Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightയാസിറിന്‍െറ ജീവിതം...

യാസിറിന്‍െറ ജീവിതം (അഥവാ ചുമട്ടുതൊഴിലാളി ഗ്രന്ഥകാരനായ കഥ)

text_fields
bookmark_border
യാസിറിന്‍െറ ജീവിതം (അഥവാ ചുമട്ടുതൊഴിലാളി ഗ്രന്ഥകാരനായ കഥ)
cancel

കോഴിക്കോട്: സഹപ്രവര്‍ത്തകര്‍ക്കിടയില്‍ താരമാണിപ്പോള്‍ പന്നിയങ്കര ഇത്തംപറമ്പ് ഹുബ്ബുറസൂല്‍ മന്‍സിലില്‍ യാസിര്‍. ചുമട്ടുതൊഴിലാളിയായ ഗ്രന്ഥകാരന്‍. പകലന്തിയോളം അത്യധ്വാനം ചെയ്യുന്നതിനിടെ സ്വരുക്കൂട്ടിയ വാക്കുകളാല്‍ കോല്‍ക്കളിയെക്കുറിച്ച് ആധികാരിക ഗ്രന്ഥം രചിച്ചിരിക്കുന്നു, കോഴിക്കോട് രാജാജി റോഡില്‍ ചുമട്ടുതൊഴിലാളിയായ ഈ 29കാരന്‍. യാസിറിന്‍െറ ‘വടക്കന്‍ മാപ്പിള കോല്‍ക്കളി’ എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ പുറത്തിറക്കി. ഒപ്പം സിനിമകളിലും ചാനലുകളിലും കോല്‍ക്കളി പരിപാടികളും. പെരുമഴക്കാലം, പ്രമുഖന്‍, തട്ടത്തിന്‍മറയത്ത് തുടങ്ങിയ സിനിമകളിലും ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിലും കോല്‍ക്കളി അവതരിപ്പിച്ചു. അല്‍ജസീറ ടി.വിയിലടക്കം പരിപാടികള്‍ വന്നു. 10ാംതരം പോലും കടന്നിട്ടില്ലാത്ത തനിക്ക് ഇത് സ്വപ്നം കാണാന്‍ പറ്റുന്നതിലും അപ്പുറമാണെന്ന് യാസിര്‍ പറയുന്നു.
പഠനകാലം മുതല്‍ കൂലിപ്പണിയെടുത്തും മറ്റും വാങ്ങിയ പുസ്തകങ്ങളാണ് വഴിത്തിരിവായത്. മുമ്പ് സിവില്‍ സ്റ്റേഷനിലെ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ ഗോഡൗണില്‍ ചുമട്ടുകാരനായിരുന്നു. ചായപ്പീടികയില്‍ ജോലിക്കാരനായും ചായ കൊണ്ടുനടന്നുമെല്ലാം ഉപജീവനം കണ്ടത്തെിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ പിതാവ് അബ്ദുറസാഖില്‍നിന്ന് പകര്‍ന്നുകിട്ടിയ കളിയുടെ പാഠങ്ങളായിരുന്നു തുടക്കം. പിന്നീട് കോള്‍ട്ടാര്‍ ഹസന്‍ഗുരിക്കളില്‍നിന്ന് കോല്‍ക്കളി പാഠങ്ങള്‍ അഭ്യസിച്ചു. 2001, 2002 വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന്‍െറ നായകന്‍ യാസിറായിരുന്നു. 2000ത്തില്‍ നടന്ന കലോത്സവത്തില്‍ രണ്ടാം സ്ഥാനവും നേടി ഇതേ ടീം. 12 വര്‍ഷത്തോളം കോല്‍ക്കളി പരിശീലകനാണ്. യാസിര്‍ പഠിപ്പിച്ച 35ഓളം ടീമുകളാണ് സംസ്ഥാന, ജില്ലാ സ്കൂള്‍ കലോത്സവങ്ങളില്‍ പലതവണ വിജയക്കൊടി പാറിച്ചത്.
കോല്‍ക്കളിയെക്കുറിച്ച് മികച്ച ഗ്രന്ഥമില്ല എന്ന അറിവാണ് പുസ്തക രചനയിലേക്ക് നയിച്ചത്. കളിയെക്കുറിച്ച് അറിയാവുന്നത് ഒരു പേജില്‍ എഴുതി കാണിച്ചപ്പോള്‍ കോഴിക്കോട്ടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എസ്. കൃഷ്ണകുമാര്‍ പ്രോത്സാഹിപ്പിച്ചു. കോല്‍ക്കളി ഗുരുക്കന്മാരെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കളിയിലെ വിവിധ ചുവടുകള്‍, പാട്ടുകള്‍, അഭ്യസന രീതികള്‍ എന്നിവയെല്ലാം പുസ്തകത്തിലുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെ നീളുന്ന ജോലി കഴിഞ്ഞും ഒഴിവുദിനങ്ങളിലുമായിരുന്നു പുസ്തക രചന. ഇപ്പോള്‍ പുസ്തകത്തിന്‍െറ പരിഷ്കരിച്ച പതിപ്പിന്‍െറ പണിപ്പുരയിലാണ്. സഹപ്രവര്‍ത്തകന് ഉഗ്രനൊരു സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് രാജാജി റോഡിലെ ചുമട്ടുതൊഴിലാളികള്‍. ഈയിടെ പഠിച്ച പരപ്പില്‍ എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യാസിറിന് ഒരുക്കിയ സ്വീകരണയോഗത്തില്‍ പഴയ അധ്യാപകര്‍ പറഞ്ഞത് ഒരേ കാര്യമായിരുന്നു. പഠനത്തില്‍ ശരാശരിയിലും താഴെയായിരുന്ന, മലയാളം വിഷയമായി പഠിച്ചിട്ടില്ലാത്ത ഒരു ചുമട്ടുകാരന്‍ ആധികാരിക ഗ്രന്ഥത്തിന്‍െറ കര്‍ത്താവായതിന് പിന്നിലുള്ള കഠിനാധ്വാനത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story