ഇശൽ പൂക്കുന്ന ഗ്രാമം
text_fieldsസംഗീതവും ഫുട്ബാളും കഴിഞ്ഞേ മൊഗ്രാലുകാർക്ക് മറ്റെന്തുമുള്ളൂ. പത്തേമാരികൾ സഞ്ചരിച്ച പുഴയുടെ ഓളങ്ങൾ പാടിപ്പതിഞ്ഞ മാപ്പിളപ്പാട്ടിന്റെ ശീലിൽ പുഞ്ചിരിച്ച ഗ്രാമമാണ് മൊഗ്രാൽ. മൊഗ്രാലിന്റെ വിശേഷങ്ങളിലൂടെ...
വടക്കേ മലബാറിന്റെ വടക്കേയറ്റത്ത് തുളുനാടിന്റെ ഗ്രാമീണ ചാരുത ഒട്ടും ചോരാതെ സപ്തഭാഷാ സംഗമഭൂമിയിൽ ഒരു ഗ്രാമം, മൊഗ്രാൽ. ‘ഇശൽഗ്രാമം’ എന്ന് ലോകം വിളിക്കുന്ന ഈ നാടിന് പറയാൻ ഏറെയുണ്ട്. മതസൗഹാർദം പൂക്കുന്ന, മണ്ണിൽ ഇശലിന്റെ രാഗങ്ങൾ മഴയായി പെയ്യുന്നയിടമാണ് കാസർകോട് ജില്ലയിലെ മൊഗ്രാൽ ദേശം. ഈ ഇശൽഗ്രാമത്തിന്റെ പെരുമ പക്ഷേ കേരളക്കര പലപ്പോഴും മറന്നുപോവുകയാണ്. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദും ശ്രീകോഡ്ദബ്ബു ദൈവസ്ഥാനവും മതസൗഹാർദത്തിന്റെ വേറിട്ട മാതൃക ലോകത്തിന് മുന്നിൽ കാണിച്ചുതരുന്നുണ്ട്.
സർവം ഇശൽമയം
ഒട്ടനവധി കവികൾക്ക് ജന്മം നൽകിയതുകൊണ്ടാവാം മൊഗ്രാലിന് ‘ഇശൽ ഗ്രാമം’ എന്ന പേര് വന്നതെന്ന് കാരണവന്മാർ പറയുന്നു. സംഗീതവും ഫുട്ബാളും കഴിഞ്ഞേ മൊഗ്രാലുകാർക്ക് മറ്റെന്തുമുള്ളൂ. പത്തേമാരികൾ സഞ്ചരിച്ച പുഴയുടെ ഓളങ്ങൾ പാടിപ്പതിഞ്ഞ മാപ്പിളപ്പാട്ടിന്റെ ശീലിൽ പുഞ്ചിരിച്ച ഗ്രാമമാണ് മൊഗ്രാൽ.
മാപ്പിളപ്പാട്ടിന്റെ ശീലിൽ ചാലിച്ച ഇശൽ പെരുമയും സാംസ്കാരിക തനിമയും അവിടത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. എത്രയോ പാട്ടുകാർക്ക് ജന്മം നൽകിയ ഗ്രാമമാണിത്. ഈ ഗ്രാമത്തിന്റെ കലാ സാംസ്കാരിക പൈതൃകം ജനങ്ങൾ അത്രമേൽ സ്വീകരിച്ചതാണ്.
ശ്രീകോഡ്ദബ്ബു ദൈവസ്ഥാനം
‘ഇശൽഗ്രാമ’ത്തിന്റെ സാംസ്കാരികത്തനിമ മുഴുവൻ പകർത്തി പ്രഫ. എം.എ. റഹ്മാനും അബ്ദുല്ലയും തയാറാക്കിയ ‘ഇശൽഗ്രാമം വിളിക്കുന്നു’ എന്ന ഡോക്യുമെന്ററിയാണ് മൊഗ്രാലിനെ കൃത്യമായി ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയത്. ഇശൽഗ്രാമത്തിന്റെ ചരിത്രവും പെരുമയും ഒട്ടുംചോരാതെ ഒപ്പിയെടുത്ത ഡോക്യുമെന്ററിക്ക് സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡും ലഭിച്ചു.
