പത്താം തരം തുല്യതാ പരീക്ഷ: ഖത്തറില്‍ രജിസ്ട്രേഷന്‍ 20 മുതല്‍
text_fieldsദോഹ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവ൪ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പ്രവാസി മലയാളികൾക്കായി ഗൾഫ് രാജ്യങ്ങളിൽ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിലേക്ക് ഖത്തറിൽ നിന്നുള്ളവരുടെ രജിസ്ട്രേഷൻ ഈ മാസം 20ന് ആരംഭിക്കും. രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ ഈ മാസം 19 മുതൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായിരിക്കുമെന്ന് സാക്ഷരതാമിഷൻ ഡയറക്ട൪ പ്രൊഫ. പി. ആലസ്സൻകുട്ടി ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
ആദ്യഘട്ടത്തിൽ ഖത്തറിലും യു.എ.ഇയിലുമാണ് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കുവൈത്തും പരിഗണനയിലുണ്ട്. ഖത്തറിലും യു.എ.ഇയിലും ഈ മാസം 20ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒക്ടോബ൪ അഞ്ച് ആണ് രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി. ഇതുസംബന്ധിച്ച് സ൪ക്കാ൪ തലത്തിൽ തീരുമാനമായിട്ടുണ്ടെന്നും ഔദ്യാഗിക ഉത്തരവ് അടുത്തദിവസം പുറത്തിറങ്ങുമെന്നും ഡയറക്ട൪ അറിയിച്ചു. 750 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ഇത് മൂന്ന് തവണകളായി അടക്കാം. 350 റിയാൽ രജിസ്ട്രേൻെറ അപേക്ഷയോടൊപ്പം പിന്നീട് 200 റിയാൽ വീതം രണ്ട് തവണകളായുമാണ് അടക്കേണ്ടത്. രജിസ്ട്രേഷൻ ഫോമും മറ്റ് വിശദാംശങ്ങളും 19 മുതൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ (www.literacymissionkerala.org) ലഭ്യമായിരിക്കും. അതത് രാജ്യങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോഓ൪ഡിനേറ്റ൪മാരിൽ നിന്നും ഫോമും വിശദാംശങ്ങളും ലഭിക്കും. ഖത്തറിൽ എസ്.എ.എം ബഷീറിനെയാണ് ചീഫ് കോഓ൪ഡിനേറ്ററായി നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷാ ഫോം പൂരിപ്പിച്ച് 350 റിയാലിൻെറ ഡി.ഡി സഹിതം ചീഫ് കോഓ൪ഡിനേറ്ററെ ഏൽപ്പിക്കാം.
അപേക്ഷകരുടെ എണ്ണത്തിൻെറ അടിസ്ഥാനത്തിലായിരിക്കും സെൻററുകളുടെ എണ്ണവും സമ്പ൪ക്ക പഠനക്ളാസുകളുടെ സമയക്രമവും നിശ്ചയിക്കുക. സി.ബി.എസ്.ഇയുടെ അംഗീകാരമുള്ള ഇന്ത്യൻ സ്കൂളുകളെയാണ് സെൻററുകളായി തെരഞ്ഞെടുക്കുന്നത്. ഖത്തറിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എന്നിയവാണ് പരിഗണനയിലുള്ളത്. രണ്ട് സ്കൂളുകളുടെയും മാനേജ്മെൻറുമായും അനൗപചാരിക ച൪ച്ച നടത്തിയതായും കോഴ്സ് നടത്തിപ്പുമായി സഹകരിക്കാൻ ഇരു സ്കൂളുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആലസ്സൻകുട്ടി പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തും. കോഴ്സ് ആരംഭിക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രാലത്തിൻെറ അനുമതി ലഭിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായും ച൪ച്ച നടത്തുകയും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള കത്ത് കൈമാറുകയും ചെയ്തിരുന്നു. എംബസി അധികൃത൪ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സമ്പ൪ക്ക പഠനക്ളാസുകൾ നവംബറോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ളാസുകൾ സംഘടിപ്പിക്കാൻ രജിസ്റ്റ൪ ചെയ്ത് പ്രവ൪ത്തിക്കുന്ന പ്രവാസിമലയാളി സംഘടനകളുടെ സഹകരണവും തേടും.
പഠിതാക്കളുടെ സൗകര്യാനുസരണം അവധി ദിവസങ്ങളിലോ വൈകുന്നേരങ്ങളിലോ ക്ളാസ് നടത്തും. സെൻററുകളായി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിലെ അധ്യാപകരെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന റിസോഴ്സ് ടീമാണ് ക്ളാസുകൾക്ക് നേതൃത്വം നൽകുക. പഠനസാമഗ്രികൾ ബന്ധപ്പെട്ട സ്കൂൾ വഴി പഠിതാക്കൾക്ക് സ൪ക്കാ൪ വിതരണം ചെയ്യും. കേരളത്തിലേതിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക പാക്കേജ് ആവിഷ്കരിച്ചാണ് ഗൾഫിൽ കോഴ്സ് നടത്തുന്നത്. ഗൾഫിലെ ആദ്യ ബാച്ചിൻെറ പരീക്ഷ അടുത്തവ൪ഷം നവംബറോടെ നടക്കും. സംസ്ഥാന പൊതുപരീക്ഷാ ബോ൪ഡാണ് പരീക്ഷ നടത്തി അതത് രാജ്യത്തെ ഇന്ത്യൻ എംബസികൾ വഴി സ൪ട്ടിഫിക്കറ്റ് നൽകുന്നത്.
എസ്.എസ്.എൽ.സിക്ക് തല്യമായി അംഗീകരിച്ച സ൪ട്ടിഫിക്കറ്റാണ് വിജയികൾക്ക് നൽകുക. തോൽക്കുന്നവ൪ക്ക് ഒരു മാസത്തിനകം ‘സേ’ പരീക്ഷ നടത്തും. കോഴ്സിന് വേണ്ടി എസ്.ഇ.ആ൪.ടിയുടെ സഹകരണത്തോടെ വിദഗ്ധരും പരിചയസമ്പന്നരുമായ അധ്യാപക൪ പാഠപുസ്തകങ്ങളും പഠനസഹായികളും തയാറാക്കിയിട്ടുണ്ട്.
സ്കൂളിൽ നിന്ന് ഏഴാം ക്ളാസോ സാക്ഷരതാമിഷൻെറ ഏഴാംതരം തുല്യതാ കോഴ്സോ പാസായ, 17 വയസ്സ് തികഞ്ഞ ആ൪ക്കും രജിസ്റ്റ൪ ചെയ്യാം. പഠിതാക്കളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും പത്താം ക്ളാസ് പാസാകണമെന്ന് ആത്മാ൪ഥമായി ആഗ്രഹിക്കുന്ന പ്രവാസി മലയാളികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഠിതാക്കളുടെ എണ്ണം പരമാവധി വ൪ധിപ്പിക്കുക എന്നത് ലക്ഷ്യമല്ലെന്നും പ്രൊഫ. ആലസ്സൻകുട്ടി വിശദീകരിച്ചു. പത്താതരം തുല്യതാ കോഴ്സ് ആരംഭിക്കുന്നതിൻെറ പ്രാരംഭ ച൪ച്ചകൾക്കായി സാക്ഷരതാമിഷൻ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി ഗോവിന്ദൻകുട്ടിയും കഴിഞ്ഞമാസം ഖത്ത൪ സന്ദ൪ശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.