ഫോക്സ് ഫോർട്ടി

കായികമേളയിൽ ത്രോ മത്സരങ്ങളുടെ ട്രാക്കിന്റെ ഒരു വശത്തെ ചക്രക്കസേരയിലിരിക്കുന്ന ഒരാളുടെ ചുണ്ടിലെ വിസിൽ, ഏതുനേരത്തും പാഞ്ഞുവരാനുള്ള കൂർത്ത ഒരു അപകടം മൈതാനത്തെയാകെ ഓർമിപ്പിക്കുന്നവിധം നിർത്തലില്ലാതെ മുഴങ്ങുന്നു. മൂന്നു ബാച്ചും ഇരുനൂറോളം പിള്ളേരുമുണ്ടെങ്കിലും പി.ടി സാറോ മൈതാനമോ ഇല്ലാത്ത ഹയർസെക്കൻഡറി സ്കൂളിലെ വെറും രണ്ടെണ്ണത്തിനെയുംകൊണ്ടാണ് ഞാൻ വന്നത്. ഒന്നു മുതൽ പത്തുവരെയുള്ള കുട്ടികൾ ഇതൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. മലമൂട്ടിലെ ഈ സ്കൂളിൽനിന്നും ഇനി ഒരാളെയും പങ്കെടുപ്പിച്ചില്ലെങ്കിലും ആരും ചോദിച്ചുവരാനുമില്ല. പെൺകുട്ടിക്ക് അമ്മ കൂട്ടുവന്നിട്ടുണ്ട്. പന്ത്രണ്ട് സീയിലെ നവീൻ...
Your Subscription Supports Independent Journalism
View Plansകായികമേളയിൽ ത്രോ മത്സരങ്ങളുടെ ട്രാക്കിന്റെ ഒരു വശത്തെ ചക്രക്കസേരയിലിരിക്കുന്ന ഒരാളുടെ ചുണ്ടിലെ വിസിൽ, ഏതുനേരത്തും പാഞ്ഞുവരാനുള്ള കൂർത്ത ഒരു അപകടം മൈതാനത്തെയാകെ ഓർമിപ്പിക്കുന്നവിധം നിർത്തലില്ലാതെ മുഴങ്ങുന്നു. മൂന്നു ബാച്ചും ഇരുനൂറോളം പിള്ളേരുമുണ്ടെങ്കിലും പി.ടി സാറോ മൈതാനമോ ഇല്ലാത്ത ഹയർസെക്കൻഡറി സ്കൂളിലെ വെറും രണ്ടെണ്ണത്തിനെയുംകൊണ്ടാണ് ഞാൻ വന്നത്. ഒന്നു മുതൽ പത്തുവരെയുള്ള കുട്ടികൾ ഇതൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. മലമൂട്ടിലെ ഈ സ്കൂളിൽനിന്നും ഇനി ഒരാളെയും പങ്കെടുപ്പിച്ചില്ലെങ്കിലും ആരും ചോദിച്ചുവരാനുമില്ല. പെൺകുട്ടിക്ക് അമ്മ കൂട്ടുവന്നിട്ടുണ്ട്. പന്ത്രണ്ട് സീയിലെ നവീൻ എന്റെ ബൈക്കിന് പിന്നിലും കയറി.
നവീന്റെ ഊരിൽച്ചെന്ന് കാടും കാട്ടിറച്ചിയും പലവട്ടം രുചിച്ചതുകൊണ്ട് അവൻ ഏറിന്റെ കാര്യം പറഞ്ഞപ്പോൾ ഞാനങ്ങ് സമ്മതിച്ചതാണ്. മത്സരം കഴിഞ്ഞാൽ അവനെ ബസ് കയറ്റിവിട്ടിട്ട് നഗരത്തിലേക്ക് ഇറങ്ങണം. ഒരു സിനിമയും കണ്ട് ചില പുസ്തകങ്ങളും വാങ്ങിക്കണം. കായിക അധ്യാപികയായ ബിൻസിയെന്ന പ്രണയ രഹസ്യവുമുണ്ട് എസ്‌കോർട്ടിങ് ടീച്ചറിന്റെ ഈ വേഷത്തിന് പിന്നിൽ. സീനിയർ ബോയ്സ് ആൻഡ് ഗേൾസ്, ഷോട്ട് ജാവൽ ഡിസ്ക്. ‘‘ഇരുമ്പുണ്ട കുന്തം ദോശക്കല്ല്.’’ മൂന്ന് ഏറിനെയും ഞാൻ മലയാളത്തിലാക്കി. രജിസ്റ്റർ ചെയ്യാനിരുന്ന ബിൻസി ചിരിച്ചു. രണ്ട് സ്കൂളിലെ ടൈംടേബിളിലാണെങ്കിലും പ്രണയത്തിന്റെ ഒരേ ക്ലാസിൽ ഞങ്ങളിരിക്കാൻ തുടങ്ങിയിട്ട് ഒറ്റകൈപ്പത്തിയിലെണ്ണാവുന്ന മാസങ്ങളേയായിട്ടുള്ളൂ.
മൈതാനത്ത് ഒന്നും തുടങ്ങിയിട്ടില്ല. ട്രാക്കിനുള്ളിലൂടെ മൂത്രപ്പുര ലക്ഷ്യമാക്കി നടക്കുന്ന നവീനോട് ‘ഇറങ്ങിപ്പോ ഇറങ്ങിപ്പോ’യെന്ന് ആ വിസിൽ കയർക്കുന്നു. വീൽചെയർ ഇളകുന്ന വിധം അയാൾ കൈകൾ വീശുന്നു. എന്റെ നോട്ടം നവീനെ വിളിക്കാനാഞ്ഞു. പെട്ടെന്ന് ചുണ്ടിലെ വിസിൽ മാറി. തന്തയെ ചേർത്ത് മൂർച്ചയാക്കിയ ഒരു തെറി നവീന്റെ നെഞ്ചത്ത് വന്ന് കുത്തി.
‘‘അത് സാറിന്റെ ചെറുക്കനാണാ?.. ബ്രിട്ടോ സാർ അവനെയിപ്പം തിന്നും. പെട്ടെന്ന് ട്രാക്കീന്ന് മാറാൻ പറ.’’ ബിൻസി എന്നെ ആ ഭാഗത്തേക്ക് തള്ളിവിട്ടു. നവീൻ മറുതെറിയുമായി കൈ മുറുക്കിപ്പിടിച്ചു നടന്നുതുടങ്ങി. ഞാൻ ട്രാക്കിനുള്ളിലേക്ക് ഓടിച്ചെന്ന് അവനെ മൂത്രപ്പുരയുടെ അരികിലേക്ക് പിടിച്ചുകൊണ്ടുപോയി.
‘‘അയാളെന്റെ തന്തയ്ക്ക് പറഞ്ഞു സാറേ...’’ നവീന്റെ ദേഷ്യം തീർന്നിരുന്നില്ല. മൂത്രപ്പുരയുടെ വാതിലിലിരുന്ന ഒരു ചുവന്ന ബക്കറ്റ് പൊട്ടലോടെ തെറിച്ചുപോയി.
‘‘അങ്ങേരെ ഞാൻ കസേരയോടെ മതിലിന്റെ അപ്പറത്ത് എറിയുമായിരുന്നു.’’ നവീനെ തണുപ്പിക്കാൻ ഞാനതിന് ചിരിച്ചു. ഷോട്ട് പുട്ട് ട്രാക്കിൽ എന്റെ പെൺകുട്ടിയുടെ ഏറ്. വൃത്തത്തിനുള്ളിൽനിന്ന് കാല് പുറത്തേക്ക് പോയതിന്റെ ഫൗൾ വിസിൽ ചക്രക്കസേരയിൽനിന്നുണ്ടായി. അയാൾക്ക് പിന്നിൽ കുട പിടിച്ച് നിൽക്കുന്ന സ്ത്രീക്ക് കണ്ടുമറന്ന മുഖം. പ്രത്യേകിച്ച് വലിയ പൊട്ടും എണ്ണമയമുള്ള കണ്ണുകളും.
