രജത ജൂബിലി നിറവിൽ ബാംഗ്ലൂര്‍ ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍
text_fieldsബംഗളൂരു: 1996 കാലഘട്ടം ബംഗളൂരുവിലേക്ക് പഠനത്തിനായും ജോലി അന്വേഷിച്ചും മലയാളികൾ ഒഴുകിയിരുന്ന കാലം. മൊബൈലും ഇന്റര്‍നെറ്റുമെല്ലാം അപരിചിതരായിരുന്ന കാലം. വിരസമായ സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കി മാറ്റാന്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ഒത്തൊരുമിച്ചെടുത്ത തീരുമാനത്തില്‍ സംഗീതത്തിനായി ഒരു ഗ്രൂപ് രൂപപ്പെട്ടു.
ചെറുപ്പം മുതലേ അസ്ഥിക്ക് പിടിച്ച സംഗീതത്തിന്റെ കൈ പിടിച്ചു ബംഗളൂരുവിലെ ആദ്യത്തെ ഇലക്ട്രോണിക് ബാച്ചിലേക്ക് എത്തിയ സുനിലും സുഹൃത്തുക്കളായ വല്‍സണ്‍ (തബല), തോമസ്, ജൈസണ്, ദീപ, ടൂണി, ഡാനി(തബല) എന്നിവരാണ് തുടക്കത്തിൽ ഗ്രൂപ്പിന്റെ സാരഥികള്‍. സംഗീത സാന്ദ്രമായ നിരവധി സന്ധ്യകൾ ആ കൂട്ടുകെട്ടിൽ പിറന്നു. സംഗീതത്തിന് പുറമെ നൃത്തം, സംഗീതം, മോണോ ആക്ട്, മിമിക്രി, ഓർക്കസ്ട്ര എല്ലാം ഒത്തൊരുമിച്ചു.
തുടക്കത്തിൽ ആസ്വാദനം മാത്രമായിരുന്നു ഈ കൂട്ടുകെട്ടിന് പിറകിലെങ്കിലും പതിയെ വൃദ്ധസദനങ്ങൾ, പ്രസി സെന്ററുകൾ എന്നിവിടങ്ങളില്‍ പോയി സൗജന്യമായി പരിപാടികള്‍ അവതരിപ്പിച്ചു. പതിയെ വേദികള്‍ ലഭിച്ചു തുടങ്ങി. വൈകാതെ കൂട്ടായ്മയിലേക്ക് പുതിയ ഗായകരെത്തി.
ജഗന്, കൃഷ്ണ കുമാര്‍, ചലച്ചിത്ര താരം നിത്യ മേനോൻ എന്നിവരുടെ സാന്നിധ്യം പ്രേക്ഷക ശ്രദ്ധ നേടി. അവസരങ്ങൾ ലഭിച്ചതോടെ പലരും സിനിമയിൽ ചേക്കേറി. ഇതിനിടെ കൂട്ടായ്മയെ രജിസ്ട്രേഷൻ ചെയ്യാൻ തീരുമാനിച്ചു. ബാംഗ്ലൂർ വോക്ക് എന്ന പേരാണ് ആദ്യം കണ്ടത്. പിന്നീടാണ് മൈസൂരിലെ പ്രശസ്തനായ മ്യൂസിക് ഡയറക്ടർ മൈസൂര്‍ മോഹന്‍ ബാംഗ്ലൂർ വോയിസ് എന്ന പരിപാടി ചെയ്തു എന്നറിയുന്നത്.
പിന്നീട് ഗായികയും സുനില്‍ കുളമക്കലിന്റെ ഭാര്യയുമായ ബെൻസിയാണ് ബാംഗ്ലൂർ ആർട്സ് എന്ന പേര് നിർദേശിച്ചത്. അങ്ങനെ ബാംഗ്ലൂർ ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പിറന്നു. ബെൻസി തന്നെയാണ് ലോഗോയും ഡിസൈൻ ചെയ്തത്.
2001ൽ സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ഉദ്ഘാടന വേദിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, സിനിമ നടൻ മധു എന്നിവരായിരുന്നു മുഖ്യാതിഥികൾ. 2001-2003 കാലഘട്ടത്തിൽ റിന്‍സി, ശ്രീപ്രിയ, ഷീല സോമസുന്ദരം (കന്നഡ സിനിമയില്‍ പാടിയിരുന്നു), മൈഥിലി (ഡാൻസ്)എന്നിവരും അവരുടെ ശക്തമായ സാന്നിധ്യം അറിയിച്ചു. ബംഗളൂരുവിൽ നിരവധി സംഘടനകൾ ഉയർന്നു വരുന്ന കാലമായിരുന്നു അത്.
സംഘടനയുടെ പ്രവർത്തനം സംഗീത പരിപാടികള്‍ക്ക് മ്യൂസിക് മാത്രം നൽകുക എന്ന രീതിയിലേക്ക് ചുരുക്കി. കന്നഡ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ ഹംസലേഖയുടെ കൂടെ ആറ്കൊല്ലത്തോളം പ്രവര്‍ത്തിക്കുകയും 12 ഓളം സിനിമകളുടെ ഭാഗമാവുകയും ചെയ്ത സുനില്‍ തോംസണ്‍ യമഹ കമ്പനിയില്‍ സൗത്ത് ഇന്ത്യയുടെ ഓഡിയോ എൻജിനീയർ ആണ്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള റെക്കോഡിങ് സ്റ്റുഡിയോവിലാണ് സംഘടനയുടെ പുത്തൻ ഈണങ്ങളുടെ പിറവി.
ആദ്യകാലം മുതൽ ഇപ്പോഴും സംഘടനയില്‍ ഉള്ളവരാണ് വല്‍സണ്‍, വി.പി ജോസ് എന്നിവർ. സംഗീത മേഖലയിലെ പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സമാഗമ വേദി കൂടിയാവും രജത ജൂബിലി ദിനാഘോഷം. തുടക്കം മുതല്‍ ഇന്നുവരെ സംഘടന നടത്തിയിട്ടുള്ള പരിപാടികളുടെ അനര്‍ഘ നിമിഷങ്ങളുടെ പ്രദർശനവും വേദിയിൽ നടക്കും.
ശനിയാഴ്ച വൈകീട്ട് ഇന്ദിര നഗർ ഇ.സി.എ ഹാളിൽ നടക്കുന്ന ആഘോഷത്തിൽ കന്നഡ സംഗീതജ്ഞൻ ഹംസലേഖ മുഖ്യാതിഥിയാവും. ഡോ. ടോം വർഗീസ്, -ഉണ്ണികൃഷ്ങ്ങൾ വൈഷ്ണവം, ഡോ. മാത്യു കോയിക്കര, ശ്രീദേവി ഉണ്ണി തുടങ്ങിയവർ പങ്കെടുക്കും. സംഗീതത്തെ സ്നേഹിക്കുന്ന ബംഗളൂരുവിലെ മലയാളികൾക്കിടയിൽ ബാംഗ്ലൂര്‍ ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന പേര് കേൾക്കുമ്പോൾ തന്നെ സംഗീതസാന്ദ്രമായ രാവുകളുടെ ഓർമകൾ അലതല്ലും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.