പെക്കാറ്റം

പേറ്റുനോവ് മുടന്തനായ പൂച്ചക്കുഞ്ഞിനെ കറുത്ത പക്ഷികളുടെ കൂട്ടം റാഞ്ചിക്കൊണ്ടു പോകുന്നത് നോക്കിനിൽക്കുമ്പോഴാണ് അന്നക്ക് പേറ്റുനോവ് തുടങ്ങിയത്. വെളിച്ചത്തെ തോൽപിച്ച് ഇരുട്ട് ആകാശത്ത് യുദ്ധവിജയത്തിന്റെ കൊടിക്കൂറ പാറിക്കുന്നുണ്ടായിരുന്നു അപ്പോൾ. നിശ്ശബ്ദമായ ഒരു നിലവിളിയോടെ നിസ്സഹായനായ ആ പൂച്ചക്കുഞ്ഞ് ജനിമൃതികൾക്കിടയിലെ ശൂന്യതയിൽ പക്ഷിക്കാൽനഖങ്ങളിൽ കുരുങ്ങിക്കിടന്നു. എവിടെ നിന്നെന്നറിയാത്ത ഒരു നോവ് അവളുടെ ഉടലിലൂടെ അതിവേഗത്തിൽ കടന്നുപോയി... അത്രമേൽ അപ്രതീക്ഷിതമായിരുന്നതിനാൽ അവൾ അമ്മേ എന്നു നിലവിളിച്ചു. സാറ ഓടിയെത്തുമ്പോൾ അന്ന ഒരു കൈ ഇടുപ്പിൽ കുത്തി മറുകൈകൊണ്ട്...
Your Subscription Supports Independent Journalism
View Plansപേറ്റുനോവ്
മുടന്തനായ പൂച്ചക്കുഞ്ഞിനെ കറുത്ത പക്ഷികളുടെ കൂട്ടം റാഞ്ചിക്കൊണ്ടു പോകുന്നത് നോക്കിനിൽക്കുമ്പോഴാണ് അന്നക്ക് പേറ്റുനോവ് തുടങ്ങിയത്. വെളിച്ചത്തെ തോൽപിച്ച് ഇരുട്ട് ആകാശത്ത് യുദ്ധവിജയത്തിന്റെ കൊടിക്കൂറ പാറിക്കുന്നുണ്ടായിരുന്നു അപ്പോൾ. നിശ്ശബ്ദമായ ഒരു നിലവിളിയോടെ നിസ്സഹായനായ ആ പൂച്ചക്കുഞ്ഞ് ജനിമൃതികൾക്കിടയിലെ ശൂന്യതയിൽ പക്ഷിക്കാൽനഖങ്ങളിൽ കുരുങ്ങിക്കിടന്നു. എവിടെ നിന്നെന്നറിയാത്ത ഒരു നോവ് അവളുടെ ഉടലിലൂടെ അതിവേഗത്തിൽ കടന്നുപോയി... അത്രമേൽ അപ്രതീക്ഷിതമായിരുന്നതിനാൽ അവൾ അമ്മേ എന്നു നിലവിളിച്ചു.
സാറ ഓടിയെത്തുമ്പോൾ അന്ന ഒരു കൈ ഇടുപ്പിൽ കുത്തി മറുകൈകൊണ്ട് മുറ്റത്തിനരികിലെ വേപ്പുമരത്തിൽ പിടിച്ച് നിൽക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞും കവിളുകൾ വിറച്ചുമിരുന്നു. സാറ അവളെ അകത്തേക്കു നടത്തി.
‘‘സന്ധ്യക്ക് പുറത്തിറങ്ങരുതെന്ന് ഞാൻ പറഞ്ഞതല്ലേ...’’
കിടപ്പുമുറിയിൽ അന്നയെ ഇരുത്തി സാറ മറിയയെ വിളിക്കാൻ പുറത്തേക്കോടി.
തെരുവിന്റെ അങ്ങേ അറ്റത്താണ് മറിയയുടെ വീട്.
സാറയുടെ ഓട്ടം കണ്ട് ഇടിഞ്ഞു പൊളിഞ്ഞ കയ്യാലകൾക്കപ്പുറത്തുനിന്ന് ചില പെണ്ണുങ്ങൾ തലയുയർത്തി വിളിച്ചു ചോദിച്ചു...
