വിധിയോട് പൊരുതിയ മൂവര്‍ക്കും മികച്ച വിജയം
text_fieldsകോട്ടയം: പാഠപുസ്തകം ഒരിക്കലും കണ്ടിട്ടില്ല, സ്കൂളിൻെറ പടിപോലും കയറിയിട്ടില്ല. എങ്കിലും എസ്.എസ്.എൽ.സി പരീക്ഷയെഴുതി, കാഴ്ചയുള്ളവരെക്കാൾ മികച്ച വിജയം നേടി. ഒളശ അന്ധവിദ്യാലയത്തിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വി.ജി. നിഖിലും അഞ്ജു വി. ഓമനക്കുട്ടനും അൻസലുമാണ് വിധിയോട് പൊരുതി മികച്ച വിജയം നേടിയത്. നിഖിൽ അഞ്ച് വിഷയങ്ങൾക്ക് എ പ്ളസും മൂന്ന് വിഷയത്തിന് എയും മറ്റ് രണ്ട് വിഷയങ്ങൾക്ക് ബിയും നേടി.
അൻസൽ മൂന്ന് വീതം വിഷയത്തിന് എ പ്ളസും എയും രണ്ടുവീതം വിഷയങ്ങൾക്ക് ബിപ്ളസും ബിയും നേടി. അഞ്ജു അഞ്ച് വിഷയത്തിന് എ പ്ളസും രണ്ട്വിഷയത്തിന് ബിയും ഓരോ ബി പ്ളസും സിപ്ളസും എയും നേടി. അഖിലും അഞ്ജുവും ഒന്നാം ക്ളാസ് മുതൽ ഒളശ സ്കൂളിലാണ് പഠിക്കുന്നത്. അൻസൽ കഴിഞ്ഞവ൪ഷമാണ് ഇവിടെ ചേ൪ന്നത്.
ഒരു വ൪ഷം മുമ്പ് കാഴ്ച കുറഞ്ഞുവന്നതിനെത്തുട൪ന്നാണ് അൻസലിനെ സാധാരണ സ്കൂളിൽനിന്ന് ഇവിടേക്ക് മാറ്റിയത്. അഞ്ജുവിനും നിഖിലിനും ജന്മനാ കാഴ്ചയുടെ ലോകം അന്യമാണ്. നിഖിലിനെ ഗ്ളോക്കോമാ ബാധിച്ച് ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. മറു കണ്ണിൻെറ കൃഷ്ണമണി ചെറുതായതിനാൽ നിറങ്ങളുടെ അനുഭവവും അന്യമായി. എന്നാൽ, ചെറുപ്പം മുതൽ പഠനത്തിൽ നിഖിൽ മികവ് പുല൪ത്തിയിരുന്നതായി പിതാവ് ജോ൪ജ് പറഞ്ഞു. നിഖിലിന് സംസ്ഥാനത്തിനകത്തും പുറത്തും ചികത്സ ലഭ്യമാക്കിയെങ്കിലും കാഴ്ചമാത്രം മാറിനിന്നു. സഹോദരങ്ങളായ അഖിലിനും ഐശ്വര്യക്കും കാഴ്ചക്ക് തകരാ൪ ഉണ്ടെങ്കിലും പൂ൪ണമായി നഷ്ടപ്പെട്ടില്ല.
അതിനാൽ ഇവരെ സാധാരണ സ്കൂളിലാണ് പഠിപ്പിക്കുന്നത്. മക്കളുടെ ചികിത്സക്ക് വൻ തുക ചെലവായ ജോ൪ജ് കടഭാരത്തിലാണ്. തുട൪ പഠനം എങ്ങനെ നടത്തുമെന്ന ആശങ്കയിലുമാണ് ഇവ൪. ബേക്കറിത്തൊഴിലാളിയായ ജോ൪ജ് ഇനിയും മക്കളെ പഠിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. നിഖിലിനെ കോഴിക്കോട് കോളത്തറ ഹയ൪ സെക്കൻഡറി സ്കൂളിൽ അയക്കണമെന്നാണ് ആഗ്രഹമെന്ന് ജോ൪ജ് പറഞ്ഞു.
കാണാതെ പഠിച്ച് മികച്ച വിജയം നേടിയ അഞ്ജുവിന് ടീച്ചറാകാനാണ് ആഗ്രഹം. അഞ്ച് വിഷയത്തിന് എ പ്ളസ് നേടിയ ഈ മിടുക്കി പ്ളസ് ടുവിന് ഹ്യുമാനിറ്റീസ് പഠിച്ച് ടീച്ചറായി കാഴ്ചയില്ലാത്തവ൪ക്ക് അറിവിൻെറ വെളിച്ചം കാട്ടിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്. തിരുവല്ല ആലന്തുരുത്ത് വലിയപറമ്പിൽ ഓമനക്കുട്ടൻെറയും ജയമോളുടെയും ഇളയ മകളാണ് അഞ്ജു.
സഹോദരങ്ങളായ ചിഞ്ചുവും സിന്ധുവും ഒളശ സ്കൂളിൽതന്നെയാണ് പഠിച്ചത്. രണ്ടുപേരും എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ തൃശൂ൪ കേരള വ൪മ കോളജിലെ ഒന്നാംവ൪ഷ ബി.എ വിദ്യാ൪ഥികളാണിവ൪. കൂലിപ്പണിക്കാരനായ ഓമനക്കുട്ടൻ പ്രാരബ്ധങ്ങൾക്കിടയിലും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ സാധിക്കാൻ യത്നിക്കുകയാണ്.
നിഖിലിൻെറയും അഞ്ജുവിൻെറ അൻസലിൻെറയും വിജയം ഒളശ സ്കൂളിൻെറ കൂടി വിജയമാണ്. എല്ലാ വ൪ഷവും നൂറുമേനി വിജയം നേടിയ സ്കൂൾ എന്ന ഖ്യാതി ഇക്കുറിയും കൈവിട്ടില്ല.
സ്പെഷൽ ട്യൂഷനും മറ്റും നൽകിയാണ് കുട്ടികളെ പരീക്ഷക്ക് ഒരുക്കിയത്. പരീക്ഷയുടെ ഒരുമാസം മുമ്പ് മുതൽ തീവ്രപരിശീലനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.