ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി വില്‍ക്കില്ല- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ൪ക്കാറിൻെറ ഒരിഞ്ച് ഭൂമി വിറ്റിട്ട് ഒരു വ്യവസായവും ഇവിടെ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള പരിസ്ഥിതി ഐക്യവേദി സംഘടിപ്പിച്ച കേരള പരിസ്ഥിതി സമ്മേളനത്തിൻെറ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം നടപ്പാക്കാൻ ഭൂമി വേണം. എമ൪ജിങ് കേരളയിൽ അവതരിപ്പിക്കുന്ന പദ്ധതികൾ പ്രയോജനകരമാണോ പരിസ്ഥിതിക്കനുയോജ്യമാണോ എന്ന് പരിശോധിച്ചശേഷമേ ക്ളിയറൻസ് നൽകൂ. അതിനുശേഷം സ൪ക്കാ൪ താൽപര്യം സംരക്ഷിച്ച് സ൪ക്കാ൪ ഭൂമിയുടെ ഉടമസ്ഥാവകാശം നിലനി൪ത്തി സ്ഥലം പാട്ടത്തിന് കൊടുക്കും. സ്വകാര്യ ഭൂമിയാണെങ്കിൽ വിപണിയിലെ വില കൊടുക്കും. റവന്യു വകുപ്പിൻെറ പുനരധിവാസ പാക്കേജ് കൂടി പരിഗണിക്കും. പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ഒരു പ്രോജക്ടും കൊണ്ടുവരില്ല. അങ്ങനെയുള്ളവ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. അത് പരിശോധിക്കാം.
നെൽവയൽ, തണ്ണീ൪ത്തടങ്ങളുടെ പ്രാധാന്യം പൂ൪ണമായി ഉൾക്കൊള്ളുന്നു. തോട്ടഭൂമിയുടെ അഞ്ച് ശതമാനം ഉപയോഗിക്കുന്നതുസംബന്ധിച്ച് സി.എ. കുര്യനാണ് മുൻകൈ എടുത്തത്. അത് എല്ലാ തൊഴിലാളി യൂനിയനുകളും ആവശ്യപ്പെട്ടതാണ്. അതിൻെറ വിശദാംശങ്ങൾ ആലോചിക്കുകയാണ്. ഇത് ബംഗാളിലും അസമിലും നടപ്പാക്കിയത് കൂടി പരിഗണിച്ചേ നടപ്പാക്കൂ. ഇതിനോട് എതി൪പ്പുണ്ടെങ്കിൽ പറയണം. ടൂറിസത്തിനോ മറ്റ് കാര്യങ്ങൾക്കോ അല്ല ഉപയോഗിക്കുന്നത്. എസ്റ്റേറ്റുകൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനും തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിനുമൊപ്പം പരിസ്ഥിതി, കൃഷി സംരക്ഷിച്ചാവും അത് നടപ്പാക്കുക.
കൃഷി അന്യംനിൽക്കാതിരിക്കണമെങ്കിൽ കൃഷിയെ ആശ്രയിച്ചുപോകാൻ പറ്റുമെന്ന ധാരണ കൃഷിക്കാരനുണ്ടാക്കണം. അതിന് ഉൽപാദനം കൂട്ടുകയും മൂല്യവ൪ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയും വേണം. ഒപ്പം വൻകിടനിക്ഷേപവും തൊഴിൽസാധ്യതയുള്ള സ്ഥാപനവും ആവശ്യമാണ്. അത് വന്നാലും കാ൪ഷികമേഖല വളരാതെ കേരളം ഉണരില്ല.
അതിരപ്പിള്ളി പദ്ധതി കഴിഞ്ഞ സ൪ക്കാറും വേണമെന്ന് പറഞ്ഞു. ഈ സ൪ക്കാറിനും ആ നിലപാടാണ്. എന്നാൽ പരിസ്ഥിതി ആഘാതപഠനം നടത്തി അംഗീകാരം കിട്ടാതെ ഒരിഞ്ചും മുന്നോട്ട് പോകാൻ പറ്റില്ല.
കേന്ദ്ര സ൪ക്കാറിൻെറ നയം കാരണമാണ് ജലവൈദ്യുത പദ്ധതികളൊന്നും വരാത്തത്. അതിന് പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ആലോചിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
‘സുധീരനും എം.എൽ.എമാരും പറയുന്നത് ആത്മാ൪ഥതകൊണ്ട്’
തിരുവനന്തപുരം: എമ൪ജിങ് കേരളയെക്കുറിച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരനും ചില യു.ഡി.എഫ് എം.എൽ.എമാരും പറയുന്നത് അവരുടെ ആത്മാ൪ഥത കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എമ൪ജിങ് കേരളയുമായി ബന്ധപ്പെട്ട് ഇവ൪ മാത്രമല്ല, മറ്റുചില എം.പിമാരും എം.എൽ.എമാരും സംശയം ചോദിക്കാറുണ്ട്. അവ൪ക്ക് തൃപ്തികരമായ മറുപടി ലഭിക്കാറുമുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം.സുധീരനുംമറ്റും പ്രതിപക്ഷത്തിനൊപ്പം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.