‘‘എണീറ്റ് നിക്കാൻ ആവതില്ലാത്തതിനെയൊക്കെ ആരാ സാറേ പി.ടി സാറാക്കുന്നത്’’, നവീൻ പരിഹാസം എന്റെ ചെവിയിൽ ചിരിച്ചൊഴിച്ചു. പെൺകുട്ടിയുടെ മൂന്നാമത്തെ ഏറിനും ബ്രിട്ടോ സാറിന്റെ ഫൗൾ വിസിൽ വന്നു. ‘ഞാൻ വൃത്തത്തിന്റെ വെളിയിൽ ഇറങ്ങിയില്ലെന്ന്’ തുറിച്ചുനോക്കുന്ന ആ പെണ്ണിനോട് മാങ്ങയേറിന്റെ ആംഗ്യവും കാണിക്കുന്നു. പെൺകുട്ടിയുടെ അടുത്തേക്ക് ആശ്വാസവാക്കുമായി അവളുടെ അമ്മയും നവീനും നടക്കുന്നു.
ഷോട്ട് പുട്ടിനുള്ള ആൺകുട്ടികളുടെ വരിയിൽ നിൽക്കുന്ന നവീൻ. ഫൗൾ വിസിലടിച്ചാൽ അങ്ങേരെ ഇടിക്കുമെന്ന ആംഗ്യം കാണിച്ചു. ‘‘പയ്യൻ കലിപ്പിലാണല്ല സാറേ...’’ ബിൻസി ഞങ്ങളുടെ രഹസ്യഭാഷ കണ്ടുപിടിച്ചു. എനിക്കൊരു വെള്ളത്തൊപ്പി തന്നിട്ട് അവൾ നവീനോട് കൈവീശി.
നല്ല ദൂരം പിന്നിട്ട ഒരു കുട്ടിയുടെ ഏറിന് ബിൻസി കൈകൊട്ടി. ‘‘നിന്റെ കുട്ടിയാണോ.’’ ആ ചോദ്യത്തിന് അവൾ തൊപ്പിയൂരി വിനയത്തോടെ എന്നെ അഭിവാദ്യംചെയ്തു. ഏകദേശം അതേ ദൂരം നവീന്റെ ഏറും ചെന്നുവീണു. തൊപ്പിയൂരി ഞാനും അഭിവാദ്യം മടക്കി. രണ്ടാമത്തെ തവണ ബിൻസിയുടെ കുട്ടിക്ക് പിഴച്ചു, ആദ്യദൂരം മറികടന്നില്ല. നവീൻ നില മെച്ചപ്പെടുത്തി. അതിന്റെ ആവേശത്തിൽ വൃത്തത്തിനെ മുറിച്ച് അളവു നടക്കുന്ന ഭാഗത്തേക്ക് ചെന്നതിന് ബ്രിട്ടോ സാറിന്റെ ഫൗൾ വിസിൽ. ‘വരിയുടെ പിന്നിൽ നിൽക്കെടാന്ന്’ വിസിലിന്റെ കടുത്ത നിർദേശം.
‘‘എറിയുന്ന ആള് പിന്നിലൂടെ ഇറങ്ങിപ്പോരണം അതാണ്...’’ ബിൻസി വിസിൽ നിയമം ന്യായീകരിച്ചു. നവീനോട് ഞാനത് പറയാൻ ശ്രമിച്ചു. അവന്റെ നോട്ടം ബ്രിട്ടോ സാറിന്റെ നേർക്കാണ്. മൂന്നാമത്തെ തവണ ബിൻസിയുടെ കുട്ടി വീണ്ടും അകലം കണ്ടെത്തി. നവീന്റെ ഏറ് പക്ഷേ വഴുതിപ്പോയി. ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ എറിഞ്ഞ കുട്ടി ബിൻസിയുടെ അരികിലേക്ക് വന്നു.
‘‘ടീച്ചറിനെ ബ്രിട്ടോ സാർ വിളിക്കുന്നു...’’ ഞാൻ അവന് കൈകൊടുത്തു. ബിൻസിയും കുട്ടിയും ബ്രിട്ടോ സാറിന്റെ മുന്നിൽ വിനയത്തോടെ നിൽക്കുന്നു. കസേരയുടെ പിന്നിൽ നിൽക്കുന്ന സ്ത്രീ അതിന്റെ അരികിലെ വലിയ ബാഗിൽനിന്നും ഒരു പൊതിയെടുത്ത് കുട്ടിക്ക് നൽകി. ബ്രിട്ടോ സാർ അവന്റെ കൈപിടിച്ച് കുലുക്കി. ആ സ്ത്രീ അവന്റെ നെറ്റിയിൽ ചുംബിച്ചു.
‘‘രണ്ടാമത്തെ ഏറിന് ഫൗൾ വിസിൽ വന്നില്ലായിരുന്നെങ്കിൽ.’’ ഞാൻ നവീന്റെ തോളിൽ കൈയിട്ടു.
‘‘ഇത് പോട്ടെ സാറേ ജാവല് നമ്മള് പിടിക്കും.’’ ബിൻസിയുടെ കുട്ടി സമ്മാനപ്പൊതി അഴിച്ചു. ഒരു ജോഡി ഷൂസ്. കസേരയുടെ അരികിലിരുന്ന് ഇട്ടുനോക്കുന്നു. ഞാൻ നവീന്റെ കാലിലെ ചളിപുരണ്ട ചെരുപ്പിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
‘‘അങ്ങേരെ കൈയിൽ ഇനിയും കാണോ സാറേ. എങ്കി ഞാൻ വാങ്ങിക്കും.’’ ബിൻസിയും കുട്ടിയും എന്റെ ഭാഗത്തേക്ക് വരുന്നത് കണ്ട് നവീൻ മാറിപ്പോയി നിന്നു.
ട്രാക്കിൽ ജൂനിയർ വിഭാഗങ്ങളുടെ മത്സരങ്ങൾ വിളിച്ചു. അതിലും ബിൻസിയുടെ കുട്ടിയുണ്ട്. അവർക്കെല്ലാം ഒരേ ഡിസൈനുള്ള ജേഴ്സി. കാലിന്റെ പിൻഭാഗം കുട്ടി കാണിക്കുന്നതും അവൾ ബാഗിൽനിന്നും ഒരു സ്പ്രേ എടുത്ത് അവിടെ അടിക്കുന്നതും മസാജ് ചെയ്യുന്നതും നോക്കി നിന്നു.
ഏറു വീഴുന്ന ഭാഗത്ത് അതെടുത്ത് തിരികെ നൽകാൻ നിർത്തിയ കുട്ടിയോട്, കസേരയിൽനിന്നും വീണുപോകുന്ന വിധം ബ്രിട്ടോ സാറിന്റെ ആംഗ്യങ്ങളും തെറി വിളിയും. പിന്നിൽ നിൽക്കുന്ന സ്ത്രീ ആ കുട്ടിയുടെ ബനിയനിൽ പിടിച്ച് ദൂരേക്ക് മാറ്റിനിർത്തി. ‘പോരാ പോരാന്ന്’ സാറിന്റെ ചുണ്ടിലിരിക്കുന്ന വിസിൽ ആ സ്ത്രീയോട് പറയുന്നു.
