നേതാക്കളുടെ അറസ്റ്റ് യു.ഡി.എഫിന്റെ ആസൂത്രിത ഗൂഢാലോചനയെന്ന് സി.പി.എം
text_fieldsവടകര: സി.പി.എം നേതാക്കളായ സി.എച്ച്. അശോകനെയും കെ.കെ. കൃഷ്ണനെയും ചന്ദ്രശേഖരൻ കൊലപാതകകേസിൽ ഐ.പി.സി 118ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്തത് യു.ഡി.എഫ് നേതൃത്വത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് സി.പി.എം നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയകളിക്ക് ഈ കേസ് ഉപയോഗപ്പെടുത്തുന്നുവെന്നത് കൂടുതൽ വ്യക്തമായി വരുകയാണ്. 118ാം വകുപ്പ് കുറ്റകൃത്യത്തെ അറിയാമായിരുന്നിട്ടും തടഞ്ഞില്ല എന്നതാണ്. അങ്ങനെയെങ്കിൽ ചന്ദ്രശേഖരന് വധഭീഷണിയുണ്ടെന്ന കാര്യം മുൻകൂട്ടി അറിയാമായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച മുല്ലപ്പള്ളി രാമചന്ദ്രനെയും വീരേന്ദ്രകുമാറിനെയും ഉമ്മൻചാണ്ടിയെയും ഈ കേസിൽ 118ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ചന്ദ്രശേഖരന്റെ നിഷ്ഠുരമായ കൊലപാതകത്തെ ഉപയോഗിക്കുന്ന യു.ഡി.എഫ് നേതൃത്വവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തേ പ്രഖ്യാപിച്ച റഫീഖിനെ കേന്ദ്രീകരിച്ചിട്ടുള്ള അന്വേഷണങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണം. സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നി൪ത്തുന്ന യു.ഡി.എഫ് അജണ്ടയാണ് അന്വേഷണത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നതെന്നും സി.പി.എം നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും പരസ്യമായി കേസന്വേഷണത്തെ സ്വാധീനിച്ചുവെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടാണ് പരൽമീനുകൾ മാത്രമേ കുടുങ്ങിയിട്ടുള്ളൂ വമ്പൻസ്രാവുകൾ ഉടനെ കുടുങ്ങുമെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ കേസന്വേഷണത്തെ സ്വാധീനിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്.
സി.പി.എമ്മിനെ കള്ളക്കേസിൽ കുടുക്കിയും നുണപ്രചാരണം നടത്തിയും തക൪ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നിരവധി അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച പാ൪ട്ടിയാണിത്.
ചന്ദ്രശേഖരൻ കൊലപാതകത്തിൽ പാ൪ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. എന്നിട്ടും പാ൪ട്ടിയെ പ്രതിക്കൂട്ടിൽ നി൪ത്തിയുള്ള പ്രചാരണങ്ങൾ തുടരുകയാണ്. ചന്ദ്രശേഖരന്റേത് കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല. ചന്ദ്രശേഖരൻ കൊലപാതകവുമായി പാ൪ട്ടിയിലെ ഏതെങ്കിലും നേതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. പൊലീസ് ഭീകരമ൪ദനമുറകളിലൂടെയാണ് ചോദ്യം ചെയ്യുന്നത്.
കൂത്തുപറമ്പ് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി ബാബുവിലൂടെയാണ് ഇക്കഥ പുറംലോകം അറിയുന്നത്. സി.പി.എം നേതാക്കളുടെ പേരുപറയുന്നതിനായാണ് മ൪ദനം. ഈ രാഷ്ട്രീയ പ്രേരിതമായ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം, ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, എ. പ്രദീപ്കുമാ൪ എം.എൽ.എ, കെ.കെ. ലതിക എം.എൽ.എ, അഡ്വ. പി. സതീദേവി, സി. ഭാസ്കരൻ മാസ്റ്റ൪, ആ൪. ഗോപാലൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റ൪, പി.പി. ദിവാകരൻ മാസ്റ്റ൪ എന്നിവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.