മാപ്പിള കവികളും അല്ലാത്ത കവികളും സാമൂഹിക-സാംസ്കാരികരംഗത്തെ ഒട്ടേറെ പ്രമുഖരും ജനിച്ച മണ്ണായ കാസർകോടിന്റെ സാംസ്കാരികയിടമായി ‘ഇശൽഗ്രാമം’ അറിയപ്പെടാൻ തുടങ്ങിയിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞു. ഇവിടത്തെ കവികൾ ഭൂരിഭാഗവും നിമിഷകവികളായിരുന്നു.
പാടത്ത് കൃഷിയിറക്കുമ്പോഴും ഫുട്ബാൾ കളിക്കുമ്പോഴും പുതുമണവാളനെ മണിയറയിലേക്ക് ആനയിക്കുമ്പോഴും പലതായി പലരീതിയിൽ പാട്ട് ജനിക്കുന്നു, അതുപിന്നെ നാട്ടുകാരുടെ വായ്ത്താരിയായി മാറുന്നു. അതാണ് ഈ ഇശൽനാടിന്റെ സ്പന്ദനവും.
കവി മാഹാത്മ്യം
മൊഗ്രാലിന്റെ കാവ്യപരമ്പര വളരെ വലുതാണ്. നൂറോളം കവികൾ ഇവിടെ ഉദയംകൊണ്ടിട്ടുണ്ട്. സാവുക്കാര് കുഞ്ഞിഫഖീഹാണ് ഇതിൽ പ്രധാനി. നാടുവാഴിയും തറവാട്ടുകാരണവരുമായിരുന്ന അദ്ദേഹം അനവധി കവിതകൾ രചിച്ച് മൊഗ്രാലിലെ ജനങ്ങളെ പുളകംകൊള്ളിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളുടെ സ്ഥാനികനും മായിപ്പാടി കോവിലകം ന്യായാധിപനുമൊക്കെയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിന്റെ മഹനീയ മാതൃക ‘ഇശൽഗ്രാമ’ത്തിന് തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്ത മനുഷ്യസ്നേഹികൂടിയായിരുന്നു. ഏറെ പ്രശസ്തി നേടിയതാണ് അദ്ദേഹത്തിന്റെ അഖീദ മാല. ‘ആദിമുതൽ ബിദിയോതിയാൻ അല്ലാഹ്...’ തുടങ്ങിയ വരികൾ ജനത്തെ കൈയിലെടുത്തു.
സാവുക്കാർ കുഞ്ഞിഫഖീഹിന്റെ കുടുംബം നാട്ടിലെ പ്രമാണിമാരായിരുന്നു. ആ സമയത്ത് മായിപ്പാടി രാജാവിന്റെ അടുത്ത് ഇദ്ദേഹത്തിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. കൂടാതെ, ടിപ്പുവിന്റെ പടയോട്ട കാലത്ത് സൈനികർക്ക് ഭക്ഷണവും താമസവും ഒരുക്കിക്കൊടുത്തത് കുഞ്ഞിഫഖീഹിന്റെ കുടുംബമായിരുന്നു. അതിന്റെ ഉപകാരസ്മരണക്കായി ടിപ്പു ഒരു പീരങ്കി സമ്മാനിച്ചിരുന്നു. അത് ഇപ്പോഴും ഇവിടെയുണ്ട്.
ടിപ്പുസുൽത്താൻ സമ്മാനിച്ച പീരങ്കി
മായിപ്പാടി തമ്പുരാന്റെ ഒരു മരുമകളെ കുഞ്ഞിഫഖീഹിന് കല്യാണം കഴിച്ചുകൊടുത്തിരുന്നു എന്നും പറയുന്നുണ്ട്. ഒരു ബ്രാഹ്മിൺ പെൺകുട്ടിയെയാണ് വിവാഹം കഴിച്ചുകൊടുത്തത്. കുറെ ഭൂമിയും കുഞ്ഞിഫഖീഹിന് കൊടുത്തിരുന്നു. മായിപ്പാടി രാജാവിന്റെ അധീനതയിലുള്ള അഞ്ചു ക്ഷേത്രങ്ങളിലായി കുഞ്ഞിഫഖീഹിന്റെ കുടുംബത്തിന് പ്രത്യേകസ്ഥാനവുമുണ്ട്. മുസ്ലിം കുടുംബത്തിലെ അനന്തരാവകാശികൾക്ക് ഇന്നും ആ സ്ഥാനമുണ്ട്.
