21 വയസിന് താഴെയുള്ളവർ പുകവലി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ കർശന വിലക്ക്
text_fieldsമംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് കർശനമായി വിലക്കണമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കെ. രാജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശനിയാഴ്ച ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിൽ ദക്ഷിണ കന്നട ജില്ല പുകയില നിയന്ത്രണ സെൽ ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
2024ൽ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും നിയമത്തിൽ വരുത്തിയ ഭേദഗതികൾ 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് രാജു പറഞ്ഞു. സ്കൂളുകളുടെയും കോളജുകളുടെയും 100 മീറ്ററിനുള്ളിൽ സിഗരറ്റുകൾ ഉൾപ്പെടെ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല. കടകൾ, ഹോട്ടലുകൾ, കഫേകൾ എന്നിവയിൽ പതിവായി നിയമലംഘനം പരിശോധിക്കാൻ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും അദ്ദേഹം നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പുകയില നിയന്ത്രണ സെൽ, ആരോഗ്യ വകുപ്പ്, നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, പൊലീസ് എന്നിവരോട് സംയുക്ത എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത വിൽപ്പന നിരോധിച്ചിരിക്കുന്നതിനാൽ സിഗരറ്റ് മുഴുവൻ പായ്ക്കറ്റുകളിൽ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ രാജു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.പുകവലിക്കാൻ ലൈറ്ററുകളോ തീപ്പെട്ടികളോ സൂക്ഷിക്കുന്ന പനങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ തുപ്പുകയോ ചെയ്യുന്നവരെ കണ്ടെത്തിയാൽ 1000 രൂപ പിഴ ചുമത്തുകയും നിയമങ്ങൾ അനുസരിച്ച് മുന്നറിയിപ്പ് നൽകുകയും വേണം. ഉദ്യോഗസ്ഥർ ഇടക്കിടെ പരിശോധനകൾ നടത്തി അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.
വിദ്യാർഥികളുടെ ബാഗുകൾ ഇടക്കിടെ പരിശോധിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിലുള്ള കടകളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനും സ്കൂൾ വിദ്യാഭ്യാസ, പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു. സ്കൂൾ പ്രധാനാധ്യാപകരോടും സ്കൂൾ വികസന, നിരീക്ഷണ സമിതികളോടും അവരുടെ സ്ഥാപനങ്ങൾ ‘പുകയില രഹിത സ്കൂളുകൾ’ ആണെന്ന് എല്ലാ മാസവും സാക്ഷ്യപ്പെടുത്തണം.പുകവലിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്താൻ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഗ്രാമപഞ്ചായത്തുകളോടും ആവശ്യപ്പെട്ടു. കടകൾക്കും ഹോട്ടലുകൾക്കും ലൈസൻസ് നൽകുമ്പോൾ പുകയില നിയന്ത്രണ നിയമത്തിൽ നിർദേശിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണം. ജില്ല ആരോഗ്യ ഓഫീസർ ഡോ. എച്ച്.ആർ തിമ്മയ്യ, അഡി. പൊലീസ് സൂപ്രണ്ട് അനിൽ കുമാർ ഭൂമിറെഡ്ഡി, എ.സി.പി നസ്മ ഫാറൂഖി, വെൻലോക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവപ്രകാശ്, ജില്ല പുകയില നിയന്ത്രണ സെൽ ഓഫീസർ ഡോ. നവീൻ ചന്ദ്ര കുലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