‘‘അന്നക്കൊച്ച് പെറ്റോ..?’’
‘‘അവൾക്ക് നോവു തുടങ്ങിയിരിക്കുന്നു...’’
സാറ ഓട്ടം നിർത്താതെ തന്നെ വിളിച്ചുപറഞ്ഞു.
മറിയയല്ലാതെ സാറക്ക് സഹായത്തിനു വിളിക്കാൻ മറ്റാരുമില്ല.
‘‘നീയിങ്ങനെ പേടിക്കാതെ സാറാ.’’
മറിയ അവളെ ആശ്വസിപ്പിച്ചു.
സാറക്ക് ഓടിവന്ന കിതപ്പ് മാറുന്നില്ല.
‘‘അവൾക്കൊരാപത്തും വരില്ല...’’
സാറയോടൊപ്പം പോകാനിറങ്ങിയ മറിയയുടെ കൈയിൽ കുഞ്ഞൊരു പൊതിയുമുണ്ടായിരുന്നു...
‘‘രണ്ടു മൂന്നുടുപ്പുകളാണ്...’’ മറിയ പറഞ്ഞു.
‘‘ശരിക്കും അതെന്റെ വീട്ടിൽ പിറക്കേണ്ട കുഞ്ഞല്ലേ സാറാ...’’ മറിയക്ക് തൊണ്ടയിടറി...
സാറയും മറിയയുമെത്തുമ്പോൾ അന്ന കണ്ണടച്ചു കിടക്കുകയായിരുന്നു.
മറിയ അന്നയുടെ നെറ്റിയിൽ തലോടി. ആ സ്പർശനത്തിൽ അന്നക്ക് വേർപാടിന്റെ ഉഷ്ണം പൊള്ളി.
ശരീരത്തിന്റെ മധ്യഭാഗത്തുനിന്നും അരികുകളിലേക്ക് അപരിചിതമായ ഒരു വേദന പ്രസരിച്ചുതുടങ്ങുന്നത് അന്ന അറിയുന്നുണ്ട്.
അവൾ സാറയുടെ കൈയിൽ മുറുകെപ്പിടിച്ചു. കടിച്ചുപിടിച്ച ചുണ്ടുകൾക്കിടയിലൂടെ ഒരു കരച്ചിൽ അവൾപോലുമറിയാതെ പുറത്തേക്കു വന്നു.
‘‘നമുക്കാരുമില്ലാതായല്ലോ മറിയേ...’’
സാറക്ക് അവൾ അന്നയെ പ്രസവിച്ച രാത്രി ഓർമ വന്നു.
ലാസർ അന്ന് സന്ധ്യക്കു മുമ്പേ വീട്ടിലെത്തിയിരുന്നു. അവനോടൊപ്പം അത്താഴത്തിനിരുന്നപ്പോഴാണ് സാറക്ക് അടിവയറ്റിലൂടെ ഒരു കൊള്ളിയാൻ മിന്നിയതുപോലെ പേറ്റുനോവു തുടങ്ങിയത്.
ലാസറവളെ എടുത്ത് കാറിൽ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. അവനോടൊപ്പം അവന്റെ രണ്ടനുജൻമാരും സാറയുടെ ആങ്ങളമാരുമുണ്ടായിരുന്നു.
ഇന്നിപ്പോൾ അന്നയെയും വാരിയെടുത്തു കൊണ്ടോടാൻ അപ്പനോ ആങ്ങളമാരോ കൊണ്ടുചെല്ലാൻ ഒരാശുപത്രിയോ ഇല്ലല്ലോ... എത്രയോ കാലമായി ഒരു കുഞ്ഞുപോലും ജനിക്കാത്ത ദേശത്ത് അല്ലെങ്കിൽതന്നെ എന്തിനാണ് ഒരാശുപത്രി..?
‘‘നമ്മളിപ്പോൾ ആരുമില്ലാത്തവരാണല്ലോ...’’ സാറ പിന്നേയും പറഞ്ഞു.
