നിഴൽ വിദ്യ

1 മൂര്‍ച്ച വെപ്പ് പുറത്തെ വാതില്‍ വരെ നീണ്ട മീന്‍ ചെതുമ്പലുകള്‍ കണ്ട് ഉറവിടം തിരഞ്ഞ് മുറിയുടെ ഉള്ളിലെത്തുമ്പോ, അമ്മയും ഞാനും ഒപ്പത്തിനൊപ്പവും അച്ഛന്‍ ചുവരിലെ ആണിക്ക് താഴെ മന്ദഹസിച്ചും കൊണ്ടിരുന്നു. അച്ഛന്‍റെ ലാളനയില്‍ ആഹാരം വാരിത്തരുമ്പോഴും കൈവെള്ളയിലെ ഉപ്പുരുചി ജീവിതത്തില്‍ ക്ലേശിക്കുന്ന ഒരു മാറാലപോലെ ഇപ്പോഴുമുണ്ട്. അച്ഛന്‍റെ താടിയില്‍ വെളിച്ചംവീശി എരിയുന്ന ബള്‍ബ് ഈയലിനെപ്പോലെ ചിറകിളക്കി. അമ്മയുടെയും എന്‍റെയും നോട്ടം അച്ഛന്‍റെ ചിത്രത്തിലേക്കും അച്ഛന്‍ ഞങ്ങളിലേക്കും എത്തിനില്‍ക്കുമ്പോള്‍ തിരശ്ശീലപോലെ അമ്മ പുതപ്പ് കുടഞ്ഞു വിരിച്ചു. അന്ന് ആദ്യമായാണ് മീന്‍...
Your Subscription Supports Independent Journalism
View Plans1 മൂര്‍ച്ച വെപ്പ്
പുറത്തെ വാതില്‍ വരെ നീണ്ട മീന്‍ ചെതുമ്പലുകള്‍ കണ്ട് ഉറവിടം തിരഞ്ഞ് മുറിയുടെ ഉള്ളിലെത്തുമ്പോ, അമ്മയും ഞാനും ഒപ്പത്തിനൊപ്പവും അച്ഛന്‍ ചുവരിലെ ആണിക്ക് താഴെ മന്ദഹസിച്ചും കൊണ്ടിരുന്നു. അച്ഛന്‍റെ ലാളനയില്‍ ആഹാരം വാരിത്തരുമ്പോഴും കൈവെള്ളയിലെ ഉപ്പുരുചി ജീവിതത്തില്‍ ക്ലേശിക്കുന്ന ഒരു മാറാലപോലെ ഇപ്പോഴുമുണ്ട്.
അച്ഛന്‍റെ താടിയില്‍ വെളിച്ചംവീശി എരിയുന്ന ബള്‍ബ് ഈയലിനെപ്പോലെ ചിറകിളക്കി. അമ്മയുടെയും എന്‍റെയും നോട്ടം അച്ഛന്‍റെ ചിത്രത്തിലേക്കും അച്ഛന്‍ ഞങ്ങളിലേക്കും എത്തിനില്‍ക്കുമ്പോള്‍ തിരശ്ശീലപോലെ അമ്മ പുതപ്പ് കുടഞ്ഞു വിരിച്ചു. അന്ന് ആദ്യമായാണ് മീന്‍ ചെതുമ്പലുകള്‍ വിരിയില്‍നിന്ന് ഇടവും തലവും മറിഞ്ഞ് താഴേക്ക് വീഴുന്ന കാഴ്ച കാണുന്നത്. അവ വെളിച്ചത്തില്‍ പച്ചനിറത്തില്‍ തിളങ്ങി. അമ്മയുടെ കണ്ണിന് താഴെ പറ്റിപ്പിടിച്ച ചെതുമ്പല്‍ എടുത്തുകൊണ്ട് ഞാന്‍ അകത്തേക്ക് കയറുമ്പോള്‍ അമ്മയുടെ കണ്ണില്‍ അടിത്തട്ടിലെ ശാന്തമായ നീരൊഴുക്ക്.