അമ്പലങ്ങളിൽ ഉത്സവങ്ങളൊക്കെ നടക്കുമ്പോൾ കുഞ്ഞിഫഖീഹിന്റെ കുടുംബത്തിനെ വന്ന് ക്ഷണിക്കുകയും അമ്പലങ്ങളിൽ ഒരു ഇരിപ്പിടം നൽകി ഇളനീർ നൽകി ബഹുമാനപൂർവം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അത് ഇന്നും മതസൗഹാർദത്തിന്റെ വിളക്കായി നിലകൊള്ളുന്നു.
1884ൽ ജനിച്ച സാവുക്കാര് കുഞ്ഞിഫഖീഹിന്റെ പുത്രനാണ് ബാലാമുബ്നു ഫഖീഹ്. മക്കാനിപ്പാട്ടുകളെ സമ്പുഷ്ടമാക്കിയ കവി. അദ്ദേഹം നടത്തിയ നിരവധി കവിസമ്മേളനങ്ങളിൽ കേരളത്തിന് പുറത്തുനിന്നടക്കം കവികൾ മൊഗ്രാലിൽ എത്തുമായിരുന്നു. 1921ൽ തഞ്ചാവൂരിൽ നടന്ന കവിസമ്മേളനത്തിൽ ബാലാമുബ്നു ഫഖീഹ് അധ്യക്ഷത വഹിച്ചിരുന്നതും ശ്രദ്ധേയമാണ്.
മോയിൻകുട്ടി വൈദ്യർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ‘ഹിജ്റ’ എന്ന കവിത പിതാവ് ഉണ്ണി മുഹമ്മദ് മൊഗ്രാലിലെത്തി ബാലാമുബ്നു ഫഖീഹിന്റെ സഹായത്തോടെ പൂർത്തീകരിച്ചുവെന്നാണ് ചരിത്രം പറയുന്നത്. ഇദ്ദേഹത്തിന്റെ കവിതകൾ ഏറെ പ്രസിദ്ധവും അർഥസമ്പുഷ്ടവുമായിരുന്നു.
‘ആ കരുണ രേഖ മണി ആക്കി
മുഖമാൽ...
മുന്നേ ആദി അഹദാനാമിലെ...
അധികം വരുമാ...
ആദി അഹദാനാമിലെ...’
അതിലെ വരികൾ ഇങ്ങനെ പോകുന്നു.
പക്ഷിപ്പാട്ടിന്റെ കഥയുംവർത്തമാനവും
1856ൽ നാദാപുരത്ത് ജനിച്ച നടുത്തോപ്പിൽ അബ്ദുല്ല പിന്നീട് മൊഗ്രാലിൽ വന്ന് താമസിച്ചതും ചരിത്രമാണ്. ‘മുഹ് യിദ്ദീൻ മാല’യുടെ രചയിതാവായ ഖാദി മുഹമ്മദിന്റെ സന്താനപരമ്പരയിൽപെട്ട നടുത്തോപ്പിൽ അബ്ദുല്ല പ്രശസ്തനായ മറ്റൊരു കവിയായിരുന്നു. ‘അക്ബർ സദഖ’ എന്ന പക്ഷിപ്പാട്ടിന്റെ രചയിതാവായിരുന്നു അദ്ദേഹം.
‘ഇശൽ ഗ്രാമം വിളിക്കുന്നു’ എന്ന ഡോക്യുമെന്ററിയിൽ പക്ഷിപ്പാട്ട് യക്ഷഗാനത്തിന്റെ ചെറിയൊരുഭാഗം പുനരാവിഷ്കരിക്കുന്നുണ്ട്. ഹൈന്ദവ പുരാണകഥകളാണ് മുഖ്യമായും യക്ഷഗാന ഇതിവൃത്തങ്ങൾ. പക്ഷിപ്പാട്ട് യക്ഷഗാനമായത് അതിന്റെ ജനകീയ സ്വീകാര്യതകൊണ്ടാണ്. പിൽക്കാലത്ത് പക്ഷിപ്പാട്ട് പാഠ്യപദ്ധതിയിലടക്കം ഇടംപിടിച്ചു. നാദാപുരം നടുത്തോപ്പിലിലാണ് പക്ഷിപ്പാട്ട് കാവ്യകാരന്റെ തറവാട്.
മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ്
പക്ഷിപ്പാട്ട് അതിന്റെ ആദ്യകാലത്ത് ധാരാളം എതിർപ്പുകൾ നേരിട്ടിരുന്നു. യാഥാസ്ഥിതിക മുസ്ലിംകൾ ഇത് ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു എതിർപ്പ്. എന്നാൽ, അതിന്റെ ഇതിവൃത്തവും സാഹിത്യഭംഗിയുംകൊണ്ട് അത് ജനങ്ങൾ നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.