‘‘ആരുമില്ലാത്തവർക്ക് ദൈവമാണ് തുണ... അവനേക്കാൾ വലിയ വൈദ്യനാരുണ്ട്..?’’
മറിയ മുകളിലേക്ക് കണ്ണുയർത്തി. ശേഷം അന്നയുടെ നെറ്റിയിൽ കുരിശു വരക്കാൻ കൈ നീട്ടി. ആ കൈ സാറ മെല്ലെ പിടിച്ചുമാറ്റി.

‘‘നമ്മളെ ഒരു ദൈവവും രക്ഷിക്കുകയില്ല മറിയേ...’’
അന്നക്ക് അപ്പോൾ ഇടുപ്പിൽ ചാട്ടയടി കൊണ്ടതുപോലെ വേദനിച്ചു. അത്യുന്നതങ്ങളിലെ ദൈവം കൈയിൽ ചാട്ടയുമായി അവളെ കാരുണ്യത്തോടെ നോക്കുന്നത് അന്ന കണ്ടു. നിന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും. ദൈവം വീണ്ടും ചാട്ട വീശി...
അവൾ ഉച്ചത്തിൽ നിലവിളിച്ചു.
മറിയ അവളുടെ കാൽമുട്ടുകൾ മടക്കി കുത്തനെ വെക്കുകയും സാരമില്ല എന്നാശ്വസിപ്പിക്കുകയുംചെയ്തു.
അന്നയുടെ ഗർഭത്തിലെ ശിശു സ്വർഗത്തിൽനിന്ന് പുറത്തേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മറിയ തിരിച്ചറിഞ്ഞു.
വേദനയുടെ മിന്നലുകൾ ഉടലിലുടനീളം പടരുന്നതായി തോന്നി അന്നക്ക്. അവൾക്കപ്പോൾ അപ്പനെ കാണണമെന്ന് തോന്നി.
അപ്പൻ യുദ്ധക്കളത്തിലേക്ക് പോയിട്ട് പത്തു കറുത്ത വാവുകൾ കടന്നുപോയിരിക്കുന്നു.
അന്നക്ക് അപ്പനെ കാണണമെന്ന് തോന്നിയ അതേ നിമിഷം അവളുടെ വയറ്റിലെ കുഞ്ഞ് ഒന്നു കുതിച്ച് തലകീഴായി മറിഞ്ഞു... അപ്പനെക്കുറിച്ച് വിചാരിക്കുമ്പോഴൊക്കെ അവൻ ഇതുപോലെ തുള്ളിച്ചാടാറുണ്ടല്ലോ എന്ന് അന്ന ഓർത്തു.
അവൾ സാറയുടെ കൈയിൽ മുറുകെ പിടിച്ചു...
‘‘അപ്പനെ കാണണം...’’
പേറ്റുനോവിന്റെ ഉച്ചസ്ഥായിയിൽ സാറക്കും ലാസറിനെ കാണണമെന്നും അവന്റെ കൈകളിൽ പിടിക്കണമെന്നും തോന്നിയിരുന്നു...
‘‘അപ്പൻ വരും...’’
അപ്പോൾ സാറക്ക് അങ്ങനെ പറയാനാണ് തോന്നിയത്.
യുദ്ധക്കളത്തിലേക്ക് പോയവരാരും മടങ്ങിവന്നിട്ടില്ലെങ്കിലും അന്നയും അവളോട് സ്വയം പറഞ്ഞു.
‘‘അപ്പൻ വരും.’’
യുദ്ധം
തെരുവുകൾ യുദ്ധത്തെക്കുറിച്ച് മാത്രം സംസാരിച്ചു. യുദ്ധമുന്നണിയിലെ മുന്നേറ്റങ്ങളിൽ രാജ്യസ്നേഹം ചാലിച്ച് അഭിമാനംകൊണ്ടു. അജ്ഞാതരായ യുദ്ധവീരൻമാരെക്കുറിച്ച് പോരാട്ടവീര്യമുള്ള കഥകൾ നിറംപിടിച്ച് തെരുവുകളിലൂടെ ചുറ്റിനടന്നു. കഥകൾക്കു പിന്നാലെ വരിവരിയായി മാർച്ച് ചെയ്ത് ചെറുപ്പക്കാരെല്ലാം യുദ്ധത്തിനു പോയി.