ഞാന്‍ മുറിയിലേക്ക് കയറി വാതിലടച്ചു. തലക്കു മുകളില്‍ ഫാന്‍ നിര്‍ത്താതെ നിരങ്ങിക്കറങ്ങി. അച്ഛനുവേണ്ടി കാത്തിരുന്ന നാലാം ക്ലാസുകാരന്‍റെ രാത്രികളിലെ സ്വപ്നം അച്ഛന്‍ കടൽപ്പരപ്പിലൂടെ നടന്നുവരുന്നതാണ്. സ്വപ്നവും കടലില്‍ താഴ്ന്ന കഥയും എനിക്കൊപ്പം ചുമരുകള്‍ക്കുള്ളിലെ കടലും രണ്ട് മലക്കംമറിഞ്ഞു. ബോട്ട് തിരത്തുമ്പിലേക്ക് കുത്തി തെന്നിത്തെറിച്ച് തിരകള്‍ക്കിടയില്‍ വട്ടംതിരിഞ്ഞു. കങ്കൂസ് വല കടലിന്‍റെ ആഴങ്ങളിലേക്ക് താഴുന്നതിനു മുമ്പ് അച്ഛനൊന്ന് പിടിക്കാന്‍ ശ്രമിച്ചു. വെള്ളത്തിനെ പേറിയ ഭാരത്തില്‍ അവ ആഴത്തിലേക്ക് താണു. ഒപ്പം കടലിനോട് പൊരുതിനിന്ന പാപ്പി പെെട്ടന്ന് താഴേക്ക് താഴ്ന്നുപോയപ്പോള്‍ അതുവരെയില്ലാത്ത ഒരു ഭയം അച്ഛനിലേക്ക് കടന്നു. ഇടര്‍ച്ചയോടെ പാപ്പിയേന്ന് ഉറക്കെ വിളിക്കുമ്പോള്‍ വലിയൊരു തിര ബോട്ടിനെ വട്ടംചുഴറ്റി രണ്ടായി തകര്‍ത്തു. കടലിന്‍റെ മുകൾത്തട്ടില്‍ നടുഭാഗം കുത്തി ആഴങ്ങളില്‍ താണു.
രക്ഷപ്പെടുത്താന്‍ ബോട്ടുകള്‍ എത്തുമ്പോഴേക്കും അച്ഛനും തിരകള്‍ക്കിടയില്‍ അമര്‍ന്നു. മരണത്തിന്‍റെ കരുക്കളില്‍പെടാതെ വെളുപ്പും കറുപ്പും കടന്ന് മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത് പ്രതീക്ഷകളാണ്. വീണുപോകുന്ന മനുഷ്യനിലേക്ക് കണ്ണുനീരിന്‍റെ കണങ്ങളില്‍ ചാലിച്ച ഒരു ഗദ്ഗദം ബാക്കിയാകും. അവ ജീവിതത്തിന്‍റെ ഒടുങ്ങാത്ത തിരിവുകളിലെ പ്രതീക്ഷകള്‍ നല്‍കി അവസാനിക്കുന്നതാണ് മനുഷ്യജീവിതമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അടുക്കളയില്‍ പാത്രങ്ങളുടെ ഒച്ചപ്പാട്, അടുപ്പിലെ വിറക് കത്തുന്നു, കടുക് പൊട്ടുന്നു, അരി തിളക്കുന്നു, കത്തി മൂര്‍ച്ചകൂട്ടുന്നു, പൂച്ച കരയുന്നു. ഞാന്‍ മൗനമായി മുറിക്കുള്ളില്‍ ചെതുമ്പലിന്‍റെ മറുപുറം കാണാത്ത നീലനിറത്തില്‍ കുരുങ്ങി. എതിര്‍പക്ഷത്തെ സ്ത്രീ ചുമലിലേക്ക് നരകയറിയ നൈറ്റിക്കുള്ളില്‍ കൂനിക്കൂടി ഇരിക്കുമ്പോള്‍തന്നെ പൂച്ചക്ക് അറിയാം സരോജാമ്മ മീന്‍മുറിക്കുകയാണെന്ന്. അത് മാണ്ടി മാണ്ടി പതുക്കെ വയറും വാലും സരോജാമ്മയുടെ മുതുകിലുരച്ച് മീന്‍ ചട്ടിക്കരികിലേക്ക് എത്തും. സരോജാമ്മ ആനതൂറി മത്തിയുടെ അറ്റുവീണ രണ്ട് തലയെടുത്ത് പൂച്ചക്ക് എറിഞ്ഞുകൊടുത്തു. അത് പൂര്‍ത്തിയാക്കാത്ത മോങ്ങലോടെ മീന്‍തല കപ്പി. അരിഞ്ഞുതള്ളുന്ന തലക്കുവേണ്ടി പൂച്ച നാവ് നനച്ചു. കണ്ണുകള്‍ ചിമ്മി അടുത്ത തലക്കുവേണ്ടി ഒരുങ്ങിനിന്നു. മണ്‍സൂൺ മാസത്തില്‍ സുലഭമാകുന്ന രുചിയുള്ള മത്തിപോലെയല്ല ഡിസംബറിലെ മത്തി. ചൂടുള്ള സമയത്ത് കടല്‍ തെളിയുമ്പോള്‍ കിട്ടുന്ന മത്തി മരംപോലെയാണ്, ആ സമയത്ത് സുലഭമായി ചെറുമത്തികള്‍ ലഭിക്കുമെങ്കിലും രുചി ഉണ്ടാകാറില്ല. പല നാടുകളില്‍ കൊച്ചുമത്തി, കോലന്‍ മത്തി എന്നൊക്കെ പറയും. ചെങ്ങന്നൂരില്‍നിന്ന് അപ്പാപ്പനായി വന്നു താമസിക്കുന്നതുകൊണ്ട് നമ്മള്‍ക്ക് ഇപ്പോഴും ആനതൂറി മത്തിയാണ്.
