ഭർതൃമതിയായ യുവതിയെ കൊന്ന് കാമുകൻ ആഭരണം കവർന്നു
text_fieldsപുനീത്
ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ കെ.ആർ പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തിൽ ഭർതൃമതിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം കുഴിച്ചിട്ടു. ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി. പ്രതീതിയാണ് (35) മരിച്ചത്.
പ്രതി കരോട്ടി ഗ്രാമവാസി പുനീതിനെ (28) അറസ്റ്റ് ചെയ്തു. സംഭവം സംബന്ധിച്ച് കിക്കേരി പൊലീസ് പറയുന്നതിങ്ങനെ: പ്രീതിയും പുനീതും അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടു. അവരുടെ ഓൺലൈൻ സൗഹൃദം പ്രണയബന്ധമായി മാറി. പ്രീതി വിവാഹിതയായിരുന്നു. പക്ഷേ, ഇരുവരും രഹസ്യമായി കണ്ടുമുട്ടുന്നത് തുടർന്നു.
കഴിഞ്ഞ ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരുവിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മടക്കയാത്രയിൽ പുനീത് പ്രീതിയെ കെ.ആർ പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി. കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ മൃതദേഹം കുഴിച്ചിട്ടു.
പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോൺ കാളുകൾ പൊലീസ് പരിശോധിച്ച് പുനീതിലേക്ക് വിരൽ ചൂണ്ടുന്ന ലിങ്കുകൾ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പുനീത് കുറ്റം സമ്മതിച്ചു. കിക്കേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.