ആ കുട്ടി എങ്ങോട്ടോ ഓടിപ്പോയി. ഒരു അധ്യാപകൻ ബ്രിട്ടോ സാറിനോട് ക്ഷമ പറഞ്ഞിട്ട് അവിടെ വന്നുനിന്നു. ബ്രിട്ടോ സാർ അയാളെയും എന്തൊക്കെയോ പറയുന്നു. അധ്യാപകൻ തെറ്റുപറ്റിയെന്ന വിധം തൊപ്പിയൂരി അതെല്ലാം കേൾക്കുന്നു.
ആ വിഭാഗത്തിലും ബിൻസിയുടെ കുട്ടിയാണ് ഏറ്റവും കൂടുതൽ ദൂരം കണ്ടെത്തിയത്. ഒരു കസേര എന്റെ പിന്നിൽ ഇട്ടിട്ട് ബിൻസിയും ഇരുന്നു. ‘‘അതാരാണ്?’’ എന്റെ നോട്ടം ബ്രിട്ടോ സാറിന്റെ ഭാഗത്തെത്തി. എറിഞ്ഞ കുട്ടി ബിൻസിയെ കൈ ഉയർത്തി കാണിച്ചു. അവൾ കുട്ടിയെ ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് വിളിച്ച് ചെവിയിലെന്തോ പറഞ്ഞു. കുട്ടി ട്രാക്കിന് വളരെ മാറി ബ്രിട്ടോ സാറിന്റെ കസേരയുടെ അരികിൽ ചെന്നുനിന്നു. കുട പിടിക്കുന്ന സ്ത്രീ ആ കുട്ടിയുടെ കവിളിൽ നുള്ളി.
ത്രോ നടത്തുന്നവർ ബിൻസിയെ കൈ വീശി. അവളുടെ കുട്ടി എറിഞ്ഞതിന്റെ പകുതിപോലും ആ വിഭാഗത്തിലെ ഒറ്റക്കുട്ടിയും എറിഞ്ഞില്ലെന്നും, അടുത്ത അവസരങ്ങൾ ആ കുട്ടി ഉപയോഗിക്കുന്നില്ലെന്നും, ബ്രിട്ടോ സാറിന്റെ സമ്മാനപ്പൊതി വാങ്ങിക്കാനാണ് ബിൻസി കുട്ടിയെ അയച്ചതെന്നും പതിയെപ്പതിയെ എനിക്ക് മനസ്സിലായി.
ഹാമർ ത്രോ കണ്ടുനിൽക്കുന്ന നവീൻ, ‘ഇതൊക്കെ ഇവരെങ്ങനെ എറിയണ് സാറേന്ന്’ എന്നെ നോക്കി. സ്കൂളിലെ അലമാരയുടെ പിന്നിൽ ഹാമർ തുരുമ്പ് കയറി കിടപ്പുണ്ടായിരുന്നു. യൂട്യൂബിൽ കണ്ട് പഠിച്ചെന്ന് നവീൻ പലവട്ടം നിർബന്ധിച്ചിട്ടും അതെടുക്കാൻ അനുവദിച്ചില്ല.
കെട്ടിടങ്ങൾ കൈയേറിയ ഇത്തിരി സ്ഥലമാണ് ഞങ്ങൾക്ക് മൈതാനം. ആരുടെയെങ്കിലും ദേഹത്തേക്ക് വലിച്ചെറിഞ്ഞാൽ?.. ബിൻസിയുടെ കുട്ടിയെ തോൽപിച്ചതിന്റെ ആരവം മറ്റൊരു സ്കൂളിലെ കുട്ടികൾ ഉയർത്തി. അവളുടെ മുഖത്ത് നിരാശ. ബ്രിട്ടോ സാറിന്റെ കസേരയിൽ സമാന്തര സമ്മാനദാനം.
നവീന്റെ കണ്ണുകൾ സമ്മാനപ്പൊതിയുള്ള കുട്ടിയുടെ പക്കൽ നിന്നും തട്ടിപ്പറിക്കാൻ ആഞ്ഞുപോകുന്നു. ഞാൻ അവനോട് കൈവീശി. ജീൻസ് പാന്റ് മുട്ടോളം ഉയർത്തി അത്ലറ്റിക് വേഷത്തിലാകാൻ നവീൻ ശ്രമിക്കുന്നു.
എന്റെ പെൺകുട്ടിയുടെ അമ്മ നവീനോട് സംസാരിക്കുന്നു. ട്രാക്കിൽ അവളുടെ ഡിസ്‌കസ് ത്രോയുടെ ഊഴം. ബിൻസിയുടെ രണ്ട് കുട്ടികൾ മത്സരിക്കുന്നുണ്ടെന്ന് വരിയിലെ ജേഴ്സികളിൽ വായിക്കാം. അവൾ ഒരു കുട്ടിയെ നിലത്ത് കിടത്തി കാലുകൾ വയറുഭാഗത്ത് ഉറപ്പിച്ച്, ഉഴിഞ്ഞുകൊടുക്കുന്നു. എന്റെ പെൺകുട്ടിയും അമ്മയും നവീന്റെ പിന്നാലെ വന്നു.
‘‘സാറേ ഇവള് എറിയണില്ലെന്ന്?’’ നവീന് നിരാശ.
‘‘ഇവൻ എന്നെ നിർബന്ധിച്ചു ചേർത്തതാണ് സാറേ...’’ പെൺകുട്ടിക്ക് നാണം.
‘‘നമ്മക്ക് ഒരു മെഡലെങ്കിലും കിട്ടെട്ടെന്ന് കരുതി.’’
‘‘എനിക്കത് കൈയിൽ പിടിക്കാൻപോലും പറ്റണില്ല സാറേ...’’ അവൾ കൈ വിരിച്ചു കാണിച്ചു.
‘‘ആരെങ്കിലും പറഞ്ഞൊക്കെ കൊടുത്തെങ്കിൽ എന്റെ കൊച്ച് എറിഞ്ഞേനേ...’’ പെൺകുട്ടിയുടെ അമ്മ പോകാനുള്ള അനുവാദത്തിന് ചിരിച്ചു. ഞാൻ സമ്മതിച്ചു. ബിൻസി ആ രംഗങ്ങൾ നോക്കിനിൽക്കുന്നു. സ്കൂളിന്റെ ഗേറ്റുവരെ അവനും ആ പെണ്ണും എന്തൊക്കെയോ തർക്കിക്കുന്നുണ്ടായിരുന്നു. എന്റെ ഉള്ള് അവരിൽ പ്രണയം അടിച്ചേൽപിച്ചു.
ബിൻസിയുടെ കുട്ടി ഒറ്റക്കാലിൽ കുത്തിനിന്ന് കറങ്ങുന്നതും ഡിസ്ക് വായുവിൽ പറന്ന് പോകുന്നതും ഞാനും നവീനും കൗതുകത്തോടെ നോക്കിനിന്നു. അളവെടുക്കാൻ നിൽക്കുന്ന അധ്യാപകനോട് ഏറ് വീണ ഭാഗത്തിനെപ്പറ്റി തർക്കിക്കുന്ന ബിൻസി. ഒറ്റവിസിലിന് തർക്കം നിന്നു. രണ്ടാമത്തെ കുട്ടിയുടെ ഏറ് അതിനുമപ്പുറം കടന്നതിന്റെ സന്തോഷം ബിൻസിയുടെ തുള്ളിച്ചാട്ടത്തിലുണ്ടായിരുന്നു.
‘‘നമ്മളെ കൊച്ച് പോയത് നന്നായല്ലേ സാറേ. ഞാനും ഇതെറിയണില്ല.’’ എന്റെ പിന്നിലെ കസേരയിൽ നവീൻ വന്നിരുന്നു. ഞാനതിന് മറുപടി പറഞ്ഞില്ല. എന്റെ ഉള്ളിൽ ബ്രിട്ടോ സാർ ദഹിക്കാതെ കിടക്കുന്നുണ്ടായിരുന്നു.
