കരാറുകാരനെ കൊന്ന കേസ് പ്രതിയുടെ വീട് പെട്രോൾ ഒഴിച്ച് കത്തിച്ചു
text_fieldsശിവാനന്ദ്
ബംഗളൂരു: ഹാവേരി ജില്ലയിൽ എ ക്ലാസ് കരാറുകാരൻ ശിവാനന്ദ കുന്നൂരിനെ (40) ചൊവ്വാഴ്ച വെട്ടിക്കൊന്ന സംഭവത്തിലെ പ്രതിയുടെ വീട് ബുധനാഴ്ച അക്രമികൾ പെട്രോൾ ഒഴിച്ച് തീയിട്ടു. കേസിലെ ഒന്നാം പ്രതി നാഗരാജ് സവദത്തിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്.
വീട് പൂർണമായി ചാമ്പലായെന്നും ആളപായം ഇല്ലെന്നും പൊലീസ് പറഞ്ഞു. ശിവാനന്ദിന്റെ ബന്ധുക്കളാണ് തീവെപ്പ് നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച ഷിഗ്ഗോണിന്റെ പ്രാന്തപ്രദേശത്ത് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കരാറുകാരനെ കൊലപ്പെടുത്തിയത്. ഇരുമ്പ് ദണ്ഡുകൾ, വടിവാൾ, വാളുകൾ എന്നിവ ഉപയോഗിച്ച അക്രമികൾ കഴുത്തിലും തലയിലും ആവർത്തിച്ച് ആക്രമിച്ചുവെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഷിഗ്ഗോണ്‍ പൊലീസ് സ്റ്റേഷനില്‍ നാഗരാജ് സവദത്തിയെ ഒന്നാം പ്രതിയായും ഹനുമന്ത്, അഷ്റഫ്, സുദീപ്, സുരേഷ് എന്നിവരെ ഗൂഢാലോചനക്കാരായും ഉള്‍പ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.