യുദ്ധത്തിനു പോകുന്നവർക്ക് വീരോചിതമായ യാത്രയയപ്പു നൽകാൻ ഓരോ തെരുവിലും യോഗങ്ങളുണ്ടായിരുന്നു.
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ബ്യൂഗിളുകൾ ദേശീയഗാനം പാടുമ്പോൾ ചെറുപ്പക്കാർക്ക് ഞരമ്പുകളിൽ ചോര തിളക്കും.
തിളക്കുന്ന ചോരയുടെ ഊഷ്മാവ് താങ്ങാനാവാതെ ഒരു നാൾ സന്ധ്യക്ക് സാറയുടെ മകനും മറിയയുടെ മകനും ഒരുമിച്ച് യുദ്ധത്തിന് പോയി.
‘‘യുദ്ധം ഞങ്ങളെ വിളിച്ചുകൊണ്ടേയിരിക്കുന്നു.’’
മകനേ എന്നു വിളിച്ച് വിതുമ്പിയ സാറയോട് അവൻ പറഞ്ഞു...
‘‘ശത്രുവിനെതിരെ പോരാടുകയാണ് ഓരോ ദേശസ്നേഹിയുടേയും ധർമം... അമ്മ എന്നെ പോകാനനുവദിക്കണം...’’
ആരാണ് മകനേ നിന്റെ ശത്രു എന്ന സാറയുടെ ചോദ്യം കേൾക്കാതെ അവൻ തലയുയർത്തി നെഞ്ചുവിരിച്ച് തെരുവിലേക്ക് നടന്നുപോയി.
അവനു പിന്നാലെ മറിയയുടെ മകനും ഇറങ്ങിപ്പോയി. പോകുന്നതിനുമുമ്പ് അവൻ അന്നയോട് പ്രത്യേകമായി യാത്ര പറഞ്ഞു...
‘‘നീ നിന്റെ പ്രണയത്തെ എന്നോടൊപ്പം യാത്രയാക്കുക...’’ അവൻ പറഞ്ഞു
‘‘എന്തിന്..?’’
‘‘ഒരിക്കലും തിരികെ കിട്ടാനിടയില്ലാത്ത ഒന്ന് സൂക്ഷിച്ചുെവക്കുന്നതെന്തിന്..?’’
‘‘നിനക്കെങ്കിലും പോകാതിരുന്നുകൂടെ..?’’
അന്നയുടെ ശബ്ദം അത്രയേറെ ദുർബലമായിരുന്നു.
‘‘ആർക്കും പോകാതിരിക്കാനാവാത്ത ഒന്നാണ് യുദ്ധം.’’
അവൻ ചിരിച്ചു.
‘‘നാം പോയില്ലെങ്കിലും യുദ്ധം നമ്മളെ കൊണ്ടുപോകും...’’
അന്നക്ക് മുന്നിൽ അവൻ മുട്ടുകുത്തി. അവളവന്റെ നെറ്റിയിൽ ചുംബിച്ചു.
‘‘ഇതെനിക്കുള്ള കടം... ഈ കടം വീട്ടാനെങ്കിലും നിനക്കു മടങ്ങിവരാൻ സാധിക്കട്ടെ...’’
അവൻ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു.
എല്ലാ തെരുവുകളും ഒരുമിച്ചു ചേരുന്ന നഗരസന്ധിയിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് തീവണ്ടികൾ അവരെ അജ്ഞാതമായ ഏതൊക്കെയോ ദേശാന്തരങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി.
അന്ന സാറയെയും മറിയയെയും ഒരുമിച്ചു കെട്ടിപ്പിടിച്ചു.
ചെറുപ്പക്കാർക്കു ശേഷം
‘‘ഇനി നമ്മളാണ് പോകേണ്ടത്.’’
ധീരരക്തസാക്ഷികളുടെ വാഴ്ത്തുപാട്ടുകൾ പാടി കുട്ടികളുടെ ചോര തിളപ്പിച്ചവർ പറഞ്ഞു.
