സി.പി.എം വി.എസ് 'ഇല്ലാത്ത'രാഷ്ട്രീയകാലത്തേക്ക്
text_fieldsകോഴിക്കോട്: കേരള രാഷ്ട്രീയത്തിലും സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിലും അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന വി.എസ്. അച്യുതാനന്ദന്റെ സ്വാധീനം ഇല്ലാത്ത രാഷ്ട്രീയലോകത്തേക്ക് കടക്കാൻ സി.പി.എം തയാറെടുക്കുന്നു. തെരഞ്ഞെടുപ്പുകളിൽ ജയിക്കാനായി അണിനിരത്തുന്ന വി.എസ് എന്ന ജനകീയ മുഖത്തേക്കാൾ മറ്റ് സംവിധാനങ്ങൾ തേടാൻ നേതൃത്വം പാ൪ട്ടിയെ മാനസികമായി തയാറെടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് പി.ബി പുനഃസാധ്യത എന്നന്നേക്കുമായി കൊട്ടിയടച്ചത് വഴി നൽകുന്നത്.
ജനങ്ങൾ ചുമലിലേന്തുന്ന ജനകീയ നേതാവിന്റെ അച്ചടക്ക ലംഘനത്തിന് നൽകേണ്ടിവരുന്ന വില ഇനിയും തുടരാനാവില്ലെന്ന വിലയിരുത്തൽ കൂടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കം.
വരാനിരിക്കുന്ന നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽപോലും വി.എസിനെ പ്രധാന പ്രചാരകനായി അവതരിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള തീരുമാനമാണ് പാ൪ട്ടി കോൺഗ്രസിലുണ്ടായിരിക്കുന്നത്. പാ൪ട്ടിക്ക് വേണ്ടാത്ത നേതാവിനെ ജനങ്ങളുടെ ഇടയിൽ അവതരിപ്പിക്കുന്നതിന് വി.എസിന് എതിരായ നടപടി തടസ്സം സൃഷ്ടിക്കുമെന്ന് സംസ്ഥാന നേതൃത്വം മനസ്സിലാക്കുന്നു.
എന്നാൽ, പാ൪ട്ടിയെന്ന നിലയിൽ കൂട്ടായ നേതൃത്വം കൊണ്ട് ഇതിനെ മറികടക്കാമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്.
മകന്റെ ഐ.എച്ച്.ആ൪.ഡി നിയമന വിഷയത്തിൽ പുറത്തുവന്ന നിയമസഭാ സമിതി റിപ്പോ൪ട്ടും ഭൂമിദാന കേസിലെ വി.എസിന് എതിരായ ആരോപണങ്ങളും അദ്ദേഹത്തിന് പഴയ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ഇടയാക്കിയതായും വിലയിരുത്തുന്നു. ഭൂമിദാന കേസിൽ കോടതിയിൽ കുറ്റപത്രം സമ൪പ്പിക്കുകകൂടി ചെയ്യുമ്പോൾ പ്രതിപക്ഷ നേതാവ് പദവിയിൽനിന്ന് ഒഴിയുമെന്ന വി.എസിന്റെ പ്രസ്താവനയും നേതൃത്വത്തിന് ബലം നൽകുന്നതാണ്. പിറവം ഉപതെരഞ്ഞെടുപ്പിൽ വി.എസിനെ ഇറക്കി പ്രചാരണം നടത്തിയിട്ടും പരാജയത്തിന്റെ ഭാരം കൂടിയത് വി.എസിന്റെ ജനപ്രീതിക്കേറ്റ ഇടിവിന് തെളിവായാണ് നേതൃത്വം നിരത്തുന്നത്. മുൻകാലങ്ങളിൽ സംസ്ഥാന നേതൃത്വം വി.എസിനെതിരെ ക൪ശന നടപടി ആവശ്യപ്പെട്ട സന്ദ൪ഭങ്ങളിൽ തുണയായി എത്തിയ കേന്ദ്ര നേതൃത്വം പി.ബി പുനഃപ്രവേശ വിഷയത്തിൽ ഒട്ടും സഹായിച്ചില്ലെന്നതു ശ്രദ്ധേയമാണ്.
കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകളിൽ നി൪ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഇത്തവണ വി.എസിനെ കൈയൊഴിയുകയായിരുന്നു. ബംഗാൾ, ആന്ധ്രാ ഘടകങ്ങൾ എടുത്ത വിമ൪ശനാത്മക നിലപാടിൽ കാരാട്ടിന് ആശ്രയമായത് ശക്തമായ കേരള ഘടകമായിരുന്നു.
ഈ ചേരിതിരിവാണ് കേന്ദ്ര നേതൃത്വത്തെ തള്ളിപ്പറഞ്ഞ ബുദ്ധദേവിനെ പി.ബിയിൽ നിലനി൪ത്തണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യം അംഗീകരിക്കുന്നതിലും വി.എസിനെ പി.ബിയിൽ തിരിച്ചെടുക്കരുതെന്ന കേരള ഘടകത്തിന്റെ ആവശ്യം സാക്ഷാത്കരിക്കുന്നതിലും എത്തിയത്. പാ൪ട്ടിയിൽ ഫെഡറലിസം ശക്തിപ്പെടുന്നില്ലെന്ന് നേതൃത്വം ആവ൪ത്തിക്കുമ്പോഴും ഈ രണ്ട് സംസ്ഥാന ഘടകങ്ങളുടെയും സമ്മ൪ദം ഫലം കണ്ടെന്നാണ് തെളിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.