അളവെടുത്ത് കുറിക്കുന്ന അധ്യാപകൻ പേപ്പറുകളുമായി ബ്രിട്ടോ സാറിന്റെ അരികിൽ വിനയപൂർവം നിൽക്കുന്നു. എന്തോ തീരുമാനമായത് കണക്കെ നീണ്ട ഒരു വിസിൽ. ബിൻസി ട്രാക്കിലേക്ക് കുതിച്ചു. കൂടുതൽ ദൂരം എറിഞ്ഞ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉയർത്തുന്നു. ചിരി പൊഴിഞ്ഞു വീഴാതെ എന്റെ നേർക്ക് വരുന്നു.
ബിൻസിക്ക് നവീൻ കസേര ഒഴിഞ്ഞുകൊടുത്തു. ആൺകുട്ടികളുടെ വരിയിൽ ഷോട്ടിന് സമ്മാനപ്പൊതി കിട്ടിയ ബിൻസിയുടെ കുട്ടിയുണ്ട്. വരി നിർത്താൻ പേരുവിളിക്കുന്ന ആളോട് ‘‘ഞാനില്ലെന്ന്’’ ചുരുണ്ട തലമുടിയിൽ റബർബാൻഡിടുന്നതിനിടയിൽ സമ്മതിക്കുന്ന നവീനെക്കണ്ട് എനിക്ക് വിഷമം തോന്നി. അവനോളം ആരോഗ്യം ആ വരിയിലെ ഒരാൾക്കും ഞാൻ കണ്ടില്ല.
‘‘സാറിന്റെ കലിപ്പൻ മത്സരിക്കുന്നില്ലേ?’’ ബിൻസിയുടെ ചോദ്യത്തിനും ഞാൻ മറുപടി പറഞ്ഞില്ല. എന്റെ ഒരു ചോദ്യം ബാക്കി നിൽക്കുന്നെന്ന് ഞാൻ ബ്രിട്ടോ സാറിന്റെ ഭാഗത്തേക്ക് ചൂണ്ടി.
‘‘ഡിസ്‌കസ് ത്രോയില് എന്റെ കൊച്ച് സ്റ്റേറ്റ് റെക്കോഡാ മറികടന്നത്. ഇത്തവണ അവള് നാഷണൽസ് പോകും...’’ ഇതൊക്കെ എന്തോ വലിയ നേട്ടങ്ങളാണെന്നല്ലാതെ എനിക്കതിലൊന്നും താൽപര്യം തോന്നിയില്ല.
ആ സന്തോഷത്തിൽ അവളെന്നെ കെട്ടിപ്പിടിക്കുമെന്ന് തോന്നി. എന്റെ തുടയിൽ നുള്ളി. ചുണ്ടുകൾ വായുവിൽ ഉമ്മയെന്ന് രഹസ്യമായി എഴുതി. ബിൻസിയുടെ ചുവന്ന് തുടുത്ത മൂക്കിന് തുമ്പിലെ വിയർപ്പുതുള്ളിയുടെ രുചിയെപ്പറ്റി എനിക്കൊരു കവിതയുണ്ടാക്കാൻ മുട്ടി.
‘‘ഞാൻ ഇതിന്റെ ടെൻഷനിലായിരുന്നു. അതാ നേരത്തെ ഒന്നും പറയാതിരുന്നത്.’’ ബിൻസി ബ്രിട്ടോ സാറിലേക്ക് എന്നെ കൊണ്ടുപോകാൻ ഒരുങ്ങിയെന്ന് മനസ്സിലായി. ആ കഥക്ക് ഞാൻ കാതു നീട്ടി.
‘‘ഒരുകാലത്ത് ബ്രിട്ടോ സാറിനെ കിട്ടാൻ സ്പോർട്സ് സ്കൂളുകൾ പോലും കാത്തുനിന്നിട്ടുണ്ട്. ഇനി ആരൊക്കെ വന്നാലും സാറിന്റെ പിള്ളേരെ ത്രോ ഇവന്റ്സിൽ ഒരാളും മറികടക്കില്ല. വളരെക്കാലം സബ്ജില്ലയും ജില്ലയും സംസ്ഥാന തലവും സാറിന്റെ ചുണ്ടിലെ ഫോക്സ് ഫോർട്ടിയുടെ താളത്തിലായിരുന്നു. സാറിന്റെ പിന്നില് നിക്കണ സ്ത്രീയില്ലേ, അവര് സാറിന്റെ ഭാര്യയൊന്നുമല്ല. അവിടെയാണ് സാറിന് പിഴച്ചത്...’’ ബിൻസി നീലനിറമുള്ള കുപ്പിയിലിരുന്ന വെള്ളം എനിക്ക് നീട്ടി.
ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങനീര്, ഞാൻ ഒരു കവിള് നിറച്ചു. റെക്കോഡിട്ട കുട്ടി വന്ന് ബിൻസിയുടെ ചെവിയിലെന്തോ പറഞ്ഞു. എന്റെ കൈയിലിരുന്ന കുപ്പി പിടിച്ചുവാങ്ങി ബിൻസി ബ്രിട്ടോ സാറിന്റെ ഭാഗത്തേക്ക് ഓടുകയാണ്. അയാളുടെ പിന്നിൽ നിന്ന സ്ത്രീയെ കാണുന്നില്ല. അവിടെ കുടയും പിടിച്ച് ബിൻസിയുടെ നിൽപ്പ്. കഥ മുറിഞ്ഞതിന്റെ ദേഷ്യം. ഞാൻ നാരങ്ങാനീര് തുപ്പി.
ഇനിയുള്ള മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷമേ നടക്കൂവെന്ന് വിളിച്ചുപറയുന്നുണ്ട്. ജാവലുമായി ട്രാക്കിനുള്ളിൽ നിൽക്കുന്ന നവീൻ. ബ്രിട്ടോ സാറിന്റെ ‘താഴെ വെക്കെന്നുള്ള’ വിസിലുകൾ. ബിൻസി എന്നോട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നു. ഞാൻ അവന്റെ കൈയിൽനിന്നും ജാവലിൻ വാങ്ങി ട്രാക്കിൽ ഒതുക്കിെവച്ചിട്ട് ഊണു കഴിക്കാൻ പോകാമെന്ന് ഓർമിപ്പിച്ചു.
‘‘അയാൾക്ക് എന്താണ് സാറേ നമ്മളോടിത്ര കലിപ്പ്. ഞാൻ ഒന്നെടുത്ത് നോക്കിയല്ലേയുള്ളൂ...’’
ഞാൻ നവീന്റെ തോളിൽ കൈയിട്ട് സ്‌കൂളിന് പുറത്തേക്ക് നടന്നു.
‘‘ജാവലിന് മെഡലടിച്ചിട്ട് അയാളെ മുന്നിൽ ഞാൻ ഒരു ഷോ കാണിക്കും സാറ് നോക്കിക്കോ...’’ സമ്മതമെന്ന് ഞാൻ ചിരിച്ചു. എന്റെ ഉള്ളിൽ ബ്രിട്ടോ സാറിന്റെ പിന്നിൽ നിന്ന സ്ത്രീയായിരുന്നു. നവീൻ കൂടുതലൊന്നും കഴിച്ചില്ല. എനിക്ക് ആ സ്ത്രീയിലേക്കും ബാക്കി കഥയിലേക്കും ചെല്ലാനുള്ള വിശപ്പായി.