കുട്ടികളുടെ അവസാന സംഘത്തെയും വഹിച്ച് യുദ്ധത്തീവണ്ടി സ്റ്റേഷൻ വിട്ടുപോവുകയും അതേ തീവണ്ടിപ്പാളത്തിന്റെ മറ്റൊരറ്റത്തുനിന്ന് പുതിയൊരു വണ്ടി അവർക്കുവേണ്ടി പുറപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു.
‘‘യുദ്ധം ഒരിക്കലും വിശപ്പു മാറാത്ത ഒരു കൂറ്റൻ ജന്തുവാണ്...’’
കുട്ടികളോടൊപ്പം ശബ്ദവും ചലനവും തീവണ്ടി കയറിപ്പോയതോടെ തെരുവുകൾ അനാഥവും ശൂന്യവുമായിത്തീർന്നിരുന്നു. തലമുറകൾക്കിടയിലെ വിടവുകൾപോലെ അനക്കമറ്റു കിടന്ന തെരുവുകളിലൂടെ മുതിർന്ന പുരുഷന്മാരുടെ സംഘങ്ങൾ തീവണ്ടി സ്റ്റേഷനിലേക്ക് നടന്നു. അവരുടെ പുറത്ത് പഴകിപ്പിഞ്ഞിയ തുകൽസഞ്ചികളും അവക്കുള്ളിൽ ചൂടു നഷ്ടപ്പെട്ട കമ്പിളിക്കുപ്പായങ്ങളുമുണ്ടായിരുന്നു.
‘‘എല്ലാ യുദ്ധങ്ങളും സമാധാനത്തിലേക്കുള്ള വഴികളാണ്.’’
യാത്രയയക്കാൻ തീവണ്ടി സ്റ്റേഷനിൽ തിങ്ങിക്കൂടിയ സ്ത്രീകളുടെ കൂട്ടത്തെ നോക്കി മറിയയുടെ ആങ്ങള പറഞ്ഞു.
‘‘ശാന്തിക്കുവേണ്ടി യുദ്ധം ചെയ്യാൻ പോകുന്ന ഞങ്ങളെ സന്തോഷത്തോടെ യാത്രയാക്കുക.’’
തീവണ്ടി നീട്ടി കാഹളം മുഴക്കി.
‘‘സമാധാനത്തോടെ പോയിവരൂ...’’
സ്ത്രീകളിലാരോ വിളിച്ചുപറഞ്ഞു.
ഒരിക്കലും മടങ്ങിവരാനാവാത്ത പുറപ്പെട്ടുപോക്കാണതെന്നറിഞ്ഞിട്ടും ആ പെൺകൂട്ടം അതേറ്റു പറഞ്ഞു... അവരുടെ ശബ്ദത്തിനു മുകളിലൂടെ തീവണ്ടി അതിന്റെ ഉരുക്കു ചക്രങ്ങളുരുട്ടി പാഞ്ഞുപോയി.
പിതൃലോകത്തുനിന്ന് പുറത്തിറങ്ങിയ ആത്മാക്കളുടെ കൂട്ടം ആളൊഴിഞ്ഞ തെരുവുകളിലൂടെ അലഞ്ഞു നടന്നു. അവർ കാറ്റായി വീശി അവിടവിടെ മുനിഞ്ഞു കത്തിയിരുന്ന വിളക്കുകൾ ഊതി കെടുത്തുകയും ഇരുട്ട് കുടിച്ചു കിടന്ന വീടുകൾക്കു മുകളിലൂടെ ശൈത്യത്തിന്റെ ചിറകുകൾ വിടർത്തി പാറിനടക്കുകയും ചെയ്തു.
പുറത്തെ ഇരുട്ടിൽനിന്ന് തണുത്തു മരവിച്ച കാറ്റിനെ അകത്തേക്ക് വലിച്ചെടുക്കുന്ന ജനാല സാറ വലിച്ചടച്ചു.
‘‘ഞങ്ങൾക്കുള്ള വണ്ടിയും ഉടനെ വരും.’’
ലാസർ പാതി തന്നോടും പാതി സാറയോടുമായി പറഞ്ഞു.
അന്നയപ്പോൾ ലാസറിന്റെ നീരുവന്ന കാലിൽ തൈലം തേച്ച് തിരുമ്മുകയായിരുന്നു.
