ എന്ന നാടകത്തിൽ എട്ടുകാലി മമ്മൂഞ്ഞ് എന്ന ആൺവേഷം ചെയ്ത് ഷീജ പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി. കമലാ സുറയ്യയുടെ കഥാപാത്രമായും അഭിനയിക്കാനുള്ള ഭാഗ്യം ഷീജക്ക് ഉണ്ടായിട്ടുണ്ട്.
നാടകാഭിനയ രംഗത്തേക്ക് ഷീജയെ കൊണ്ടുവന്നത് മൺമറഞ്ഞ കലാകാരൻ പപ്പൻ ചിരന്തന ആയിരുന്നുവെന്ന് നന്ദിയോടെ ഷീജ ഓർക്കുന്നു. ബഹ്റൈൻ കേരളീയ സമാജവും എഫ്.എം റേഡിയോയും സംയുക്തമായി നടത്തിയ റേഡിയോ നാടക മത്സരത്തിൽ ഷീജ മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈൻ പ്രതിഭ മനാമ മേഖല ഈയിടെ നടത്തിയ സോളോ ഡ്രാമ നാടക മത്സരത്തിൽ ഏറ്റവും നല്ല നാടകമായി തിരഞ്ഞെടുക്കപ്പെട്ട ഏകാകിനിയിലെ അഭിനയത്തിന് ഷീജ ഏറ്റവും നല്ല നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കാവാലം നാരായണപണിക്കർ, പ്രശാന്ത് നാരായണൻ, സാംകുട്ടി പട്ടംകരി, സജീവ് നമ്പിയത്ത്, ജിജോയ് പുളിക്കൻ, മനോജ് നാരായണൻ തുടങ്ങിയവരുടെ നാടക ക്യാമ്പുകളിൽ പങ്കെടുത്ത് പരിശീലനം നേടാൻ കഴിഞ്ഞത് ഷീജക്ക് നേട്ടമായി. നാടകാചാര്യൻ കെ.ടി.മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകം ബഹ്റൈൻ കേരളീയ സമാജത്തിൽ അരങ്ങേറിയപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അതിൽ അഭിനയിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ പ്രശംസ ലഭിച്ചതും നാടക ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഷീജ കരുതുന്നു.
കാവാലം നാരായണപണിക്കരുടെ കീഴിൽ ഭഗവത് ജ്ജുകം എന്ന നാടകത്തിൽ അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമാണെന്ന് ഷീജ പറഞ്ഞു. ഡോ. സാംകുട്ടി പട്ടംകരി, ചെറുന്നിയൂർ ജയപ്രസാദ്, മോഹൻരാജ്, ദിനേശ് കുറ്റിയിൽ, അഡ്വ.പ്രേം പ്രസാദ്, സുജിത്ത് കപില, ഹരീഷ് മേനോൻ, ബേബി കുട്ടൻ, ദിപിൻ ദാസ് എന്നിവരുടെ നാടകങ്ങളിലും ഷീജ അഭിനയിച്ചിട്ടുണ്ട്. പ്രകാശ് വടകര- ജയ മേനോൻ ടീം ബഹ്റൈനിൽ റിലീസ് ചെയ്ത ‘സ്റ്റൈൽ മേറ്റ്’എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ ഷീജ അഭിനയിച്ചിട്ടുണ്ട്.മകൾ വീണ ഹൈദരാബാദിൽ ജോലിക്കൊപ്പം എം.ബി.എ ചെയ്യുന്നു. ബംഗളൂരുവിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ വർക്ക് ചെയ്യുന്ന മകൻ വിഷ്ണു മികച്ച ഒരു ഡി.ജെ ആർട്ടിസ്റ്റ് കൂടിയാണ്. ബഹ്റൈനിൽ പഠിച്ചു വളർന്ന ഇരുവരും കലാരംഗത്തും സജീവമാണ്. നർത്തകിയായ വീണ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.
അത് ലറ്റ് കൂടിയായ വിഷ്ണു ബഹ്റൈൻ ഇന്ത്യൻ സ്കൂളിനെ പ്രതിനിധീകരിച്ച് മൂന്ന് പ്രാവശ്യം ഇന്ത്യയിൽ നടന്ന സി.ബി.എസ്.സി നാഷനൽ അത് ലറ്റ് മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. 5 തവണ സ്കൂൾ തല വ്യക്തിഗത ചാമ്പ്യനുമായിരുന്നു. തൃശൂർ ചാവക്കാട് റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പരേതനായ ചോയിക്കുട്ടിയും തങ്കമ്മയുമാണ് ഷീജയുടെ മാതാപിതാക്കൾ. ഇനിയും നല്ല സംവിധായകരുടെ കീഴിൽ നല്ല നാടകങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾക്കായി ഷീജ കാത്തിരിക്കുന്നു. നാടകത്തിന്റെ വസന്തകാലം കഴിഞ്ഞിട്ടില്ലെന്നും നാടകങ്ങൾക്ക് സമൂഹത്തിൽ നന്മയുടെ കിരണങ്ങൾ പ്രകാശിപ്പിക്കാൻ കഴിയണമെന്നും ഷീജ വീരമണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.