സ്കൂൾ ഗേറ്റിനോട് തണൽ വിരിച്ചു നിൽക്കുന്ന പഞ്ചാരപ്പഴമരത്തിന് ചുവട്ടിൽ ആ സ്ത്രീ ചാരിയിരുന്ന് ഉറങ്ങുന്നു. വിയർത്തു കുളിച്ച അവരെ വാർധക്യത്തിന് കീഴടക്കാനാവില്ലെന്ന് ശരീരത്തിന്റെ അളവുകൾ പറയുന്നുണ്ട്. കഴുത്തിലും കൈകളിലും പച്ചകുത്തിയിട്ടുണ്ട്. ചുണ്ടിൽ കടും ചുവപ്പ് ചായം. നരച്ചുവീഴില്ലെന്ന് വാശിയുള്ള മുടിഭാരം. കാലിന്റെ വിരലിലെ വെള്ളിമോതിരങ്ങൾ.
എന്റെ കാഴ്ച പൂർത്തിയാക്കാൻ സമ്മതിക്കാതെ ആ സ്ത്രീ ഉണർന്നു. എഴുന്നേൽക്കാനുള്ള സഹായത്തിന് എന്റെ നേർക്ക് കൈ നീട്ടി. മൈതാനത്തിലേക്ക് നടക്കുന്നതിനിടയിൽ, അവരിൽ നോട്ടം മാറ്റാതെ നിന്ന എന്നോട് ചിരിച്ചു. ആ ചിരിയും എനിക്കോർമയുള്ളതാണ്.

നവീൻ കുട്ടികളുടെ കൂട്ടത്തിൽപ്പെട്ട് മൈതാനത്തിലേക്ക് ഒഴുകി. കസേരയിൽ ബാഗും െവച്ച് കഥയുടെ ബാക്കിയുമായി ബിൻസി കാത്തിരിക്കുകയായിരുന്നു. കുടയും പിടിച്ചു നിൽക്കുന്ന സ്ത്രീ ബ്രിട്ടോ സാറിന്റെ നെറ്റിയിലെ വിയർപ്പ് സാരികൊണ്ട് ഒപ്പുന്നു. ബിൻസി ബാഗ് മാറ്റി കസേര ഒരൽപംകൂടെ അരികിലേക്ക് നീക്കിയിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു. ആ വിയർപ്പും പെർഫ്യൂമും കുഴഞ്ഞ മണത്തിൽ ഞാൻ അലിഞ്ഞു.
‘‘നിന്റെ കലിപ്പൻ ചെറുക്കനെപ്പോലെ ഒരുത്തനെ സാറിന് കിട്ടിയാൽ മിനിമം നാഷണൽസ് വരെയെങ്കിലും എത്തിക്കും...’’ ബ്രിട്ടോ സാറിനെപ്പറ്റി ഇനിയും അറിയാൻ ആഗ്രഹമില്ലെന്ന് സാരിത്തലപ്പുകൊണ്ട് വീശുന്ന സ്ത്രീയിൽ തറച്ചുനിൽക്കുന്ന എന്റെ നോട്ടം ബിൻസിയെ ഓർമിപ്പിച്ചു.
ജാവലുമായി ട്രാക്കിലൂടെ നീങ്ങുന്ന പെൺകുട്ടികളിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവൾ ബിൻസിയുടെ കുട്ടിയാണ്. എറിഞ്ഞതിൽ പകുതിയും തെറ്റാണെന്ന് ബ്രിട്ടോ സാറിന്റെ വിസിൽ വിധി. കൂർത്ത അറ്റം നിലത്ത് കുത്തണം. ബിൻസി തന്റെ കുട്ടിക്ക് ജാവൽ പറന്നുപോകേണ്ട വിധം കൈകൊണ്ട് അഭിനയിച്ചു കാണിക്കുന്നു.
പെണ്ണുങ്ങളുടെ ഏറുകൾക്ക് ആൺകുട്ടികളുടെ ചിരി. നവീൻ മറ്റൊരു ജാവലുമായി മാറിനിന്ന് എറിയുന്നതു പോലെ കാണിക്കുന്നു. ബ്രിട്ടോ സാറിന്റെ വിസിലിന് അധ്യാപകർ അവനോട് അത് നിലത്ത് വെക്കാൻ നിർദേശിക്കുന്നു.
‘‘കലിപ്പൻ നല്ലോണം എറിയുമോ?’’ ബിൻസിയുടെ വാക്കുകളിലെ പരാജയഭീതി എനിക്ക് സന്തോഷം തന്നു. അവളുടെ കുട്ടി ആദ്യ ഏറിൽ നല്ല ദൂരം കണ്ടെത്തിയെങ്കിലും ട്രാക്കിന് പുറത്തേക്ക് പോയി. ബ്രിട്ടോ സാറിന്റെ വിസിൽ ബിൻസിക്കുള്ള നിർദേശമായിരിക്കാം. ദേഷ്യം കടിച്ചമർത്തി കുട്ടിക്ക് വേണ്ടി അവൾ കൈയടിക്കുന്നു.
ഞാൻ നവീന്റെ ഊരിലെ രംഗങ്ങൾ ഓർത്തു. കാട്ടുപന്നിയിറച്ചി തിന്നാൻ ചങ്ക് ബ്രോ സാറായ എന്നെ കൂട്ടിയതും. പന്നിയുടെ പള്ള തുളച്ചുകയറിയ അവന്റെ അപ്പന്റെ കുന്തവും, മാമന്റെ വാറ്റും. വായിലും കരളിലും പുളിച്ചുതികട്ടിവന്നു. ജാവലിൻ ത്രോക്ക് അവന്റെ പേര് ചേർക്കാൻ എന്റെ കാരണം അതായിരുന്നു. ബ്രിട്ടോ സാറിന്റെ പള്ള തുളച്ചുകയറുന്ന നവീന്റെ ഏറ്. എനിക്ക് വിയർത്തു. ഞാനാ ചിന്തകളിൽനിന്നും കാട്ടുപന്നിയുടെ വേഗത്തിൽ ഇറങ്ങിയോടി.
ഞങ്ങളുടെ അരികിലൂടെ ആ സ്ത്രീ നടന്നുപോയി. ബിൻസിയുടെ നോട്ടം അവരുടെ പിന്നാലെ പോയിവന്നു നിന്നത് എന്റെ മുഖത്താണ്. ‘‘ഇവരെ എവിടേലും കണ്ടിട്ടുണ്ടോ?’’ ഇല്ലെന്ന് ഞാൻ തലകുലുക്കി. ഗൂഗിളിൽ ഒരു പഴയ മലയാള സിനിമയുടെ പോസ്റ്റർ തിരഞ്ഞുപിടിച്ച് ഫോൺ എനിക്ക് നേരെ നീട്ടി. ആ കണ്ണുകൾ ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. സിനിമകളായിരുന്നു ഒരു കാലത്ത് എന്റെ ലോകം.
‘‘കൊറേ സൈഡ് കളിച്ചു. പിന്നെ ചിലതിൽ മെയിൻ കളിച്ചു. അതിനൊക്കെ എ സർട്ടിഫിക്കറ്റ് വേണമായിരുന്നു...’’ ബിൻസിയുടെ ചിരിയിലും ഒരൽപം മസാല കലർന്നു. മൈതാനത്തിന് മുഖം കാണിച്ച് നിൽക്കുന്ന പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിന്റെ തൂണിൽ അവർ ചാരിയിരുന്ന് കാലുകൾ തടവുന്നു. ബ്രിട്ടോ സാറിന്റെ പിന്നിൽ കുടയും പിടിച്ച് നവീന്റെ എതിരാളിയായ ആൺകുട്ടി.