പുരുഷൻമാരെല്ലാവരും രാജ്യത്തിനുവേണ്ടി പോരാടണമെന്ന ആഹ്വാനം റേഡിയോയിൽ ഇടക്കിടെ കേൾക്കുന്നുണ്ട് സാറയും അന്നയും.
യുദ്ധം താഴെനിന്ന് മുകളിലേക്കാണ് അതിന്റെ ഇരകളെ തിന്നുക... കുട്ടികൾ മുതൽ വൃദ്ധരെ വരെ അത് തിന്നുതീർക്കും.
ഈ യുദ്ധം അവസാനിക്കുകയേയില്ലായിരിക്കുമെന്ന് തോന്നി അന്നക്ക്.
അല്ലെങ്കിലും ഒരു യുദ്ധവും അവസാനിക്കുന്നില്ലല്ലോ...
അന്നക്ക് പ്രാണന്റെ ഞരമ്പുകേളാരോന്നായി പൊട്ടിപ്പോകുന്നതുപോലെ വേദനിച്ചു. അപ്പാ എന്നവൾ ഉറക്കെ നിലവിളിച്ചു.
മകളേ എന്നു വിളിച്ച് ദേശാന്തരങ്ങളിൽനിന്നെവിടെനിന്നോ അപ്പനവളെ ചേർത്തുപിടിച്ചു.
അപ്പൻ
അവശേഷിക്കുന്ന പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോവാനുള്ള തീവണ്ടി, സ്റ്റേഷനിൽ വന്നുനിന്ന അന്നു രാത്രി സാറ അവളുടെ കോഴിക്കൂട്ടിലെ അവസാനത്തെ കോഴിക്കുഞ്ഞിനെ കൊന്ന് കറിെവച്ചു.
ലാസറിന് കുളിക്കാൻ അവൾ നാൽപാമരമിട്ട് വെള്ളം ചൂടാക്കി... അവന്റെ ദേഹത്തിലെ ഓരോ ബിന്ദുവിൽനിന്നും അഴുക്കും വിയർപ്പും തേച്ചുകളഞ്ഞ് ലാസറിനെ അവൾ ശുദ്ധീകരിച്ചെടുത്തു.
അലമാറയുടെ അകത്തേ കള്ളിയിൽ മടക്കി ഭദ്രമായി സൂക്ഷിച്ച ലാസറിന്റെ വിവാഹവസ്ത്രം പുറത്തെടുത്ത് അവൾ അയാൾക്കു നീട്ടി...
‘‘ഇതുടുത്തോളൂ...’’
അവൾ അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
ലാസറവളെ സംശയത്തോടെ നോക്കി.
സാറയപ്പോൾ അവരുടെ ആദ്യരാത്രിയിൽ അയാൾ പുരട്ടിയ സുഗന്ധത്തിന്റെ കുപ്പി തിരയുകയായിരുന്നു. അലമാറയിലെ നിരവധി ചെറിയ ചില്ലു കുപ്പികൾക്കിടയിൽനിന്ന് ഒടുവിൽ അവൾക്കതു കിട്ടുകതന്നെ ചെയ്തു.
ദൈവമേ... അതിലൽപമെങ്കിലും ശേഷിക്കണേ എന്ന പ്രാർഥനയോടെ അവളതയാളുടെ ഉടുപ്പിലേക്ക് ചേർത്തുെവച്ചു.
സാവധാനം വർഷങ്ങൾ പഴക്കമുള്ള ആ ഗന്ധം അയാളുടെ ദേഹത്തുനിന്ന് പ്രസരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു.
സാറയും ലാസറും അന്നയും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. അത്താഴത്തിനു പുറത്ത് സാറ വീഞ്ഞും വിളമ്പി. അവളുടെ വീഞ്ഞറയിൽ അവശേഷിച്ച അവസാനത്തെ കുപ്പിയായിരുന്നു അത്.
കിടപ്പറയുടെ ജനാലകളിൽ സാറ പുതിയ തിരശ്ശീലകൾ വിരിച്ചിട്ടുണ്ട്. അരികുമേശയിലെ പൂപ്പാത്രത്തിൽ കാലങ്ങൾക്കു ശേഷം പുതിയ പൂക്കൾ...