അക്ഷാംശ രേഖാംശ രേഖകള്‍ യഥാക്രമം 8.443ഉം 76.9480 ഡിഗ്രി കിഴക്കായി പടിഞ്ഞാറ് അറബിക്കടലിന് കിഴക്ക് പാർവതിപുത്തനാറിനാല്‍ ചുറ്റപ്പെട്ട പ്രദേശം. കരമനയാറും വെള്ളായണിക്കായലും പാർവതി പുത്തനാറും ചേരുന്ന തെക്കേയറ്റത്തുള്ള അഴിമുഖത്തിന് കിഴക്ക് പൂന്തുറയില്‍ ഉപ്പുകാറ്റ് വീശുന്ന നാലിഞ്ച് ഹോളോ ബ്രിക്സിന്‍റെ പരുപരുപ്പിനോട് ചേര്‍ത്തിട്ട തടിമേശക്കും, കസേരക്കും ഇരുവശങ്ങളിലായി ഉയര്‍ന്ന ചുമരുകള്‍ വിട്ടിറങ്ങുമ്പോള്‍ ചിന്തകള്‍ ഇരു ചുമരുപോലെ ഇടുങ്ങിത്തുടങ്ങി. മാതൃഭൂമി വീക്കിലിയും സി. അയ്യപ്പന്‍റെ കഥയും, കിസേബിയും മേശയില്‍ അലസമായി കിടക്കുന്നു. ഞാനില്ലാത്ത നേരങ്ങളില്‍ അവയിലെ കഥകള്‍ ചുമരുകളിലെ ചെറിയ പഴുതുകളില്‍ കടക്കും. പഴുതുകളില്‍ വിശാലമായ ലോകം ഉണ്ടെന്നും നീ മാണ്ടിനടന്നോന്നും എന്നെ അപമാനിക്കും. അപമാനിക്കട്ടെ! മനുഷ്യര്‍ക്ക് ബാധ്യതകളേെറയാണ്. എഴുതിവിടുന്ന കഥക്ക് എന്ത് ബാധ്യത. ചിലപ്പോള്‍ മരിക്കും ചിലപ്പോള്‍ ജീവിക്കും. എഴുത്തുകാരന്‍ എഴുത്തിന്‍റെ ഉറവ് ഉൽപാദിപ്പിച്ചോണ്ടിരിക്കും.
ബസിറങ്ങി തിരുവനന്തപുരം കോർപറേഷന്‍റെ മുന്നിലേക്ക് എത്തുമ്പോള്‍ തോട്ടിപ്പണിക്കാരുടെ സമരം പതിനേഴാം ദിവസവും തുടരുന്നു. മരങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും കെട്ടിയ ചുവപ്പുകൊടി കൈവിരലുകളില്‍ തടവി മണത്തു നോക്കി. മണം മാറിയിട്ടുണ്ട്. കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച് സഖാവേന്ന് വിളിച്ച് തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചവന്‍റെ കണ്ണുകള്‍ക്ക് മുകളില്‍ മോര്‍ച്ചറി തണുപ്പിന്‍റെ ഐസ് പാളികള്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ഇന്നത്തേക്ക് അയാള്‍ ഐസില്‍ കിടന്നിട്ട് 158 ദിവസമാകുന്നു.

മ്യൂസിയത്തിന്‍റെ പടിഞ്ഞാറേ കവാടത്തിനടുത്ത് അഴുകിത്തുടങ്ങിയ പട്ടിയുടെ ജഡം വെള്ളവരക്ക് നടുവിലായി കിടക്കുമ്പോഴും ഇരു വശങ്ങിലും വാഹനങ്ങള്‍ കടന്നുപോകുന്നു. തല പെരുക്കുന്ന നാറ്റം മറികടന്നാണ് മ്യൂസിയത്തിന്‍റെ കവാടം കടന്നത്. അകത്ത് റേഡിയോ പോയന്‍റിലെ കസേരയില്‍ ഇരിക്കുമ്പോള്‍ എന്‍റെ അഭിമുഖമായി ഇണകളെന്ന് തോന്നിപ്പിക്കുന്ന രണ്ട് പ്രാവുകള്‍ നിലക്കടലയുടെ പരിപ്പ് കൊത്തിപ്പെറുക്കുന്നു. ഒരു താന്തോന്നി ചെറുക്കന്‍ അടുത്തേക്ക് വന്നപ്പോഴേക്കും അവറ്റകള്‍ ഓടിന്‍റെ പുറത്തേക്ക് പറന്നു.