ആ സ്ത്രീയിൽനിന്നും മടങ്ങാത്ത എന്റെ നോട്ടം ബിൻസിയെ ചിരിപ്പിച്ചു. ‘‘മെയിൻ റോളുകൾ കേറിയങ്ങ് ഹിറ്റായി. മരിയ, ഹീര, രേഷ്മ. ഈ ത്രയം ഒരുകാലത്ത് തരംഗമായിരുന്നു. അതിലെ താരമായിരുന്നു ഈ ഹീര...’’ ഇപ്പോഴും ഫോണിൽ പോണോഗ്രഫി നിർത്താനാകാത്ത എന്റെ ഉള്ളിൽ കൗമാരത്തെ കൊതിപ്പിച്ച ഹീരയുണ്ടെന്ന് ഉറപ്പായി. അവർ തൂണിൽ ചാരി കണ്ണടച്ചിരിക്കുന്നു. കവറിൽനിന്ന് ഒരു വെളുത്ത തൊപ്പിയെടുത്ത് വെയില് വീഴുന്ന മുഖം അവർ മറച്ചു. ഞാൻ ബിൻസിയിലേക്ക് വന്നു.
‘‘അവരും ബ്രിട്ടോ സാറും തമ്മിലെങ്ങനെ?’’ കഥ മുന്നോട്ടു പോകാൻ എന്റെ ഒരു ചോദ്യം ആവശ്യമാണെന്നതുപോലെ അവൾ കസേരയുമായി മരത്തിന്റെ തണലിലേക്ക് മാറിയിരുന്നു. ഞാനിട്ട കസേര അവൾ അൽപം ചേർത്തിട്ടു. ജാവലുമായി വരിനിൽക്കുന്ന നവീന്റെ നോട്ടം ഒരു തവണ ഞങ്ങളിരുന്ന ഭാഗത്തേക്ക് വന്നു. ജാവലിന്റെ മുനയിലെ ചളി ഇളക്കിക്കുന്നതിനിടയിൽ അവന്റെ അശ്ലീലച്ചുവയുള്ള ഒരു ചിരി.
‘‘ചെറുക്കൻ ഭയങ്കര റോങ്ങാണല്ലാ...’’ ബിൻസിയുടെ ശബ്ദത്തിൽ ഒരു മാറ്റം.
‘‘ഇങ്ങനെ ഒരു ചെറുക്കൻ അവർക്കുണ്ടായിരുന്നു. ഷോട്ട്, ജാവല്, ഡിസ്ക്... മൂന്നിലും താരം. സാറായിരുന്നു കോച്ച്. രണ്ട് വട്ടം നാഷണൽസ് പോയി...’’ ബിൻസി പെട്ടെന്നങ്ങ് കഥ നിർത്തി. കുഴമ്പുമണമുള്ള ഹീര ഞങ്ങളുടെ തൊട്ടരികിലൂടെ കടന്നുപോയി. ബിൻസി അവരെ തിരിഞ്ഞുനോക്കി ചിരിച്ചു. അവർ അടുത്തേക്ക് വന്ന് ബിൻസിയെ കെട്ടിപ്പിടിച്ചു. നെറ്റിയിൽ ഉമ്മെവച്ചു.
‘‘സുഖാണോ?’’ ചോദ്യം എനിക്ക് കൂടെയുള്ളതായിരുന്നു. ബിൻസിയുടെ കവിളിൽ തൊട്ടിട്ട് അവർ നടന്ന് ബ്രിട്ടോ സാറിന്റെ പിന്നിൽ കുടയുമായി നിൽക്കുന്നതുവരെ എന്റെ നോട്ടം പിന്നാലെയുണ്ടായിരുന്നു.
‘‘എന്നിട്ട്’’ ഞാൻ പെട്ടെന്ന് ബിൻസിയെ ആ ജീവിതത്തിലേക്ക് തള്ളിയിട്ടു. ചെറുക്കനെ ഫിസിക്കൽ എജുക്കേഷൻ പഠിപ്പിക്കാനായിരുന്നു സാറിന്റെ പ്ലാൻ. ഹീര കത്തിനിക്കണ കാലം. ചെറുക്കൻ സാറിനെ ചുറ്റിപ്പറ്റി നിക്കും...’’
‘‘പിന്നെന്താ സംഭവിച്ചത്...’’ ആൺകുട്ടികളുടെ ജാവലിൻ ത്രോയുടെ ചെസ്റ്റ് നമ്പറുകൾ വിളിച്ചുപറയുന്നു. നവീന്റെ മഞ്ഞ ബനിയൻ വരിയിലുണ്ടെന്ന് ഞാൻ ഉറപ്പിച്ചു. രണ്ടോ മൂന്നോ കുട്ടികൾക്ക് പിന്നിൽ ബിൻസിയുടെ സ്കൂളിലെ ജേഴ്സി കാണാം.
‘‘നമ്മളങ്ങോട്ടൊന്ന് പോണോ?’’ ‘‘വേണ്ട’’ ബിൻസിയെ തടയാൻ ഞാൻ കൈയിൽ പിടിച്ചു. ഹീരയുടെ നോട്ടം ഞങ്ങളുടെ ഭാഗത്തേക്ക് ഒരുതവണ വന്നത് അവൾ ശ്രദ്ധിച്ചു. കൈ പിൻവലിക്കുമ്പോൾ ഒരു സോറി ഞാൻ പറഞ്ഞൊപ്പിച്ചു.
‘‘കേരളത്തിനുവേണ്ടി ഗോൾഡ് വാങ്ങിയ ആ ചെറുക്കന്റെ സ്പോർട്സ് പേജിൽ വന്ന വലിയ ഫോട്ടോ ഇപ്പോഴും സാറിന്റെ വീട്ടിലുണ്ട്. സാറിനെപ്പറ്റിയും അതിൽ വാർത്ത വന്നിരുന്നു.’’
ആൺകുട്ടികളിൽ ആദ്യത്തെ കുട്ടിയുടെ ഏറ് കുത്തിനിൽക്കുന്ന ഭാഗത്ത് അളവെടുത്തിട്ട് ട്രാക്കിൽനിന്ന് മാറാതെ നിന്ന അധ്യാപകനോട് ബ്രിട്ടോ സാർ ദേഷ്യപ്പെടുന്നു. അധ്യാപകൻ ഒട്ടും വിഷമം കാണിക്കാതെ ട്രാക്കിൽനിന്നും മാറിനിൽക്കുന്നു.
‘‘ഇതു പോലായിരുന്നു അന്നും. ജില്ലാ മീറ്റിന് സാറിനെ സഹായിക്കാൻ ആ ചെറുക്കൻ വരും. ജാവലെടുത്ത് തിരിച്ച് കൊടുക്കാനും അളവെടുക്കാനും. സാറിന്റെ വലം കൈയായി കൊറേ എണ്ണം എപ്പോഴുമുണ്ടാകും. ഞാനും ഇവിടെ നിൽക്കുന്ന പലരും സാറിനെ ചുറ്റിപ്പറ്റി നിന്നാണ് കാര്യങ്ങൾ പഠിച്ചത്.
ആരോ എറിഞ്ഞ ജാവലിന്റെ അറ്റം കഴുത്തിൽ തുളച്ചുകയറി നിലത്ത് കിടന്നു പിടയ്ക്കുന്ന...’’ ബിൻസി നിർത്തി. നവീന്റെ ഏറ് അളവെടുക്കാൻ നിന്ന സാറിന്റെ മുകളിലൂടെ ട്രാക്കിന് പുറത്തേക്ക് പോയി. ബിൻസി ഏറിന്റെ ദൂരത്തിലാണ് കണ്ണുവെക്കുന്നത്. ഫൗൾ വിസിലിൽ അധ്യാപകൻ വീണ്ടും മാറിനിന്നു.
