അതെ, അവന്‍ ഹിറ്റ്ലറുടെ മകന്‍തന്നെ
text_fieldsലണ്ടൻ: 67ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ ജീൻ മാരി ലോറെക്ക് സ്വന്തം ജന്മത്തിന് ഉടയോനായ പിതാവിനെ നേരിലൊന്ന് കാണാൻ അവസരമുണ്ടായിരുന്നില്ല. എന്നിട്ടും, പിതാവിനെതിരെ യുദ്ധം ചെയ്യാനായിരുന്നു വിധി അയാളെ ഏൽപിച്ച നിയോഗം. അച്ഛനാരെന്നറിയാതെ അയാൾ അതി൪ത്തിദേശങ്ങളിൽ പോരാടിക്കൊണ്ടിരുന്നു.
ഒടുവിൽ, മരണക്കിടക്കയിൽ കിടന്ന് അയാളുടെ അമ്മ ഷാ൪ലറ്റ് ലോബ്ജോ ആ ജനിതക രഹസ്യം പറഞ്ഞു. അയാളുടെ അച്ഛൻ ലോകത്തെ വിറപ്പിച്ച അഡോൾഫ് ഹിറ്റ്ല൪ എന്ന ഏകാധിപതിയാണ് എന്ന ഞെട്ടിപ്പിക്കുന്ന രഹസ്യം.
ലോകം വിസ്മയത്തോടെ കേട്ടിരുന്ന ആ രഹസ്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് കാലങ്ങളായി പൊടിപിടിച്ചുകിടന്ന ഒരു ഡയറിക്കുറിപ്പ്. അതും രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻെറ വടിവൊത്ത ഓ൪മക്കുറിപ്പുകൾ.
ഏകാധിപത്യത്തിൻെറ ലക്ഷണമൊത്ത ഉദാഹരണമായിരുന്ന ഹിറ്റ്ല൪ക്ക് മക്കളില്ല എന്നായിരുന്നു ലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ, ഈ ധാരണ കഴിഞ്ഞമാസം ഫ്രഞ്ച് മാഗസിനായ ലീ പോയിൻറ് തിരുത്തിയിരുന്നു.
കിട്ടാവുന്നത്ര തെളിവുകളോടെയാണ് മാഗസിൻ ഹിറ്റ്ലറുടെ പൂ൪വാശ്രമം വെളിപ്പെടുത്തിയത്. ചോര മരവിപ്പിക്കുന്ന ക്രൂരതയുടെ ആൾരൂപമായ ഹിറ്റ്ലറിലെ കാൽപനികനായ കാമുകനെയും പരാജയപ്പെട്ട ചിത്രകാരനെയും ഈ കഥ വെളിപ്പെടുത്തുന്നു.
1917 ജൂണിൽ, ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിൽ ജ൪മൻ സൈനികനായിരിക്കെയാണ് ഹിറ്റ്ല൪ ഷാ൪ലറ്റിനെ പരിചയപ്പെടുന്നത്. അന്ന് അവ൪ക്ക് വെറും 16 വയസ്സായിരുന്നു . വയലിൽ കറ്റ അറുത്തുകൊണ്ടിരുന്ന ഷാ൪ലറ്റിനെയും കൂട്ടരെയും നോക്കി ചിത്രം വരക്കുകയായിരുന്ന ഹിറ്റ്ലറുമായുള്ള പരിചയമാണ് പിന്നീട് പുറംലോകമറിയാത്ത പ്രണയവും ദാമ്പത്യവുമായി മാറിയത്.
നാട്ടിൻപുറങ്ങളിലൂടെ നടക്കാനിറങ്ങുമ്പോൾ പ്രകൃതിഭംഗികളെക്കുറിച്ച് ഹിറ്റ്ല൪ വാചാലനാകുമായിരുന്നുവെന്ന് ഷാ൪ലറ്റ് മകനോട് പറഞ്ഞതായി ലീ പോയിൻറ് വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു.
ഫ്രഞ്ച് യുവതിയുമായി ഹിറ്റ്ല൪ക്കുണ്ടായിരുന്ന ബന്ധത്തിൻെറ പുതിയ തെളിവുകൾ അവതരിപ്പിച്ചിരിക്കുകയാണ് ‘ദ ഡയിലി മെയിൽ’. റോയൽ എൻജിനീയ൪ ആയിരുന്ന ലിയനോ൪ഡ് വിൽക്സിൻെറ ഡയറിക്കുറിപ്പുകളാണ് ഹിറ്റ്ലറുടെ അവിഹിതബന്ധത്തിന് തെളിവായിരിക്കുന്നത്.
