തേക്കടിയില്‍ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത മാഫിയ വീണ്ടും സജീവമാകുന്നു
text_fieldsകുമളി: തേക്കടിയിൽ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത മാഫിയ വീണ്ടും സജീവമായി. ദീപാവലിയോടനുബന്ധിച്ചുണ്ടാകുന്ന വിനോദ സഞ്ചാരികളുടെ തിരക്കിൽ കണ്ണുനട്ടാണ് കരിഞ്ചന്ത മാഫിയ സജീവമായത്. തേക്കടിയിൽ പുതുതായി നി൪മിച്ച ടിക്കറ്റ് കൗണ്ടറിൽ നിന്ന് സഞ്ചാരികളുടെ പേര് വിവരം രേഖപ്പെടുത്താൻ സൗജന്യമായി നൽകുന്ന അപേക്ഷാഫോറം 50 രൂപ നിരക്കിൽ സഞ്ചാരികൾക്ക് നൽകി കബളിപ്പിച്ചതോടെയാണ് കരിഞ്ചന്ത മാഫിയ സജീവമാണെന്ന് വ്യക്തമായത്.
കബളിപ്പിക്കപ്പെട്ട വിനോദ സഞ്ചാരി പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. വിനോദ സഞ്ചാരികൾ നൽകുന്ന പരാതികൾ സഞ്ചാരികൾ തേക്കടി വിടുന്നതോടെ അധികൃത൪ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നതാണ് കരിഞ്ചന്തക്കാ൪ക്ക് ഗുണമാകുന്നത്.
തേക്കടിയിലെ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത വൻ വിവാദമാകുകയും ബോട്ട് ദുരന്തത്തെ തുട൪ന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ബോട്ട് ടിക്കറ്റ് കരിഞ്ചന്തക്കാ൪ക്കെതിരെ സ൪ക്കാറിന് റിപ്പോ൪ട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കരിഞ്ചന്ത അവസാനിപ്പിക്കാൻ 16.5 ലക്ഷം രൂപ ചെലവിൽ പുതിയ ടിക്കറ്റ് കൗണ്ട൪ നി൪മിച്ചത്.
ടിക്കറ്റ് കരിഞ്ചന്തക്ക് പുറമേ സഞ്ചാരികൾ താമസ സ്ഥലത്ത് നിന്ന് എത്തുന്നതിന് മുമ്പ് പകരക്കാരനായി ക്യൂവിൽ ഇടംപിടിച്ച് ഇതിന് 100-250 രൂപ വരെ ഈടാക്കുകയും ചെയ്യുന്നുണ്ട്. കെ.ടി.ഡി.സിയുടെ ഓൺലൈൻ ടിക്കറ്റിന് 500 രൂപയാണ് നിരക്ക്. ഇതിൻെറ മറവിലും തട്ടിപ്പ് നടക്കുന്നുണ്ട്.
ചില ട്രാവൽ ഏജൻറുമാ൪ക്ക് ടിക്കറ്റുകൾ മുൻകൂട്ടി നൽകുകയും ഇവ൪ ഈ ടിക്കറ്റുകൾ സഞ്ചാരികൾക്ക് കൂടിയ തുകക്ക് വിൽക്കുകയുമാണ് ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.