മൂന്ന് വിദ്യാർഥികൾ കുന്താപുരത്ത് കടലിൽ മുങ്ങിമരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ബംഗളൂരുവിൽനിന്നുള്ള 10 അംഗ വിദ്യാർഥി സംഘത്തിലെ മൂന്നുപേർ കുന്താപുരം ഗോപഡി ചെർക്കികാട് കടലിൽ മുങ്ങിമരിച്ചു. ഗൗതം (19), ലോകേഷ് (19), ആശിഷ് (18) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ധനുഷ്, രാഹുൽ, അഞ്ജൻ, കുശാൽ, അനീഷ്, നിതിൻ, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ സുഹൃത്തുക്കളുടെ സംഘം ബംഗളൂരുവിൽ നിന്ന് കുന്താപുരത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത് കുമ്പാഷിയിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു.
സംഘം ഗോപടി ചെർക്കികാട് ബീച്ചിൽ നീന്താൻ പോയതായിരുന്നു. ശക്തമായ അടിയൊഴുക്ക് കാരണം കടലിൽ ഇറങ്ങരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുകയും തിരികെ പോകാൻ നിർദേശിക്കുകയും ചെയ്തു. വിദ്യാർഥികൾ ആദ്യം പോയെങ്കിലും ഉച്ച 1.40ഓടെ അവരിൽ ഒമ്പതുപേർ വീണ്ടും അതേ സ്ഥലത്ത് നീന്താൻ കടലിൽ ഇറങ്ങി. നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ നാല് യുവാക്കൾ ശക്തമായ തിരയിൽ പെട്ടു. അവരുടെ നിലവിളി കേട്ട് ഉമേഷ് എന്ന നാട്ടുകാരൻ സ്ഥലത്തെത്തി നിരൂപിനെ രക്ഷപ്പെടുത്തി. എന്നാൽ, അപ്പോഴേക്കും മറ്റു മൂന്നുപേരും ഒഴുകിപ്പോയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.