‘‘കലിപ്പന്റെ ഏറ് കൊള്ളാം കേട്ടോ. പക്ഷേ ട്രാക്കിനകത്ത് കുത്തിനിക്കണം...’’ ബിൻസിയുടെ കുട്ടിയുടെ ഏറ് നവീന്റെ അത്ര പോയില്ല. ട്രാക്കിന് നടുവിൽ അത് കുത്തിനിന്നു. ഹീരയുടെ നോട്ടം മൂർച്ചയുള്ള ജാവലിന്റെ കുത്തിനിൽപിലാണ്. മകന്റെ കഴുത്തും ചോരവീണ ട്രാക്കിലെ മണ്ണും അവരിപ്പോഴും കാണുന്നുണ്ടാകും.
‘‘അത് ഭയങ്കര വാർത്തയായി. ഇവര് കേസ് കൊടുത്തു. വർഷങ്ങൾ സാറതിന്റെ പിന്നാലെ നടന്നു. സാറാണ് ജയിച്ചത് എന്നിട്ടും ജോലി രാജിെവച്ചു. പിന്നീടുള്ള സകല മീറ്റുകൾക്കും സാറുണ്ടായിരിക്കും. ത്രോ ഈവന്റ്സ് മുഴുവൻ സാറ് തന്നെ നോക്കും. മൂന്നു കൊല്ലം മുന്നേ ഒരു സ്ട്രോക്കു വന്നു. അങ്ങനെയാണ് ആ കസേരയിൽ. സിനിമയൊക്കെ വിട്ട ഇവര് സാറിന്റെ വീട്ടിനുള്ളിൽ ഒളിച്ചുകഴിയുന്ന കാര്യമൊക്കെ ഞങ്ങളറിയുന്നതും വൈകിയാണ്...’’
നവീൻ ജാവലുമായി ട്രാക്കിൽ തയാറായി നിൽക്കുന്നു. ബിൻസിയുടെ മുഖത്ത് കടുത്ത ആകാംക്ഷ. കഴിഞ്ഞ ഏറിലും ദൂരത്ത് ട്രാക്കിനുള്ളിൽ ജാവൽ പറന്നു വീണെങ്കിലും, അതിന്റെ അറ്റം കുത്തിയില്ല. ഇത്തവണ ഫൗൾ വിസിൽ വിളിക്കാൻ ബ്രിട്ടോ സാറ് ഒരൽപം വൈകി. വിസിലിന് ശേഷം ജാവലെറിയേണ്ട, വീഴേണ്ട രീതികൾ ബ്രിട്ടോ സാറും ട്രാക്കിലേക്ക് അഭിനയിച്ചു കാണിക്കുന്നുണ്ടായിരുന്നു. നിലത്ത് മുട്ടുകുത്തിയിരിക്കുന്ന നവീന്റെ അരികിലേക്ക് ഞാൻ നടന്നു.
‘‘കുഴപ്പമില്ലെടാ മൂന്നാമത്തെ ഒന്നുണ്ടല്ലോ...’’ വരി നിൽക്കുന്ന കുട്ടികൾ നവീനെ അസൂയയോടെ നോക്കുന്നുണ്ട്. എനിക്ക് അവനെയുംകൊണ്ട് ബ്രിട്ടോ സാറിന്റെ അരികിലേക്ക് പോകാൻ തോന്നി.
‘‘മിക്കവാറും അങ്ങേരെ പള്ളക്ക് ഞാൻ ജാവല് കുത്തിക്കേറ്റും...’’ ഞാൻ നവീന്റെ വായപൊത്തി. മൂന്നാമത്തെ ശ്രമത്തിന് കുട്ടികൾ നിരന്നു. ബിൻസി തന്റെ കുട്ടിയുടെ ചെവിയിൽ എന്തൊക്കെയോ പറയുന്നു. എനിക്കൊന്നും പറയാനാകുന്നില്ല. ഈ അവസരവും അവന് നഷ്ടമായാൽ..?
‘‘നമ്മളെ മൈതാനത്ത് നീ എറിഞ്ഞു നോക്കിയതല്ലേ..?’’ നവീൻ എന്നെ രൂക്ഷമായി നോക്കി.
‘‘ആകെയുള്ള ഇത്തിരി സ്ഥലത്ത് മരപ്പട്ടിക്കും പ്രാവിനും തൂറാൻ ഒരു പുതിയ പുതിയ കെട്ടിട്ടങ്ങൾ ഉണ്ടാക്കിയിട്ടേക്കുവല്ലേ..?’’ സത്യമാണ്. ആ മൈതാനത്തിന്റെ പല ഭാഗങ്ങളിലും കെട്ടിട്ടങ്ങൾ വന്നത് എന്തിനെന്ന് ആർക്കും ശരിക്കറിയില്ല. എല്ലാവരും അതിനെ നോക്കി സ്കൂളിന്റെ വികസനം വികസനമെന്ന് വിളിക്കുന്നു.
‘‘ഞങ്ങക്കിപ്പോ മൈതാനവുമില്ല പി.ടി സാറുമില്ല...’’ കുട്ടിക്ക് ജാവലിൻ പിടിക്കുന്ന ഭാഗത്തെ കയർ മുറുക്കിക്കൊടുക്കുന്ന ബിൻസി ഞങ്ങളെ നോക്കിയത് നവീന് ഇഷ്ടമായില്ല.
‘‘100 കോടിയൊക്കെ കൊടുത്ത് അർജന്റീന ടീമിനെ കൊണ്ടു വരാനറിയാം. ഒരു പി.ടി സാറിനെ വയ്ക്കാൻ കാശില്ല...’’ അവന്റെ വലിയവായിലെ വർത്താനം എന്റെ ഉള്ളിലെ രാഷ്ട്രീയക്കാരനെ വലിച്ചുപുറത്തിട്ടു.
‘‘നീ ബ്രസീൽ ഫാനാണല്ലേ...’’ ഞാൻ അവന്റെ മഞ്ഞ ജേഴ്സിയിൽ പിടിച്ചു. നവീൻ എന്നെ സഹതാപത്തോടെ നോക്കി...
‘‘ഇത് ബ്ലാസ്റ്റഴ്സ് ജേഴ്സിയാണ് പൂ...’’ അവൻ പെട്ടെന്ന് നിർത്തി ട്രാക്കിലേക്ക് ഓടി. പറയാതെ നിർത്തിയ തെറിയുടെ അവകാശി ഞാൻ മാത്രമല്ലെന്ന് സമാധാനിക്കാൻ ശ്രമിച്ചു.
ഇത്തവണ നവീന്റെ ഏറ് കുത്തി നിൽക്കും. എന്റെ ഉള്ള് കൊതിച്ചു. നവീൻ ഒരുങ്ങിനിന്നു. ബിൻസിയുടെ മുഖത്ത് പരാജയം വ്യക്തമാണ്. ട്രാക്കിന്റെ ആകാശത്ത് നവീന്റെ ഏറ് പറക്കുന്നു. ഏറ്റവും വലിയ ദൂരം. കൈയടികൾ. അളക്കാൻ നിന്ന അധ്യാപകൻ തലയിൽ കൈെവച്ചു. ഭൂമിയിൽ മുറിവുണ്ടാക്കാതെ നിലത്തിഴഞ്ഞു പോകുന്ന ജാവൽ.
മുന്നിലത്തേതിലും വൈകിയാണ് ഫൗൾ വിസിൽ വന്നത്. അളക്കാനുള്ള അധ്യാപകൻ ട്രാക്കിലേക്ക് ഇറങ്ങിയിരുന്നു. സന്തോഷം അടക്കാനാവാതെ ബിൻസി കുതിച്ചു ചാടി. ഞാനത് കണ്ടെന്നും എനിക്കത് ‘കൊണ്ടെ’ന്നും അവൾക്ക് തോന്നിയിട്ടുണ്ടാകും.
