കൊല്‍ക്കത്തക്ക് 47 റണ്‍സ് ജയം
text_fieldsകൊൽക്കത്ത: ഈഡൻ ഗാ൪ഡനിൽ ബാംഗ്ളൂ൪ റോയൽ ചലഞ്ചേഴ്സ് ക്രിസ് ഗെയിലിൻെറ ബാറ്റിന് ചൂടുപിടിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. അല്ലെങ്കിൽ ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 47 റൺസ് വിജയം സമ്മാനിച്ച മത്സരത്തിൻെറ ഫലം മറ്റൊന്നായേനെ. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീറിൻെറ (93) വെടിക്കെട്ട് ബാറ്റിങ്ങിൻെറ മികവിൽ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റിന് 190 റൺസെടുത്തു. 58 പന്തിൽ 86 റൺസുമായി ഗെയിൽ കളിയുടെ അവസാനം കത്തിക്കയറിയെങ്കിലും ബാംഗ്ളൂരിന് 20 ഓവറിൽ ആറു വിക്കറ്റിന് 143 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഏഴ് ബൗണ്ടറിയും ആറ് സിക്സും പറത്തിയ ഗെയിൽ കളി തീരാൻ ഒരു പന്ത് ശേഷിക്കെ പവലിയനിൽ തിരിച്ചെത്തി.
ഓപണറായി ഇറങ്ങി 19ാം ഓവ൪ വരെ ബാറ്റ് ചെയ്ത ഗംഭീ൪ 51 പന്തിൽ നിന്നാണ് 93 റൺസെടുത്തത്. മറ്റൊരു ഓപണ൪ ബ്രണ്ടൻ മക്കല്ലവും (37 പന്തിൽ 43) മൂന്നാമനായെത്തിയ ജാക്വസ് കാലിസും (27 പന്തിൽ 41) ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ഗംഭീ൪-മക്കല്ലം ജോടി ആദ്യ 10 ഓവറിൽ 87 റൺസ് ചേ൪ത്തു. 11ാം ഓവറിൽ ഡാനിയൽ വെറ്റോറിയെ ആദ്യ രണ്ട് പന്തിലും ബൗണ്ടറി കടത്തിയ മക്കല്ലം മൂന്നാം പന്തിൽ ക്ളീൻ ബൗൾഡായി. എട്ട് ബൗണ്ടറിയുൾപ്പെടുന്നതായിരുന്നു മക്കല്ലത്തിൻെറ 43 റൺസ്. തുട൪ന്നെത്തിയ കാലിസ്, മുൻഗാമി നി൪ത്തിയിടത്തുനിന്ന് തന്നെ തുടങ്ങി. ഇതിനിടെ 28ാം പന്തിൽ ഗംഭീറിൻെറ അ൪ധശതകം പിറന്നു.
കൊൽക്കത്തയെ 200 കടത്തുമെന്ന് തോന്നിച്ച ഗംഭീ൪-കാലിസ് സഖ്യത്തിന് സഹീ൪ ഖാനാണ് തടയിട്ടത്. സെഞ്ച്വറിയിലേക്ക് കുതിച്ച ഗംഭീറിനെ (93) കെ.പി അപ്പണ്ണ പിടികൂടി. ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു നായകൻെറ പ്രകടനം.
ബാംഗ്ളൂരിൻെറ മറുപടി തക൪ച്ചയോടെയായിരുന്നു. സ്കോ൪ ബോ൪ഡിൽ രണ്ട് റൺസ് മാത്രം നിൽക്കെ ഗെയിലിനൊപ്പം ഓപൺ ചെയ്ത തിലക രത്നെ ദിൽഷൻ (ഒന്ന്) പുറത്ത്. 18 റൺസെടുത്ത് വിരാട് കോഹ്ലി മടങ്ങിയപ്പോൾ നേരിട്ട ആദ്യ പന്തിൽ എബി ഡീ വില്ലിയേഴ്സ് പൂജ്യനായി വീണു. ബാംഗ്ളൂരിനു വേണ്ടി വിനയ് കുമാറും കൊൽക്കത്തക്കായി ജാക് കാലിസും രണ്ട് വിക്കറ്റ് പിഴുതു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.