സന്ധ്യാസമയം വീടുകളിൽ ഇത് ചൊല്ലുന്നത് പതിവായിരുന്നു. സ്വദേശത്തും വിദേശത്തുനിന്നുമടക്കം വിദ്യാർഥികളും ഗവേഷകരും ഗവേഷണ വിഷയമായി ഈ കാവ്യത്തെ തിരഞ്ഞെടുത്ത് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കെട്ടുകഥയാണെന്നുപറഞ്ഞ് തമസ്കരിക്കാൻ ശ്രമിച്ചിരുന്ന ഈ കാവ്യം ഇതരനാടുകളിലേക്ക് എത്തിയപ്പോഴാണ് അത് ജനം ഏറ്റെടുക്കാൻ തുടങ്ങിയത്. ഇതിന്റെ കാവ്യഭംഗി ഏറെ ശ്രദ്ധേയമാണ്.
‘ആദി പെരിയോന്റെ ഏകൽ
അരുളാലെ
ആലത്തിൽ ആരംഭ ദൂതർ മുഹമ്മദ്
തങ്ങളും തങ്ങളെ സഹാബിമാരും കൂടി
മദീനത്തെ പള്ളീലിരിക്കും സമയത്ത്
ചായൽ ഒരു പക്ഷി വന്നു സലാം
ചൊല്ലി...’
അങ്ങനെ പോകുന്നു പക്ഷിപ്പാട്ടിലെ വരികൾ.
ഇശലുകളിനിയും...
നിരവധി ഭാഷകൾ സ്വായത്തമാക്കിയിരുന്ന ബഹുഭാഷാപണ്ഡിതനായിരുന്നു അഹ്മദ് ഇസ്മായിൽ സാഹിബ്. നിമിഷകവിയായി അറിയപ്പെട്ട ഇദ്ദേഹം ഏറെ പ്രശസ്തി നേടിയ കവിയും ഗായകനുമായിരുന്നു. അദ്ദേഹത്തിന്റെ ‘നിക്കാഹ് മാല’യും വെള്ളപ്പൊക്കത്തെ കുറിച്ചും ഫുട്ബാളിനെ കുറിച്ചുമുള്ള രചനകളും ജനപ്രീതിനേടിയവയാണ്. മൊഗ്രാലിലെ കവികളിൽ പ്രസിദ്ധനാണ് നടുത്തോപ്പിൽ മമ്മുഞ്ഞി മൗലവി.
പഴയ നിക്കാഹ് മാലയുടെ കർത്താവുകൂടിയാണ് ഇദ്ദേഹം. കേരളക്കരയാകെ ഏറ്റുപാടിയ ‘അഹദാമരത്താരാട്ട്’ എന്ന കൃതിയാണ് അദ്ദേഹത്തിന്റെ ജനപ്രീതിനേടിയ കാവ്യം. പണ്ടുകാലങ്ങളിൽ വീട്ടമ്മമാർ കുട്ടികളെ തൊട്ടിലിൽ കിടത്തി താരാട്ടുപാടിയുറക്കിയത് ഇതിന്റെ ഈരടികൾ ചൊല്ലിയാണ്. ഇമ്പമുള്ള താരാട്ടുപാട്ട് ഇന്നും ആസ്വാദകമനസ്സിൽ ഒളിമങ്ങാതെയുണ്ട്.
‘അഹ്ദാമരത്തിൽ മറൈന്തോരെ...
ഹഖാൽ കുഞ്ഞിനെ കാപ്പ് നീ മന്നാനെ...’
ഇങ്ങനെ നീളുന്നു ആ വരികൾ.
മൊഗ്രാലിലെ ഏക കവയിത്രിയായിരുന്നു നടുത്തോപ്പിൽ കുഞ്ഞായിശു. സ്ത്രീകൾ പുറത്തിറങ്ങാൻപോലും മടിച്ചിരുന്ന അക്കാലത്ത് കുഞ്ഞായിശുവിന്റെ കൃതികൾക്ക് പത്തരമാറ്റിന്റെ തിളക്കമായിരുന്നു. ‘ഖദീജ ബീവിയുടെ വഫാത്ത് മാല’യാണ് ഇവരുടെ പ്രസിദ്ധമായ കാവ്യം.