കാൽപ്പാടുകള്‍ നിറഞ്ഞ റേഡിയോ പോയന്‍റിന്‍റെ മണല്‍ വശങ്ങളില്‍ മരണക്ഷതമേറ്റും ജീവിക്കുന്നവരുമായ ദശലക്ഷക്കണക്കിന് മനുഷ്യകോശങ്ങള്‍ക്ക് മുകളിലേക്ക് വെയില്‍ ചൂടില്ലാതെ മലര്‍ന്നു കിടന്നു. റേഡിയോ ശബ്ദം ഏറിവന്നു. ഇടക്ക് പരുപരപ്പ്. സുജി അടുത്തേക്ക് വരുന്നു. അടുക്കുമ്പോഴാണ് കാലില്‍ ശ്രദ്ധിച്ചത്. ചെരിപ്പ് വളരെ ചെറുതാണ്. ഉപ്പൂറ്റി ചെരിപ്പിന് പുറത്ത് തുടിഞ്ഞ് കിടന്നു. സുജി അടുത്തിരുന്നപ്പോള്‍ പോളിസ്റ്റര്‍ സാരി തട്ടുമ്പോഴുള്ള മിനുമിനുപ്പ് എന്‍റെ കൈകളില്‍ ആശ്വാസത്തിന്‍റെ തണുപ്പ് നല്‍കി.
‘‘മുഷിഞ്ഞോ?’’
ചോദ്യത്തിന് കാത്തിരിപ്പിലാണല്ലോ സുജി മനുഷ്യരുടെ സ്നേഹം. ബാക്കി എല്ലാം ആപേക്ഷികമെന്ന്. എന്‍റെ നാടകീയതക്ക് മനുഷ്യരുടെ തോന്നലുകള്‍ മാത്രമാണ് സ്നേഹമെന്ന് പറഞ്ഞ് സുജി ഒരു ചെറിയ ചിരിയില്‍ മറുപടി ഒതുക്കി.
പലപ്പോഴും ഞാന്‍ മാത്രമാണ് സംസാരിക്കാറുള്ളത്. സുജി ശ്വാസംകിട്ടാന്‍ മാത്രം എത്തിപ്പെടുന്നതാണ്. ‘‘എന്തിനാണ് സുജി ഇത്ര ചെറിയ ചെരിപ്പിടുന്നത്?’’
‘‘പെണ്ണുങ്ങള്‍ക്ക് പാകത്തിന് ഒരു വസ്തുവും കിട്ടാറില്ല? ഇരിക്കുന്നത് വാങ്ങും. അതിന് വലിപ്പക്കുറവോ കൂടുതലോ ഇല്ല. ഇട്ട് കുറച്ച് ദിവസം പിന്നെ നമ്മള്‍ ശ്രദ്ധിക്കാതെയാവും. ആരെങ്കിലും പറയുമ്പോള്‍ മാത്രം കുറച്ച് സമയം നമ്മള്‍ നമ്മുടെ പിന്നാലെ പായും. അപ്പോഴേക്കും പുതിയത് എന്തേലും നമ്മള്‍ക്ക് ചെയ്യാനുണ്ടാവും.’’ സുജി ചിരിയോടെ തുടര്‍ന്നു. ‘‘ഇന്ന് ലൈബ്രറിയില്‍ കയറിയില്ലേ?’’
ഇെല്ലന്ന് നിസ്സംഗമായി പറഞ്ഞു. സുജി എന്‍റെ കൈക്ക് മുകളിലേക്ക് കൈ വെച്ചു.
ചുറ്റും നിശ്ശബ്ദത തോന്നി. നഖങ്ങളില്‍ തൊടുമ്പോള്‍ നെയില്‍ പോളിഷില്‍ മണ്ണുരഞ്ഞ പാടുകള്‍ വ്യക്തമായി അറിയാം. എന്‍റെ ഇടത് കൈയുടെ നഖംകൊണ്ട് സുജിയുടെ വിരലിന്‍റെ അരികില്‍ പറ്റിയ സിമന്‍റിന്‍റെ കറ ചുരണ്ടിക്കോണ്ടിരുന്നു. അടുത്ത ചോദ്യം എന്താെണന്ന് ഊഹിച്ചിട്ടാവണം കുഞ്ഞ് വന്നിട്ടുണ്ടാവുമെന്ന് പറഞ്ഞ് അവൾ വേഗം വാനിറ്റി ബാഗും എടുത്ത് യാത്ര പറയാതെ കടന്നുപോയി, എന്‍റെ വായില്‍ കിടന്ന ചോദ്യം ക്ഷണനേരംകൊണ്ട് മറന്നു. ദേഷ്യവും സങ്കടവും ബലാബലം നിന്നു.