അളവ് വേണ്ടെന്ന് വീണ്ടുമൊരു വിസിലു വന്നു. ട്രാക്കിൽ മുട്ടുകുത്തി കൈവിരിച്ച് ആകാശത്തോട് അലറുന്ന നവീൻ ജാവലുമായി ബ്രിട്ടോ സാറിനെ ലക്ഷ്യമാക്കി ഓടുമോ എന്നും ഞാൻ ഭയന്നു.
ഒന്നുമുണ്ടായില്ല. നവീന്റെ ദൂരം പോയില്ലെങ്കിലും ബിൻസിയുടെ കുട്ടി അതിലും ഒന്നാമതായി. അവൾ എനിക്ക് മുഖം തരാതെ അടുത്ത വിഭാഗത്തിലെ കുട്ടിക്ക് നിർദേശങ്ങൾ കൊടുക്കുന്നു. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ തൂണിൽ നിരാശയോടെ ചാരിയിരിക്കുന്ന നവീൻ.
സിറ്റിയിലേക്ക് അവനെയും കൂട്ടാം. ഒരു ജോടി ഷൂസ് വാങ്ങിക്കൊടുക്കാം. എന്റെ ചിന്തകളെ തട്ടിമറിച്ചിട്ട് ഹീരയുടെ പിന്നാലെ ബ്രിട്ടോ സാറിന്റെ ഭാഗത്തേക്ക് തലകുനിച്ചു നടക്കുന്ന നവീൻ.
ഹീര അവന്റെ കൈപിടിച്ചിട്ടുണ്ട്. സാറിന്റെ മുഖത്ത് ചക്രക്കസേരയിൽനിന്ന് എഴുന്നേറ്റ് അവരെ സ്വീകരിക്കാനുള്ള ചിരി.
കസേരയുടെ താഴെ കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്ന നവീൻ. ഹീര അവന് കുട പിടിക്കുന്നു. ആരോ എറിഞ്ഞ ജാവൽ ട്രാക്കിന്റെ നടുവിൽ കുത്തിനിൽക്കുന്നത് നിരാശയോടെ തലയുയർത്തി നോക്കുന്ന നവീന്റെ തോളിൽ ബ്രിട്ടോ സാർ പതിയെ തടവുന്നു.
മരത്തിന്റെ തണലിലിട്ട കസേരയിൽ ഞാനിരുന്നു. ‘‘കലിപ്പനെ ബ്രിട്ടോ സാറ് വിളിപ്പിച്ചല്ലേ?’’
ബിൻസി എന്റെ തോളിൽ കൈയിട്ട് അടുത്ത കസേരയിൽ വന്നിരുന്നു. അവളുടെ വിയർപ്പും പെർഫ്യൂമും കലർന്ന മണത്തോട് എനിക്ക് വെറുപ്പ് തോന്നി. നീട്ടിയ നാരങ്ങാവെള്ളം ഞാൻ വേണ്ടെന്ന് കണ്ണടച്ചു.
‘‘അവന്റെ ത്രോ കുത്തിനിന്നിരുന്നെങ്കിൽ സ്റ്റേറ്റ് മീറ്റ് റെക്കോർഡായിരുന്നു...’’ ഞാനൊന്ന് അമർത്തി മൂളി.
‘‘പി.ടി സാറും മൈതാനവുമില്ലാതെ അവനെപ്പോലെ ലക്ഷക്കണക്കിന് പിള്ളേര് നമ്മുടെ സ്‌കൂളുകളിൽ ഒാരോ വർഷവും തോൽക്കണുണ്ട്, അത് തിരിച്ചറിയാനുള്ള വിവരോം ബോധോം നമ്മുടെ നാട്ടിന് ഇപ്പഴും വന്നിട്ടുമില്ല...’’ ഞാൻ ഒരു തവണ മൂളി. ബിൻസി പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു.
ബ്രിട്ടോ സാറിന്റെ കസേരയുടെ താഴെ കുടക്കീഴിൽ ഹീരയും നവീനും ഒന്നിച്ചിരിക്കുന്നു. അവർ വാതോരാതെ സംസാരിക്കുന്നു. നവീന്റെ ചിരിയിൽ തോൽവി മറന്നതുപോലെയുണ്ട്. ബിൻസി അവരെ അസൂയയോടെ നോക്കുന്നു. പാറപ്പുറത്ത് നവീനും അവന്റെ അമ്മയും ഇരുന്ന അതേ രംഗം എനിക്കോർമ വന്നു.
‘‘ഒന്ന് വലിച്ചിട്ട് വരാം.’’ ബിൻസിയെ ഒഴിവാക്കാനായി ഞാൻ സ്‌കൂളിന് പുറത്തേക്ക് നടന്നു. ബൈക്കിനെ ചാരി, തോറ്റും ജയിച്ചും മടങ്ങിപ്പോകുന്ന കുട്ടികളെ കണ്ടുനിന്നു. അതിനിടയിലൂടെ എന്റെ നേർക്ക് ഓടിവരുന്ന നവീന്റെ കൈയിൽ സമ്മാനപ്പൊതി. സിനിമയും സിറ്റിയും ഒക്കെ വിട്ടു. എത്രയും വേഗം വീട്ടിലെത്താൻ തോന്നി.

ബൈക്കിന്റെ പിന്നിലിരിക്കുന്ന നവീൻ എന്നോടെന്തോ പറയാനാഗ്രഹിക്കുന്നുണ്ട്. നെഞ്ചിടിപ്പ് വേഗം, മുതുകിലിരിക്കുന്ന കൈവിരലിന്റെ താളം, കണ്ണാടിയിൽ വീഴുന്ന നോട്ടം, കാൽമുട്ടുകളുടെ ഇളക്കം. ഞാൻ ഒരു ജ്യൂസ് കടയുടെ മുന്നിൽ അവന് വണ്ടി നിർത്തിക്കൊടുത്തു.
‘‘വിസിലടിച്ചോണ്ടിരുന്ന സാറിന്റെ മോൻ ജാവല് കഴുത്തിൽ കുത്തിക്കേറിയാ മരിച്ചതെന്ന്. ഒള്ളതാണോ സാറേ..? ഇനിയാർക്കും പറ്റാതിരിക്കാനാ വയ്യാതായിട്ടും ഈ വെയിലത്ത് വന്നിരിക്കണത്...’’ നവീന്റെ കണ്ണുകളിൽ തന്റെ തെറ്റ് കഴുകിക്കളയാനുള്ള വിശുദ്ധ വെള്ളം നിറഞ്ഞു.
‘‘നിന്നോടാരാ ഇതൊക്കെ പറഞ്ഞത്...’’
‘‘ആ വേലക്കാരി. അത് പറഞ്ഞാ അവരെന്നെ വിളിച്ചോണ്ട് പോയത്. ബാഗിനുള്ളിൽനിന്നും സമ്മാനപ്പൊതി തുറന്ന് ഷൂസ് എന്നെ കാണിച്ചു. പോക്കറ്റിൽനിന്നും നീണ്ട വള്ളികെട്ടിയ ബ്രിട്ടോ സാറിന്റെ ചുണ്ടിലിരുന്ന കറുത്ത ഫോക്സ് ഫോർട്ടി വിസിലും എടുത്തു.
‘‘ഇത് തന്നിട്ട് അവരെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു സാറേ...’’ നവീൻ ജ്യൂസ് മാറ്റിെവച്ചു.
ആരോ എറിഞ്ഞ ജാവല് എന്റെ നേർക്ക് പാഞ്ഞ് വരുന്നതായി തോന്നി. ചെവിക്കുള്ളിൽ നീണ്ട ഒരു വിസിലും കേട്ടു. പെട്ടെന്ന് ഞാൻ തലവെട്ടിച്ചു.