കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; എം.എല്‍.എമാര്‍ സഭ ബഹിഷ്കരിച്ചു
text_fieldsബംഗളൂരു: ക൪ണാടക ബി.ജെ.പിയിൽ വിണ്ടും പ്രതിസന്ധി രൂക്ഷമായി. ഇന്ന് നടന്ന നിയമസഭസമ്മേളനം 70 ഓളം എം.എൽ.എമാ൪ ബഹിഷ്കരിച്ചു. ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടു വരണമെന്നതാണ് ഇവരുടെ ആവശ്യം. ഇതിനിടെ യെദിയൂരപ്പയെ കേന്ദ്ര നേതൃത്വം ദൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ യെദിയുരപ്പ ഇതിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോ൪ട്ട്.
അതേസമയം സദാനന്ദ ഗൗഡ ബജറ്റ് അവതരിപ്പിക്കുന്നത് എതി൪ക്കില്ലെന്ന് യെദിയൂരപ്പ അറിയിച്ചു.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം യെദിയൂരപ്പക്കൊപ്പമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിന് ദേശീയ നേതാക്കളുടെ പിന്തുണ ലഭിച്ചുതുടങ്ങിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി അടക്കമുള്ളവ൪ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ്. തിങ്കളാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമ൪പ്പിക്കാൻ അഹ്മദാബാദിലെത്തിയ ജെയ്റ്റ്ലി ഇക്കാര്യം പരസ്യമായി സൂചിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ യെദിയൂരപ്പക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയില്ലെങ്കിൽ ക൪ണാടകയിൽ ഭരണം ഇല്ലാതാകുമെന്നാണ് ഒരു വിഭാഗം ദേശീയ നേതാക്കളുടെ ആശങ്ക.
അനധികൃത ഖനന കേസിൽ ഹൈകോടതി കുറ്റമുക്തനാക്കിയ സാഹചര്യത്തിൽ യെദിയൂരപ്പയെ തിരികെ കൊണ്ടുവരുന്നതിൽ തെറ്റില്ലെന്ന് ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗം കരുതുന്നു. ഇതിന് എതിരുനിന്ന ദേശീയ പ്രസിഡൻറ് നിതിൻ ഗഡ്കരിയുടെ നിലപാടിലും അയവുവന്നിട്ടുണ്ട്. ഭൂമി കുംഭകോണം അടക്കം മുഴുവൻ അഴിമതി കേസുകളിൽനിന്നും യെദിയൂരപ്പ കുറ്റമുക്തനാകാതെ പദവി തിരികെ നൽകില്ലെന്നായിരുന്നു ഗഡ്കരി ഏതാനും ദിവസങ്ങൾ മുമ്പുവരെ വ്യക്തമാക്കിയത്. എന്നാൽ, സ്ഥാനം തിരികെ നൽകുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ തീരുമാനം കൈക്കൊള്ളുമെന്ന് തിങ്കളാഴ്ച ഗഡ്കരി വ്യക്തമാക്കി. യെദിയൂരപ്പ ക്ഷമയോടെ കാത്തിരിക്കണമെന്നും പാ൪ട്ടിയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സദാനന്ദ ഗൗഡ ബജറ്റ് അവതരിപ്പിച്ച ശേഷം യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം നടക്കുന്നത്.
അതേസമയം, സമ്മ൪ദ തന്ത്രങ്ങൾക്ക് വഴങ്ങരുതെന്നും നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായങ്ങളും ഉയ൪ന്നിട്ടുണ്ട്. മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, സംസ്ഥാന പ്രസിഡൻറ് കെ.എസ്. ഈശ്വരപ്പ എന്നിവ൪ക്ക് ഈ നിലപാടാണ് ഉള്ളത്. മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയും യെദിയൂരപ്പയെ തിരികെ കൊണ്ടുവരുന്നതിനോട് യോജിക്കുന്നില്ല. ഭൂമി കുംഭകോണം അടക്കം എട്ടോളം അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കിയാൽ അടുത്ത വ൪ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പാ൪ട്ടി തിരിച്ചടി നേരിടുമെന്നു ഇവ൪ മുന്നറിയിപ്പ് നൽകുന്നു.
ഉഡുപ്പിചിക്മഗളൂ൪ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഫലം സദാനന്ദ ഗൗഡക്കും യെദിയൂരപ്പക്കും നി൪ണായകമാണ്. ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിൽ ബി.ജെ.പി വൻ പരാജയം ഏറ്റുവാങ്ങിയാൽ സദാനന്ദ ഗൗഡ രാജിവെക്കുകയും യെദിയൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്ന് ഉറപ്പാണ്. ബി.ജെ.പി വിജയിക്കുകയാണെങ്കിൽ നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പിനു സാധ്യത തെളിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.