പത്തു വ൪ഷം മുമ്പ് മരണപ്പെട്ട വിൽക്സിൻെറ ഡയറികൾ പഴയ സാധനങ്ങൾ ഒഴിവാക്കുന്നതിനിടെ മക്കളായ അലൻെറയും ഗോ൪ഡൻെറയും ശ്രദ്ധയിൽപെടുകയായിരുന്നു. ഫ്രാൻസിനെ ജ൪മൻ സൈന്യത്തിൽനിന്ന് മോചിപ്പിക്കാനായി 1944 ജൂണിൽ നോ൪മൻഡി കടൽത്തീരത്ത് വന്നിറങ്ങിയ സഖ്യസേനയിലെ ആദ്യത്തെ പട്ടാളക്കാരിൽ ഒരാളായിരുന്നു വിൽക്സ്.
അതേവ൪ഷം സെപ്റ്റംബ൪ 30ന് ഹിറ്റ്ല൪ താമസിച്ചിരുന്ന ഷാ൪ലറ്റിൻെറ വസതിയിൽ എത്തിയ വിൽക്സിനോട് ഹിറ്റ്ലറിൽ തനിക്കൊരു മകനുണ്ടെന്നും മറ്റൊരു കുടുംബത്തിന് വള൪ത്താൻനൽകിയ അവൻ ഇപ്പോൾ ജ൪മനിക്കെതിരെ ഫ്രാൻസിനുവേണ്ടി യുദ്ധം ചെയ്യുകയാണെന്നും ഷാ൪ലറ്റ് വെളിപ്പെടുത്തിയതായി ഡയറിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇംഗ്ളീഷിൽ വലിയ അക്ഷരത്തിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഡയറിയുടെ പ്രാധാന്യം ലീ പോയിൻറിൻെറ വിവാദമായ വെളിപ്പെടുത്തലോടെയാണ് വിൽക്സിൻെറ മക്കൾ തിരിച്ചറിഞ്ഞതുപോലും.
ഹിറ്റ്ല൪ തൻെറ പിതാവാണെന്നറിഞ്ഞതു മുതൽ ജീൻ മാരി ലോറെ കടുത്ത മാനസിക സംഘ൪ഷത്തിലായിരുന്നുവെന്ന് ലീ പോയിൻറ് വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും അദ്ദേഹത്തിൻെറ അഭിഭാഷകന് മന$ശാസ്ത്രജ്ഞൻെറ വേഷം കൈകാര്യം ചെയ്യേണ്ടിവന്നതായി മാഗസിൻ പറയുന്നു. സ്വന്തം പിതൃത്വം തിരിച്ചറിയാൻ ശാസ്ത്രീയമായ മാ൪ഗങ്ങളും ലോറെ അവലംബിച്ചിരുന്നു.
ഹിറ്റ്ലറുമായി കാഴ്ചയിൽ അതിശയകരമായ സാമ്യം ലോറെയെ ഏറെ ചകിതനാക്കിയിരുന്നുവത്രെ. 20 വ൪ഷക്കാലം അധികമാരോടും ഇടപഴകാതെ ഒതുങ്ങിക്കഴിയാനായിരുന്നു ലോറെ ശ്രമിച്ചത്. തൻെറ പിതാവിന് ലോകം നൽകിയ പ്രതിച്ഛായ അയാൾക്ക് ഒരു ബാധ്യതയായിരുന്നു.
ഹിറ്റ്ലറിലെ പരാജയപ്പെട്ട ചിത്രകാരൻ വരച്ച നിരവധി ചിത്രങ്ങൾ മരിക്കുമ്പോൾ ജീൻ മാരി ലോറെയുടെ പക്കൽ ഉണ്ടായിരുന്നു. അതിലൊന്ന് ഷാ൪ലറ്റ് ലോബ്ജോയുടേതായിരുന്നു.
ഹിറ്റ്ല൪ പിന്നീട് ഇവ ബ്രൗണിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിൽ കുട്ടികൾ പിറന്നില്ല.
ലോകമെങ്ങും പ്രചാരത്തിലിരിക്കുന്ന ഹിറ്റ്ലറുടെ ആത്മകഥയായ ‘മെയിൻ കാഫി’ൻെറ പക൪പ്പവകാശം ജീൻ മാരി ലോറെയുടെ മക്കൾക്കു വേണമെങ്കിൽ അവകാശപ്പെടാമെന്നുപോലും പുതിയ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിൽ അഭിപ്രായം ഉയ൪ന്നുകഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.