ലാസറിന് കാലബോധം നഷ്ടപ്പെടുന്നതുപോലെ തോന്നി. വർഷങ്ങൾക്കു മുമ്പ് ഇതുപോലെ സാറ വരുന്നതും കാത്തിരുന്നത് ഓർക്കുകയാണോ അതോ ഇപ്പോഴും താൻ അവൾ വരുന്നതു കാത്തിരിക്കുകയാണോ എന്ന് വേർതിരിക്കുന്നതിൽ അയാളുടെ മസ്തിഷ്കം പരാജയപ്പെട്ടു.
നോക്കി നോക്കിയിരിക്കേ ഇരുട്ടിനും വെളിച്ചത്തിനുമിടയിലൂടെ അന്ന അകത്തേക്ക് വന്നു.
അവൾ അയാൾക്കരികിലിരുന്നു.
‘‘അപ്പാ...’’
അന്ന പതുക്കെ വിളിച്ചു.
അയാൾ അവളുടെ ശിരസ്സിൽ തലോടി.
അവൾ അപ്പനു മുന്നിൽ നിലത്ത് മുട്ടുകുത്തി നിന്നു. കണ്ണുകൾ താഴ്ത്തി മുഖം അയാളുടെ മടിയിൽ െവച്ച് പതുക്കെ നിലത്തിരുന്നു.
അവൾക്കു കരയണമെന്ന് തോന്നി... അവളുടെ കരച്ചിലിൽ ലാസറിന് ഉള്ളു പൊള്ളി.
‘‘മകളേ...’’ അയാൾ വിളിച്ചു.
‘‘അപ്പാ...’’ അവൾ വിളി കേട്ടു.
രണ്ടു വിളികൾക്കുമിടയിൽ ദുഃഖം ഉറഞ്ഞുകിടന്നു.
പതുക്കെ പതുക്കെ അന്നയുടെ ശരീരം ശാന്തമാവുകയും തേങ്ങലുകൾ നിലക്കുകയുംചെയ്തു.
‘‘അപ്പാ...’’ അവൾ വിളിച്ചു.
‘‘ഞാനൊരു കാര്യം പറയട്ടെ..?’’
പലതവണ ആലോചിച്ചുറപ്പിച്ചതുപോലെ അവളുടെ ശബ്ദം ദൃഢമായിരുന്നു.
‘‘അപ്പനെനിക്ക് മകനായി പിറക്കണം...’’
അന്ന പറഞ്ഞതിന്റെ അർഥം തിരിയാതെ ലാസറിന്റെ കണ്ണുകൾ അവളുടെ മുഖത്ത് തറച്ചുനിന്നു.
‘‘എനിക്ക് അപ്പന്റെ പുത്രനെ പ്രസവിക്കണം.’’
അന്ന വ്യക്തമാക്കി.
‘‘ഒരാൺതരിയും അവശേഷിക്കാത്ത ഈ ഭൂമിയിൽ അവനിലൂടെ അപ്പന്റെ തുടർച്ചകളുണ്ടാവണം...’’
അന്ന അപ്പന്റെ കാലിൽ തൊട്ടു.

അവർക്കിടയിൽ ഏറെനേരം മൗനം കനച്ചു കിടന്നു.
ദൂരെ എവിടെനിന്നോ ഒറ്റപ്പെട്ടുപോയൊരു രാപ്പക്ഷിയുടെ വിലാപം...
‘‘ദൈവം എന്നോടു ക്ഷമിക്കട്ടെ...’’
ലാസർ സ്വയം പറഞ്ഞു.
അന്ന ഒരിക്കൽകൂടി അപ്പാ എന്നുറക്കെ നിലവിളിച്ചു. മറിയയുടെ കൈയിലിരുന്ന് അവളുടെ പുത്രൻ വാ കീറി നിർത്താതെ കരഞ്ഞു.
അപ്പോഴൊരു മഴ ആകാശത്തുനിന്ന് ഭൂമിയിലേക്ക് പെറ്റു വീണു.
-------------
പെക്കാറ്റം (peccatum) = പാപം