വിവാദ സിനിമ: യു.എസ് എംബസികള്‍ അക്രമിക്കാന്‍ അല്‍ഖാഇദ ആഹ്വാനം
text_fieldsകൈറോ: അമേരിക്കയുടെ കൂടുതൽ എംബസികൾക്കെതിരെ അക്രമണം നടത്താൻ അൽഖാഇദ ആഹ്വാനം മുഴക്കിയതായി റിപ്പോ൪ട്ട്. പ്രവാചകനെ അവഹേളിക്കുന്ന ചിത്രത്തിനെതിരായ പ്രതിഷേധ യോഗങ്ങൾ അക്രമാസക്തമാകരുതെന്ന് പ്രമുഖ മുസ്ലിംനേതാക്കൾ ആഹ്വാനം ചെയ്തുവരുന്നതിനിടെ അൽഖാഇദയുടെ അറേബ്യൻ പെനിൻസുല ഘടകം വെബ്സൈറ്റ് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ആക്രമണ ആഹ്വാനം. ബെൻഗാസിയയിൽ അമേരിക്കൻ അംബാസഡറെ കൊലപ്പെടുത്തിയ ലിബിയൻ ജനക്കൂട്ടത്തെ പ്രസ്താവന അനുമോദിച്ചു.
എംബസികൾക്ക് തീയിട്ടുകൊണ്ട് എല്ലാ നയതന്ത്ര കാര്യാലയങ്ങളും അടച്ചുപൂട്ടാൻ അമേരിക്കൻ അധികൃതരിൽ സമ്മ൪ദം ചെലുത്തണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്തു.
അതേസമയം, എംബസികളുടെ സുരക്ഷ ഉറപ്പുവരുത്താൻ മറീനുകളെ നിയോഗിക്കാനുള്ള അമേരിക്കൻ പദ്ധതി യമൻ പാ൪ലമെൻറ് തള്ളി. യമൻ, ലിബിയ, സുഡാൻ എന്നിവിടങ്ങളിലെ എംബസികളിൽ 50 വീതം മറീനുകളെ നിയോഗിക്കാനായിരുന്നു യു.എസ് തീരുമാനം. മറീനുകളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യമൻ പാ൪ലമെൻറ് പ്രമേയത്തിലൂടെ വ്യക്തമാക്കി. അമേരിക്കൻ നി൪ദേശം സുഡാൻ അധികൃതരും നിരാകരിച്ചു.
മുസ്ലിംനേതാക്കൾ ജനങ്ങളെ ശാന്തരാക്കണം -ഇ.യു
ബ്രസൽസ്: പ്രവാചകനെ നിന്ദിക്കുന്ന വിവാദ ചലച്ചിത്രത്തിനെതിരെ അരങ്ങേറുന്ന പ്രകടനങ്ങൾ അക്രമാസക്തമാവാതിരിക്കാൻ മുസ്ലിംനേതാക്കൾ രംഗപ്രവേശം ചെയ്യണമെന്ന് യൂറോപ്യൻ യൂനിയൻ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ എംബസികൾക്കുനേരെ കൈയേറ്റമുണ്ടായ സാഹചര്യത്തിൽ യൂറോപ്യൻ യൂനിയൻ (ഇ.യു) വിദേശ നയവിഭാഗം മേധാവി കാതറിൻ ആഷ്ടൺ ആണ് ഈ ആഹ്വാനം മുഴക്കിയത്. എംബസികൾക്കുനേരെയുണ്ടായ ആക്രമണങ്ങളെ ശക്തിയായി അപലപിച്ച അവ൪ ഇത്തരം ആക്രമണങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാ എംബസികൾക്കും മതിയായ സുരക്ഷ ഉറപ്പുവരുത്താൻ അതത് രാജ്യങ്ങൾ തയാറാകണമെന്നും ആഷ്ടൺ ആവശ്യപ്പെട്ടു. എംബസികൾക്കുനേരെയുണ്ടായ ആക്രമണങ്ങളെ യൂറോപ്യൻ കമീഷൻ അധ്യക്ഷൻ ജോസ് മാനുവേൽ ബറോസേയും അപലപിച്ചു. ഇത്തരം ആക്രമണങ്ങളെ ഒരുനിലക്കും ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇസ്ലാമിനെ നിന്ദിക്കുന്ന മാധ്യമ പ്രവണതകളെയും തുല്യരീതിയിൽ അപലപിക്കുന്നതായും വ്യക്തമാക്കി.
സമാധാന ആഹ്വാനവുമായി പോപ് ബൈറൂത്തിൽ
ബൈറൂത്: മധ്യപൗരസ്ത്യ മേഖലയിലെ ക്രൈസ്തവ സമൂഹത്തിൻെറ സംഗമത്തിൽ പങ്കെടുക്കാൻ ലബനീസ് തലസ്ഥാനമായ ബൈറൂത്തിലെത്തിയ പോപ് ബെനഡിക്ട് 16ാമൻ മേഖലയിൽ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ ക്രൈസ്തവ വിശ്വാസികളെ ആഹ്വാനം ചെയ്തു.
സമാധാനവും നീതിയും സംസ്ഥാപിക്കേണ്ടത് സുപ്രധാന ധ൪മമാണ്. അതിനാൽ ഓരോ വിശ്വാസിയും സമാധാന സ്ഥാപകനാകാൻ യത്നിക്കേണ്ടതുണ്ട് -ബൈറൂത്തിൽ പ്രത്യേകമായി ഒരുക്കിയ അൾത്താരയിൽ ഉപവിഷ്ഠനായ പോപ് ആഹ്വാനം ചെയ്തു.
മതസ്വാതന്ത്ര്യത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊള്ളാൻ ആഹ്വാനം ചെയ്ത പോപ്പിനെ വരവേൽക്കാൻ ലബനൻെറയും വത്തിക്കാൻെറയും പതാകകൾ വീശി വൻജനാവലി ബൈറൂത്തിൽ സന്നിഹിതരായിരുന്നു.
വിവാദ സിനിമയെ ഹസീന അപലപിച്ചു
ധാക്ക: പ്രവാചകൻ മുഹമ്മദ് നബിയെയും ഇസ്ലാമിനെയും നിന്ദിക്കുന്ന ‘ഇന്നസെൻസ് ഓഫ് മുസ്ലിംസ്’ എന്ന സിനിമയെ ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അപലപിച്ചു. മതവികാരം വ്രണപ്പെടുത്തി ആക്രമണങ്ങൾ കുത്തിപ്പൊക്കാൻ പ്രേരണ നൽകുന്ന ഇത്തരം ചിത്രങ്ങൾ നി൪മിക്കുന്നവ൪ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു.
വിദ്വേഷം ഇളക്കിവിടാനുള്ള ശ്രമങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്ന് അവ൪ ചൂണ്ടിക്കാട്ടി. സിനിമക്കെതിരെ ധാക്കയിലും ഇതര പട്ടണങ്ങളിലും പതിനായിരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.