സമയം വീണ്ടും ഇഴയുന്നു. യൂനിവേഴ്സിറ്റി കോളജില്‍ സീനിയറായി പഠിച്ച ഒരാള്‍ ജ്യോതിഷേന്ന് വിളിച്ച് അരികിലേക്ക് വന്നു. ഞാന്‍ ചിരിച്ചു.
‘‘നീ എന്താ ഇവിടെ ഇരിക്കുന്നത്?’’
‘‘വെറുതെ.’’
‘‘ഇപ്പോഴും നീ PSC തന്നെ ട്രൈ ചെയ്യുവാ? വേറെ എന്തേലും നോക്കിക്കൂടേ?’’
‘‘വേറെ എന്ത് നോക്കാന്‍?’’
‘‘നീ പൂന്തുറക്കാരനല്ലേ നിനക്ക് ജോലിക്ക് എന്താ ബുദ്ധിമുട്ട്.’’ ഇപ്പോള്‍ ശ്രമിക്കുന്നില്ലെന്ന് പറയുന്നതിനൊപ്പം അയാളോടുള്ള അമര്‍ഷത്തിന് പുറത്ത് കസേരയില്‍നിന്ന് എഴുന്നേറ്റ് മുന്നോട്ട് നടന്നു.
അയാള്‍ എന്‍റെ നടപ്പിനെ ശ്രദ്ധിച്ച് നിന്നിടത്തുതന്നെ നിന്നു.
തിരികെ നടക്കുമ്പോള്‍ ആളുകളുടെ ചോദ്യങ്ങള്‍ വന്ന് പൊയ്ക്കോണ്ടിരുന്നു. എന്‍റെ മുന്നില്‍ ആരുടെയോ ചവിട്ടേറ്റ് കാലുകള്‍ നഷ്ടപ്പെട്ട ഒരു പുല്‍ച്ചാടി അപ്പുറം ചാടാന്‍ ശ്രമിക്കുന്നു. രണ്ട് അഭിപ്രായം നിഴലിക്കുന്നു: പുതിയ ജോലി തേടുക അതല്ലേല്‍ ഇങ്ങനെ തുടരുക.
കടലിൽ പോയ അച്ഛന്‍ മരിച്ചത് അമ്മ കരയില്‍ എരണക്കേട് കാട്ടിയതുകൊണ്ടെന്ന് പറഞ്ഞവരുണ്ട്. കണ്ട ഞണ്ടും കണവയും, വായിച്ചവരും കണ്ടവരും. കരയില്‍ പെണ്ണ് കാട്ടുന്ന എരണക്കേടുകൊണ്ടാണ് പുരുഷനെ കടലെടുക്കുന്നതെന്ന ഖ്യാതി പകര്‍ച്ചവ്യാധിപോലെ പടര്‍ത്തി. കടലില്‍ മരണപ്പെട്ടവരുടെ കുടുംബത്തേക്ക് കഥകള്‍ പലകുറി മറനീക്കി വന്നു. അമ്മയുടെ കണ്ണുനീര് വീണ കഞ്ഞി ഞാനും മോന്തിയിട്ടുണ്ട്. സുരക്ഷിതരായിരിക്കുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ക്ക് ഗൃഹാതുരത്വം വരുന്നത്. അധികാരമെല്ലാം അതിന്‍റെ ഭാഗമാണ്. അടിമ ഉടമ വ്യവസ്ഥയെപ്പോലും മഹത്വവത്കരിക്കുകയും പാളയില്‍ കഞ്ഞി കുടിക്കാന്‍ തോന്നുന്നതും മനുഷ്യര്‍ സുരക്ഷിതരായിരിക്കുമ്പോഴാണ്. പുകക്കും കനലിനും മുകളില്‍ ഇരുന്ന ചട്ടിയില്‍ കിടന്ന് ആനതൂറി മത്തിയുടെ പീരമണം വായുവില്‍ പറ്റിച്ച് ഒരു ബോട്ടില്‍ കയറി കടലിലേക്ക് ഒരു പോക്കങ്ങ് പോയി.

2. ബോട്ട് യാത്ര
ഷാജി പള്ളിക്കരയുടെ ദേശബന്ധു ബോട്ട് പൂന്തുറയില്‍നിന്ന് തിരിച്ചു.
