ബൊഫോഴ്സ്: രാജീവ് ഗാന്ധി ക്വത്റോച്ചിയെ സംരക്ഷിച്ചെന്ന്
text_fieldsന്യൂദൽഹി: ബൊഫോഴ്സ് ഇടപാടിൽ ഇടനിലക്കാരനായ ഒക്ടോവിയ ക്വത്റോച്ചിയെ രാജീവ്ഗാന്ധി സംരക്ഷിച്ചതായി സ്വീഡിഷ് മുൻ പൊലീസ് മേധാവി സ്റ്റെൻ ലിങ്സ്റ്റോം. എന്നാൽ ഇടപാടിൽ രാജീവ് ഗാന്ധിക്കും സ്വീഡൻ മുൻ പ്രധാനമന്ത്രി ഒളോഫ് പാമക്കും കോഴ ലഭിച്ചതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധ ഇടപാടിൽ എന്താണ് നടന്നതെന്ന് ഇരുവ൪ക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നാൽ രാജീവ് ഗാന്ധി ഇതിനെതിരെ ഒന്നൂം ചെയ്തില്ലെന്നും ലിങ്ങ് സ്റ്റോം ചുണ്ടിക്കാട്ടി. കേസിലേക്ക് ബോളിവുഡ് താരം അമിതാഭ് ബച്ചനെ വലിച്ചിഴച്ചത് ഇന്ത്യൻ അന്വേഷണസംഘമാണെന്നും അദ്ദേഹം ആരോപിച്ചു.
ഏതാണ്ട് കാൽ നൂറ്റാണ്ടിന് ശേഷമാണ് ബൊഫോഴ്സ് കേസിലെ പുതിയ വെളിപെടുത്തലുണ്ടായിരിക്കുന്നത്. പ്രമുഖ ഇംഗ്ളീഷ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ലിങ്സ്റ്റോം ഇക്കാര്യം വെളിപെടുത്തിയത്. കോഴപ്പണം ക്വത്റോച്ചിയുടെ അക്കൗണ്ടിലെത്തിയതിനും തെളിവുകളുണ്ട്. സ്വീഡൻ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കരാ൪ നടന്നതെന്നും കേസിൽ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടതെന്നും ലിങ്സ്റ്റോം കൂട്ടിച്ചേ൪ത്തു.
നേരത്തെ കേസിലെ നി൪ണായക രേഖകൾ ഇന്ത്യൻ പത്ര പ്രവ൪ത്തക ചിത്ര സുബ്രഹ്മണ്യത്തിന് കൈമാറിയത് ലിങ്ങ്സ്റ്റോമായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ലാണ് ബോഫോഴ്സ് ആയുധ ഇടപാട് നടന്നത്. ഇടപാടിലുണ്ടയ ക്രമക്കേടുമായി ബന്ധപ്പെട്ട വെളിപെടുത്തൽ വിവാദമായിരുന്നു. തുട൪ന്ന് 1989ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു.
1986 നടന്ന ബൊഫോഴ്സ് തോക്കിടപാടിൽ ക്വത്റോച്ചിയും വിൻഛദ്ദയും കൂടി 61 കോടിരൂപ കോഴ വാങ്ങിയെന്നാണ് കേസ്. വിൻഛദ്ദക്കും ക്വത്റോച്ചിക്കും 41 കോടി രൂപ കോഴ ലഭിച്ചതായി ആദായ നികുതി ട്രൈബ്യൂണൽ വ്യക്തമാക്കുകയും ചെയ്തു. 1990 ജനുവരി 20നാണ് ക്വത്റോച്ചിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റ൪ ചെയ്തത്. 2003ൽ മലേഷ്യയിൽ നിന്നും 2007ൽ അ൪ജന്റീനയിൽ നിന്നും ക്വത്റോച്ചിയെ വിട്ടുകിട്ടാനുള്ള സി.ബി.ഐയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലന്നെും കേസ് അവസാനിപ്പിക്കണമെന്നും കാണിച്ച് സി.ബി.ഐ കോടതിയെ സമീപിച്ചു. തുട൪ന്ന് ബൊഫോഴ്സ് അഴിമതി കേസിലെ മുഖ്യപ്രതിയും ഇറ്റാലിയൻ വ്യവസായിയുമായ ഒക്ടാവിയോ ക്വത്റോച്ചിക്കെതിരായ കേസ് പിൻവലിക്കാൻ സി.ബി.ഐക്ക് ദൽഹി ചീഫ് മെട്രോപൊളിറ്റൻ കോടതി അനുമതി നൽകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.