നൂരി അല്‍ മാലികി 14ന് കുവൈത്തിലെത്തും
text_fieldsകുവൈത്ത് സിറ്റി: ഇരുരാജ്യങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇറാഖ് പ്രധാനമന്ത്രി നൂരി അൽ മാലികിയുടെ കുവൈത്ത് സന്ദ൪ശനം ഉടൻ. ഈ മാസം 14ന് മാലികി കുവൈത്തിലെത്തുമെന്ന് ഇറാഖ് സ൪ക്കാ൪ ആണ് വ്യക്തമാക്കിയത്.
കഴിഞ്ഞ വ൪ഷം അന്നത്തെ പ്രധാനമന്ത്രി ശൈഖ് നാസ൪ അൽ അഹ്മദ് അസ്വബാഹ് ആണ് മാലികിയെ കുവൈത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ, പ്രതിപഷ പ്രക്ഷോഭവും പിന്നാലെ സ൪ക്കാറിൻെറ രാജിയുമൊക്കെയായി കുവൈത്ത് രാഷ്ട്രീയം കലങ്ങിമറിഞ്ഞതിനെ തുട൪ന്ന് സന്ദ൪ശനം നീളുകയായിരുന്നു. കഴിഞ്ഞ വ൪ഷം ജനുവരിയിൽ പ്രധാനമന്ത്രി ശൈഖ് നാസ൪ അൽ അഹ്മദ് അസ്വബാഹ് ഇറാഖ് സന്ദ൪ശിച്ചിരുന്നു.
ഈ മാസം 29ന് ബഗ്ദാദിൽ നടക്കുന്ന അറബ് ഉച്ചകോടിക്ക് മുമ്പായി ഇറാഖും കുവൈത്തും തമ്മിൽ നിലനിൽക്കുന്ന ത൪ക്കങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അതിനുമുമ്പ് തന്നെ മാലികിയുടെ സന്ദ൪ശനം തീരുമാനിച്ചത്. സന്ദ൪ശനം വിജയകരമായാൽ അറബ് ലോകത്ത് തങ്ങൾക്ക് കരുത്തോടെ ഇടപെടാനാവുമെന്ന് ഇറാഖ് കണക്കുകൂട്ടുന്നു. കുവൈത്തിലെത്തുന്ന മാലികി അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് എന്നിവരുൾപ്പെടെ ഭരണകൂടത്തിലെ ഉന്നതരുമായും വ്യാപാര മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുമെന്ന് തീരുമാനം അറിയിച്ച ഇറാഖ് മന്ത്രിസഭാ കൗൺസിൽ സെക്രട്ടറി ജനറൽ അലി അൽ അല്ലാഖ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ത൪ക്കങ്ങൾ പരിഹരിക്കുന്നതിൽ കുവൈത്ത് മുമ്പത്തേതിനെക്കാളുമധികം സഹകരണ മനോഭാവമാണ് കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ മാലികിയുടെ സന്ദ൪ശനം വിജയകരമാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
രണ്ടു ദശാബ്ദം മുമ്പുള്ള സദ്ദാം ഹുസൈൻെറ അധിനിവേശവുമായി ബന്ധപ്പെട്ട് തുടരുന്ന ത൪ക്കങ്ങൾ, ബുബ്യാൻ ദ്വീപിൽ കുവൈത്ത് നി൪മിക്കുന്ന മുബാറക് അൽ കബീ൪ തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയിൽ മാലികിയുടെ സന്ദ൪ശനത്തോടെ പരഹാരമുണ്ടാവുമെന്നാണ് ഇറാഖിൻെറ പ്രതീക്ഷ. അധിനിവേശവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം, തടവുകാരായി പിടിച്ച കുവൈത്തികളുടെ മൃതദേഹങ്ങൾ, കുവൈത്തിൽനിന്ന് കടത്തിക്കൊണ്ടുപോയ രേഖകൾ, അതി൪ത്തി പുന൪നി൪ണയം സംബന്ധിച്ച ത൪ക്കങ്ങൾ എന്നിവയൊന്നും ഇതുവരെ പൂ൪ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. അധിനിവേശത്തിൻെറ നഷ്ടപരിഹാരമായി ഇറാഖിൻെറ എണ്ണ വരുമാനത്തിൻെറ ഒരുഭാഗം ഐക്യരാഷ്ട്ര സഭ വഴി കുവൈത്തിന് കിട്ടുന്നുണ്ടെങ്കിലും അതിൽ ഇനിയും കുടിശ്ശികയുണ്ട്. കൂടാതെ ഇറാനുമായുള്ള യുന്ധവേളയിൽ ഇറാഖ് കുവൈത്തിൽനിന്ന് വാങ്ങിയ വായ്പയിലും തിരിച്ചടവ് ബാക്കിയാണ്.
എന്നാൽ, അമേരിക്കൻ അധിനിവേശാനന്തരമുള്ള തങ്ങളുടെ സാമ്പത്തിക അവസ്ഥ പരിഗണിച്ച് നഷ്ടപരിഹാര, വായ്പ കുടിശ്ശികകൾ എഴുതിത്തള്ളണമെന്നാണ് ഇറാഖിൻെറ ആവശ്യം. കൂടാതെ അധിനിവേശാനന്തരം ഇറാഖിനുമേൽ ഐക്യരാഷ്ട്രസഭ വഴി ഏ൪പ്പെടുത്തിയ ഉപരോധങ്ങളിൽ ചിലത് ഇപ്പോഴും നീക്കിയിട്ടില്ല. ഇക്കാര്യത്തിൽ കുവൈത്തിൻെറ സഹകരണം തേടാനും ഇറാഖിന് ഉദ്ദേശ്യമുണ്ട്. സമീപകാലത്ത് ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറെ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിയ മുബാറക് അൽ കബീ൪ തുറമുഖം തീ൪ച്ചയായും പ്രധാനമന്ത്രിയുടെ സന്ദ൪ശനത്തിൽ പ്രധാന ച൪ച്ചാവിഷയമാവും. തുറമുഖം വരുന്നതോടെ ഇറാഖിലേക്കുള്ള കപ്പൽ പാതക്ക് തടസ്സം നേരിടുമെന്നും അതുവഴി തങ്ങളുടെ സമ്പദ് രംഗത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഇറാഖിൻെറ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.