എന്‍റെ ആദ്യ കടല്‍യാത്രയില്‍ ബോട്ടില്‍നിന്ന് പുറത്തേക്കുള്ള കാഴ്ചയില്‍ കടല്‍ ശാന്തമായിരുന്നു. ഇരുവശങ്ങളിലും നിശ്ചലമായ കടല്‍. മൂടിക്കെട്ടിയ ആകാശത്തിന് ചുവട്ടിലൂടെ ബോട്ട് 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് എത്തി.
ലൂയി പാപ്പന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് സ്രാങ്ക് ബോട്ട് തിരിച്ചു.
മീനിനെ വളച്ച് വല ഇട്ട് നിര്‍ത്തി ഒന്നിച്ച് വലിച്ച് തുടങ്ങി. ‘‘......... ശക്തിക്ക് വലിച്ച് കയറ്റെടാ.’’
സ്രാങ്കായാ ജോണേട്ടന്‍റെ ശബ്ദം ബോട്ടില്‍വന്ന് തറക്കുന്ന തിരപോലെയാണ്.
അയാളുടെ പേശികള്‍ ബോട്ടിന്‍റെ അടിത്തട്ടുപോലെ കനപ്പെട്ടിട്ടാണ്. വല കുടയുന്നതിനനുസരിച്ച് മീനുകളെ തരംതിരിച്ചുകൊണ്ടിരുന്നു. മീനുകളുടെ വരവുണ്ടെന്ന് അണിയക്കാരനായ ലൂയി പാപ്പന്‍ പറഞ്ഞു. കടലിനോട് അയാള്‍ വെറുതെ സംസാരിച്ചു. ഇടക്ക് അയാള്‍ മീനുകള്‍ക്ക് കവിത ചൊല്ലിക്കൊടുത്തു. കുറ്റിരോമവും പാറിപ്പോകുന്ന നരച്ചമുടിയുമായി അയാള്‍ ബോട്ടില്‍ വെളിപ്പെട്ടുകൊണ്ടിരുന്നു.
അയാളെ ഭൂതകാലമോ ഭാവികാലമോ വേട്ടയാടിയില്ല. അയാള്‍ക്ക് വേണ്ടത് തല മരവിക്കുന്നതുവരെയുള്ള മദ്യവും കവിതകളും മാത്രമാണ്. തണലും വെയിലും തണുപ്പും പ്രശ്നമല്ല. പലകുറി മരിച്ചവന് മേലങ്കിയെന്തിനെന്ന് ചോദിച്ച് അണിയത്ത് നിലയുറപ്പിച്ചു. വെറുതെ ദൂരേക്ക് നോക്കി ശബ്ദമില്ലാതെ കൈകള്‍ ചൂണ്ടും ആ ദിശയിലേക്ക് ചെന്നാല്‍ നിറയെ മീനുമായി മടങ്ങിവരാം. കടലുകള്‍ ശാന്തമായി ലൂയി പാപ്പന് പിന്നാലെ മീനുകള്‍ വരുന്നതാണെന്നും ലൂയീസ് പീറ്റര്‍ വിശുദ്ധനാണെന്നും ഞാന്‍ കടല് കാണുന്ന കാലം മുതല്‍ കേള്‍ക്കുന്ന കഥയാണ്. കടലുകള്‍ മനുഷ്യരെപ്പോലെയാണ്. വിരുന്നോ കെണിയോ ഒരുക്കിവെക്കും. മനുഷ്യനെ അറിയുന്നപോലെ കടലിനെയും അറിയണമെന്ന് ലൂയി പാപ്പന്‍ പറയും. അന്ന് ഉച്ച കഴിഞ്ഞ് ഉപ്പുരസമുള്ള വെയില്‍ ബോട്ടിന്‍റെ ഉള്ളിലേക്ക് പാറിവീണു.