‘എല്ലാം പടച്ചുള്ള റബ്ബിന്റരുളാലെ
ആമിന പെറ്റുള്ള മാണിക്യ പൈതലേ...’ ഇമ്പമാർന്ന വരികൾ ഇങ്ങനെപോകുന്നു.
സൗഹാർദത്തിന്റെ ഗ്രാമം
മൊഗ്രാൽ കടപ്പുറത്തെ വലിയ ജുമാമസ്ജിദിന് കീഴിൽ 2500ഓളം മഹല്ല് നിവാസികളാണുള്ളത്. ചെറിയ മൂന്നു പള്ളികൾ കൂടിച്ചേരുന്നയിടം. അതിലൊന്ന് മുഹ്യിദ്ദീൻ ജുമാമസ്ജിദ്, രണ്ടാമത്തേത് ശാഫി ജുമാമസ്ജിദ്, മൂന്നാമത്തേത് ചളിയങ്കോട് ജുമാമസ്ജിദ്. ഇതു മൂന്നും സ്ഥിരബന്ധം പുലർത്തുന്ന ശ്രീകോഡ്ദബ്ബു ദൈവസ്ഥാനവും കൂടി ആകുന്നതോടെ ആരാധനാലയത്തിലൂടെ സൗഹൃദം പൂക്കുന്ന അപൂർവയിടമാകുന്നു മൊഗ്രാൽ ‘ഇശൽഗ്രാമം’.
ശ്രീകോഡ്ദബ്ബു ദൈവസ്ഥാനത്തിലെ ‘നേമോത്സവം’ പ്രധാനമാണ്. നേമോത്സവം തുടങ്ങുന്നതിനുമുന്നേ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ സ്വീകരിക്കാനും ക്ഷണിക്കാനുമായി ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ജുമാമസ്ജിദിലെത്താറുണ്ട്. അതുപോലെ ഇശൽഗ്രാമത്തിലെ ഉറൂസിന് ശ്രീകോഡ്ദബ്ബു ദൈവസ്ഥാനം ഭാരവാഹികളും എത്തുന്നു. ഇതുവഴി പതിറ്റാണ്ടുകളായുള്ള മതസൗഹാർദാന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് ഇശൽഗ്രാമം.
മൊഗ്രാൽ വലിയ ജുമാമസ്ജിദ്-മദ്റസ കമ്മിറ്റി ഭാരവാഹികൾ ശ്രീകോഡ്ദബ്ബു ദൈവസ്ഥാന നേമോത്സവത്തിന് എത്തിയപ്പോൾ
ഇത്തവണയും പതിവുതെറ്റിക്കാതെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് കമ്മിറ്റി-മദ്റസ കമ്മിറ്റി ഭാരവാഹികൾ നേമോത്സവത്തിന് സ്നേഹംപകർന്ന് ക്ഷേത്രപരിസരത്തെത്തി. കൂടാതെ, ക്ഷേത്ര നേമോത്സവത്തിനെത്തുന്ന ജനങ്ങൾക്ക് കൊപ്പളം യൂത്ത് വിങ് പ്രവർത്തകർ ക്ഷേത്രപരിസരത്ത് മധുരപാനീയങ്ങൾ വിതരണം ചെയ്യാറുള്ളതും ശ്രദ്ധേയമാണ്.
വിശുദ്ധിയും നന്മയും നിറഞ്ഞ ദൈവസ്ഥാനത്ത് മതസൗഹാർദത്തിന്റെ വിളനിലങ്ങളായി പൂർവികർ കാണിച്ചുതന്ന വഴികളിലൂടെ ഇപ്പോഴും വഴിതെറ്റാതെ സഞ്ചരിക്കുന്നു മൊഗ്രാൽ ‘ഇശൽഗ്രാമ’ത്തിലെ ജനങ്ങൾ.
ഫുട്ബാൾ കളിക്കിടയിലും പെണ്ണുകാണൽ ചടങ്ങിന് പോകുമ്പോഴും കല്യാണദിവസവും മണിയറയിലേക്ക് പുതുമണവാളൻ കയറുമ്പോഴും പാടത്ത് പണിക്കിറങ്ങുമ്പോഴും മത്സ്യം പിടിക്കാൻ കടലിലേക്ക് പോകുമ്പോഴും എന്നുവേണ്ട എന്തിനും ഏതിനും മൊഗ്രാലുകാർക്ക് അവരുടേതായ പാട്ടുകളുണ്ട്. ആ ഈരടികൾ തരുന്ന സന്തോഷം അവർ ജീവിതത്തിൽ പകർത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.