Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേന്ദ്ര കമ്മിറ്റി...

കേന്ദ്ര കമ്മിറ്റി അവസാനിച്ചു; വി.എസിനെതിരെ നടപടിയില്ല

text_fields
bookmark_border
കേന്ദ്ര കമ്മിറ്റി അവസാനിച്ചു; വി.എസിനെതിരെ നടപടിയില്ല
cancel

ന്യൂദൽഹി: പാ൪ട്ടിയിലെ പ്രതിസന്ധി അവസരമാക്കി ആഞ്ഞടിച്ച വി.എസ്. അച്യുതാനന്ദൻ സി.പി.എം കേന്ദ്ര നേതൃത്വത്തെ മുട്ടുകുത്തിച്ചു. 1964ൽ കേന്ദ്ര കമ്മിറ്റിയോഗത്തിൽനിന്ന് ഇറങ്ങിപ്പോയ തന്റെ പാരമ്പര്യം, നേരത്തെ ജനറൽ സെക്രട്ടറിയടക്കമുള്ളവരെ ഓ൪മിപ്പിച്ച് യോഗത്തിനെത്തിയ വി.എസിനെതിരെ നടപടി വേണ്ടെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചു. കേരള പ്രശ്നം സംസ്ഥാനത്ത് വിശദമായി ച൪ച്ചചെയ്യാൻ തീരുമാനിച്ചതിനാൽ വി.എസിന്റെ പരാമ൪ശവുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയിൽ ച൪ച്ച നടന്നില്ല. സംസ്ഥാന നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിട്ടും വി.എസിനെതിരെ നടപടി വേണ്ടെന്ന് നേതൃത്വത്തിന് തീരുമാനിക്കേണ്ടിവന്നു.
കൊലവിളി പ്രസംഗം നടത്തിയ എം.എം. മണിക്കെതിരെ കൂടുതൽ നടപടി വേണമെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ മണിയെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തണമെന്നും നി൪ദേശിച്ചു. മണിക്കെതിരെ ആദ്യന്തം ക൪ശന നിലപാട് സ്വീകരിച്ച വി.എസിന്റെ കൂടി വിജയമായി ഇത്.
താൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഗൗരവത്തിലെടുക്കാതിരിക്കുകയോ തനിക്കെതിരെ നീക്കം ഉണ്ടാവുകയോ ചെയ്താൽ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോകുമെന്ന്, യോഗത്തിനു മുമ്പ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും വി.എസ് അറിയിച്ചതിന്റെകൂടി ഫലമാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നാണ് സൂചന.
കേന്ദ്രകമ്മിറ്റി യോഗത്തിൽ 20 മിനിറ്റിലേറെ സംസാരിച്ച വി.എസ്, സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശമാണ് അഴിച്ചുവിട്ടത്. മുതി൪ന്ന അംഗമെന്ന നിലയിൽ സംസാരിക്കാൻ ലഭിച്ച അവസരം തന്റെ നിലപാട് വിശദീകരിക്കാൻ ഉപയോഗപ്പെടുത്തുകയായിരുന്നു വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് പൊതുവികാരത്തോട് ചേരുന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നേരത്തേ, പി.ബിക്ക് നൽകിയ രണ്ടുകത്തുകളിൽ ഉന്നയിച്ച ആരോപണങ്ങളൊക്കെയും അദ്ദേഹം കേന്ദ്രകമ്മിറ്റിയിൽ നിരത്തി. ടി.പി വധത്തിന്റെ അന്വേഷണം പാ൪ട്ടിക്ക് വലിയ കുരുക്കായി മാറുകയാണ്. നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ വേണം. താൻ 70 വ൪ഷം പ്രവ൪ത്തിച്ച പാ൪ട്ടി നശിച്ചുപോകാതിരിക്കാനാണ് പരസ്യപ്രസ്താവനകൾ നടത്തേണ്ടിവന്നതെന്നും എഴുതി തയാറാക്കിയ പ്രസംഗത്തിൽ വി.എസ് വിശദീകരിച്ചു.
സംസ്ഥാന സെക്രട്ടറിയെ ഡാങ്കേയോട് ഉപമിച്ചുകൊണ്ടുള്ള വി.എസിന്റെ വാ൪ത്താസമ്മേളനം അദ്ദേഹത്തെ ഒതുക്കാനുള്ള അവസരമായാണ് സംസ്ഥാന നേതൃത്വം കണ്ടിരുന്നത്. ഇക്കുറി വി.എസിനെതിരെ നടപടി ഉറപ്പിച്ചാണ് സംസ്ഥാന നേതൃത്വം നീങ്ങിയത്. എന്നാൽ, ചന്ദ്രശേഖരൻ വധവും എം.എം. മണിയുടെ പ്രസംഗവും സാഹചര്യം കീഴ്മേൽ മറിച്ചു. ഇത് സമ൪ഥമായി ഉപയോഗപ്പെടുത്തിയാണ് വി.എസ്, തനിക്കെതിരെ ഏറക്കുറെ ഉറപ്പായ നടപടി ഒഴിവാക്കി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ കൂടി മുട്ടുകുത്തിച്ചത്.
കേന്ദ്രകമ്മിറ്റി യോഗത്തിന് ഒരു ദിവസം മുമ്പ് ദൽഹിയിലെത്തിയ വി.എസ്, കാരാട്ടുമായും യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ വാദം ഗൗരവത്തിലെടുക്കുന്നില്ലെങ്കിൽ ആ കേന്ദ്രകമ്മിറ്റിയിൽ താൻ തുട൪ന്ന് ഇരിക്കേണ്ട കാര്യമില്ലെന്നാണ് വി.എസ് കാരാട്ടിനെ അറിയിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന് സി.പി.എം രൂപവത്കരിച്ചവരിൽ അവശേഷിക്കുന്ന ഒരാളാണ് വി.എസ്. പാ൪ട്ടി പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ ജനകീയ നേതാവായ വി.എസ് വീണ്ടുമൊരു ഇറങ്ങിപ്പോക്ക് നടത്തിയാൽ ഉണ്ടായേക്കാവുന്ന അപകടം മനസ്സിലാക്കിയ കേന്ദ്രനേതൃത്വം വി.എസിന് വഴങ്ങുകയായിരുന്നു. ഇതിനായി കേരളകാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
എം.എം. മണിക്കെതിരായ നടപടി വൈകിയതിൽ അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രകമ്മിറ്റി, ഇപ്പോൾ കൈക്കൊണ്ട നടപടി പോരെന്നും വിലയിരുത്തി. സംസ്ഥാന കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തണമെന്ന് കേരള നേതൃത്വത്തോട് നി൪ദേശിച്ചു. ജൂൺ 17 മുതൽ 21 വരെ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തിൽ യോഗങ്ങൾ ചേരും. വി.എസിനെതിരായ നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യവും സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ് പി.ബിക്ക് നൽകിയ രണ്ടു കത്തുകളും സംസ്ഥാന കമ്മിറ്റിയിൽ ച൪ച്ചചെയ്യാനാണ് പി.ബിയും കേന്ദ്രകമ്മിറ്റിയും നി൪ദേശിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story