ആനയും മയിലും കടുവയും സിംഹവുമായി ക്ഷണനേരംകൊണ്ട് ബോട്ടിനുള്ളില്‍ അവ പാഞ്ഞുനടന്നു. അവയെല്ലാം എന്നെ തുറിച്ചുനോക്കി. അവയുടെ ദംഷ്ട്രകള്‍ വെയിലിലുരഞ്ഞ് മൂര്‍ച്ചയുള്ളതായി. നിശ്ചലമായിനിന്ന് അവ ക്ഷണനേരംകൊണ്ട് എന്‍റെ കാല്‍ വിരലുകളില്‍ തൊടാതെ കടലിന്‍റെ ആഴങ്ങളിലേക്ക് പതിച്ചു. നിഴലു വീഴുന്നതും നോക്കിയിരുന്ന എന്‍റെ കണ്ണുകളില്‍ വെയിലില്‍ ഉപ്പുപാളികള്‍ പറ്റിപ്പിടിച്ചു. ബോട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും മുന്നോട്ടു പോകുംതോറും വല്ലാത്ത ഏകാന്തത അനുഭവിച്ചു. ഉച്ചക്ക് നെയ്മീന്‍ കറിയും ചോറും നിറഞ്ഞ പാത്രം കൈയില്‍ വെച്ച് ആകാശത്തേക്ക് നോക്കി. ആകാശം തെളിഞ്ഞ് കിടക്കുന്നു. പെെട്ടന്ന് ബോട്ട് ഉലഞ്ഞതായി തോന്നി. കൈയിലിരുന്ന ചോറുപാത്രം തെറിച്ച് ഫ്ലോറിലൂടെ ഉരുണ്ടു. ദംഷ്ട്ര പുറത്തേക്ക് നീട്ടി പെെട്ടന്ന് എവിടെനിന്നോ പ്രത്യക്ഷപ്പെട്ട നിഴല്‍ജന്തുക്കള്‍ നാവിലെ കൊഴുത്ത ദ്രാവകം പുറത്തേക്ക് വീഴ്ത്തി ഭീമാകാരനായ മത്സ്യം കടലിലേക്ക് പതിക്കുന്ന ഒച്ചയോടെ വീണുകിടക്കുന്ന ചോറ് തിന്നു തുടങ്ങി.
എന്‍റെ ശ്രദ്ധ അവയുടെ കണ്ണുകളില്‍ പറ്റിപ്പിടിച്ചു. അവക്ക് കണ്ണ് കാണുന്നിെല്ലന്നുള്ള സത്യം തിരിച്ചറിഞ്ഞു. ഒച്ചയില്‍ മാത്രം അവ സഞ്ചരിക്കുന്നു. തിന്നുതീര്‍ന്ന മുറക്ക് അവ കടലിലേക്ക് തന്നെ മടങ്ങി. രാത്രിയില്‍ നങ്കൂരത്തില്‍ കിടന്ന് ബോട്ട് ഉലഞ്ഞു. ലൂയി പാപ്പന്‍ മടിയില്‍നിന്ന് നിലക്കടല വാരി വായിലിട്ട് ബോട്ടിന്‍റെ ഇടത് വശത്തെ അരികില്‍ വലതുകാല്‍ ഉയര്‍ത്തി നിന്നു. ബോട്ട് ഉലച്ചില്‍ നിര്‍ത്തി.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍തന്നെ എല്ലാവരും വല നന്നാക്കുന്ന പണി തുടങ്ങിയിരുന്നു. ‘‘വെയില് മൂട്ടിലടിച്ചല്ലോടാ എഴുന്നേക്കാറായില്ലേ?’’ ജോണേട്ടന്‍റെ ശബ്ദം. ഞാന്‍ കണ്ണ് തുറന്നുപിടിച്ചു. ഉപ്പുവെയില്‍ കണ്ണിലേക്ക് തുളച്ച് കയറി. ബോട്ടിന്‍റെ വക്കിലിരിക്കുമ്പോള്‍ ഒരു കാറ്റ് വന്ന് കണ്ണ് മൂടിക്കെട്ടി പിന്നിലേക്ക് മറിച്ചു. കടലില്‍ എന്നെയും ഉപേക്ഷിച്ച് സഞ്ചാരവഴിയിലൂടെ ബോട്ട് ദൂരേക്ക് കുതറി. വെയില്‍ തലക്കു മുകളില്‍ ചൂട് പിടിപ്പിച്ചു. കണ്ണിലാകെ ഇരുട്ട് കയറി. കിതപ്പില്‍ ഓളം മാത്രം അകലേക്ക് തിരകളുണ്ടാക്കി. വിങ്ങലില്‍ കല്ലിച്ച കണ്‍പോളകള്‍ വിറച്ചു. പരന്ന കടലില്‍ പാടുകള്‍ വീഴ്ത്തി ബോട്ട് അതിര്‍ത്തി വരച്ച് വട്ടം കറങ്ങുന്നു. ഞാന്‍ നിസ്സഹായതയുടെ ഉപ്പുനീര് നുണഞ്ഞു. ദൂരെ നിന്ന് ഒരു സ്രാവ് കടല്‍പ്പരപ്പിലൂടെ വരുന്നു.
സ്രാവിന്‍റെ ഡോര്‍സല്‍ ഫിനില്‍ ഒരു കൈകൊണ്ട് അള്ളിപ്പിടിച്ച് മുതുക് വായുവില്‍ ഓട്ടിച്ച് വരുന്ന അച്ഛന്‍റെ തലക്ക് മുകളില്‍ ടങ്കിസിലെ ചൂണ്ട കൊളുത്ത് പ്രഭാവലയം തീര്‍ത്തു. അയാളുടെ ചെവികള്‍ക്ക് രണ്ടും വെള്ളനിറമായിരുന്നു. തലമുടി നീലനിറത്തില്‍, ദേഹമാകെ ചെതുമ്പലുകള്‍, നഖങ്ങള്‍ ചൂണ്ടപോലെ വളഞ്ഞ്. കണ്ണുകള്‍ക്ക് പച്ചനിറം, എന്‍റെ ശ്വാസം തിരിച്ച് കിട്ടി. അച്ഛന്‍ മരിച്ചിട്ടില്ല. നാട്ടുകാരുടെ അടക്കംപറച്ചില്‍ തീര്‍ക്കാന്‍ കടലില്‍നിന്ന് കരക്കു കയറ്റാന്‍ എനിക്കാവതിെല്ലന്നുള്ള വിഷമം മാത്രം. അച്ഛന്‍ കങ്കൂസ് വലയില്‍ എന്നെ കുരുക്കി നിര്‍ത്തി.
ഒരു ചരക്കു കപ്പല്‍ എനിക്കു നേരെ വരുന്നു. എന്‍റെ കണ്ണുകള്‍ കിറുങ്ങി. അച്ഛന്‍ എനിക്ക് ചുറ്റും ആഴി നിർമിച്ചുകൊണ്ടിരുന്നു. ഞാന്‍ കൗതുകത്തോടെ അപ്പന്‍റെ മുഖത്ത് തൊട്ടു. ചെതുമ്പല്‍ കൈയിലാകെ പറ്റുമ്പോഴേക്കും ആഴിയുടെ വലുപ്പം കൂടി. കപ്പല്‍ അടുത്തുകൊണ്ടിരുന്നു. കങ്കൂസ് വലയില്‍നിന്ന് കരക്കിടുമ്പോള്‍ എന്‍റെ മൂക്കില്‍ ചൂണ്ടയുടെ വക്കുകൊണ്ട് ചോര പൊടിഞ്ഞിരുന്നു. കപ്പല്‍ കര ലക്ഷ്യമായി കൂവി.

ചട്ടിയില്‍ കിടന്ന് ആനതൂറി മത്തി തിളക്കുമ്പോള്‍ മകനുവേണ്ടി സരോജം കറിയടച്ചുവെച്ച് ദേശബന്ധു ബോട്ടിലേക്കു തന്നെ ഉറ്റുനോക്കി. പിറ്റേന്ന് വൈകുന്നേരത്തോടെ മത്തിപ്പീരയുടെ അവസാനത്തെ പങ്കും കോരിയെടുക്കാന്‍ ചട്ടിയുടെ നടുവിലേക്ക് അമ്മ സ്പൂണ്‍ നിരക്കി ഇറക്കുമ്പോഴാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങി എത്തുന്നത്. മുന്നിലെ കതക് തുറന്ന് വീടിന് അകത്തേക്ക് കയറി, അടുക്കളയിലേക്ക് കടന്നു. തറയില്‍ ചെതുമ്പല്‍ പൊഴിച്ച് അച്ഛന്‍ ഇരിക്കുന്നു. അച്ഛന്‍റെ പുഞ്ചിരിയില്‍ അടുത്ത് ഇരിക്കാനുള്ള സൂചനയായി തോന്നി. അച്ഛന്‍റെ മുന്നിലെ പാത്രത്തില്‍ പീരയുടെ അവസാന പങ്ക്.
അമ്മ ചട്ടിയില്‍ ചോറിട്ടിളക്കി എന്‍റെ മുന്നിലേക്ക് നീക്കിവെച്ചു. വെന്ത തോട്ടുപുളിയുടെ അല്ലിയില്‍ പറ്റിയ പീര തള്ളവിരലുകൊണ്ട് കുത്തി ചോറും ചേര്‍ത്ത് ഇളക്കുംതോറും കൈയില്‍നിന്ന് ചെതുമ്പലുകള്‍ ഇടവും തലവും മറിഞ്ഞ് താഴേക്ക് വീഴുന്നു. അവ തറയില്‍ കിടന്ന് നീലനിറമാകുന്നു. കണ്ണുകളില്‍ പച്ചനിറം പടര്‍ന്നു. ചെവിയില്‍ വെളുപ്പ് കയറി. ദിവസം ആവര്‍ത്തിക്കുന്നു. അടുക്കളയില്‍ പാത്രങ്ങളുടെ ഒച്ചപ്പാട്, അടുപ്പിലെ വിറക് കത്തുന്നു. കടുക് പൊട്ടുന്നു, അരി തിളക്കുന്നു, കത്തി മൂര്‍ച്ച കൂട്ടുന്നു, പൂച്ച കരയുന്നു.