ബസ് ജീവനക്കാരുടെ ക്രൂരതക്കിരയായി ശിശുദിനത്തില്‍ ഒരു രക്തസാക്ഷി
text_fieldsപെരിന്തൽമണ്ണ: സ്വകാര്യബസ് ജീവനക്കാ൪ വിദ്യാ൪ഥികളോട് കാണിക്കുന്ന ക്രൂരതക്ക് ശിശുദിനത്തിൽ ഒരു രക്തസാക്ഷി. പട്ടിക്കാട് ഗവ. ഹയ൪ സെക്കൻററി സ്കൂളിലെ പത്താം തരം വിദ്യാ൪ഥിനി ഷിബിലയാണ് ബസിൽ നിന്ന് വീണ് മരിച്ചത്. സ്പെഷൽ ക്ളാസ് കഴിഞ്ഞ് കൂട്ടുകാ൪ക്കൊപ്പം ഷിബില ബസിൽ കയറുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. താമസിക്കുന്ന പൂപ്പലം നൂരിയ യതീംഖാനയിൽ വേഗമെത്താൻ ബസിൽ കയറിയത് പക്ഷേ അവസാനയാത്രയായി. ഒരുമിച്ച് ബസിൽ കയറിയ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് വിറങ്ങലിച്ച് നിൽക്കുകയായിരുന്നു സഹപാഠികൾ. ആട്ടിയകറ്റുന്നതിനിടയിലും വീടണയാനുള്ള തത്രപ്പാടിലാണ് കുട്ടികൾ അള്ളിപ്പിടിച്ച് ബസിൽ കയറുന്നത്. വാതിൽ തുറന്നിട്ടും പാതിയടച്ചും പാഞ്ഞുപോകുന്ന ബസിൽ നിന്ന് വിദ്യാ൪ഥികൾ വീഴുന്നത് നിത്യസംഭവമാണ്. മക്കൾ വീട്ടിൽ തിരിച്ചെത്താൻ പ്രാ൪ഥനയിൽ കഴിയേണ്ട സാഹചര്യമാണ് ഓരോ രക്ഷിതാവിനും. ഓരോ അപകടം നടക്കുമ്പോഴും ഓടി രക്ഷപ്പെടുന്ന ബസ് ജീവനക്കാ൪ വീണ്ടും പഴയ സ്വഭാവം പുറത്തെടുക്കാറാണ് പതിവ്. ബസ് ജീവനക്കാ൪ വിദ്യാ൪ഥിനികളോട് കരുണ കാണിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കെ നാട്ടുകാരുടെ ശക്തമായ ഇടപെടൽ മാത്രമാണ് ഇനി ഏക പ്രതീക്ഷ. ദിവസങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണയിൽ പി.ടി.എം ഗവ. കോളജ് വിദ്യാ൪ഥിനിക്കും ഇതേ അനുഭവം നേരിട്ടിരുന്നു. മീറ്ററുകളോളം വിദ്യാ൪ഥിനിയെ വലിച്ചിഴച്ചാണ് ബസ് നിന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് വിദ്യാ൪ഥിനി പരിക്കോടെ രക്ഷപ്പെട്ടത്. എന്നാൽ ഈ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. പൊലീസിൻെറ ഒത്താശയാണ് പലപ്പോഴും ബസ് ജീവനക്കാ൪ക്ക് തുണ.
നാലാൾ കയറിയാൽ ബസ് മുന്നോട്ടെടുക്കുന്നത് പതിവാണ്. സ്കൂളിൽ സമയത്തിനെത്താൻ ജീവൻ പണയം വെച്ച് തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന വിദ്യാ൪ഥികളാണ് അപകടത്തിൽപെടുന്നത്. സ്കൂൾ യാത്ര പെൺകുട്ടികൾക്കാണ് ഏറെ ദുരിതമായി മാറുന്നത്. പാഠപുസ്തകെട്ടുകൾ ഭാരമായി മാറുമ്പോൾ വെയിലത്ത് വരിനിന്ന് കയറിപ്പറ്റാൻ ഇവ൪ പ്രയാസപ്പെടുകയാണ്.
മോട്ടോ൪വാഹന വകുപ്പിൻെറ ഒത്താശയോടെയാണ് ഈ ‘തരംമാറ്റൽ’ നി൪ബാധം നടക്കുന്നത്. വിദ്യാ൪ഥികളെ കയറ്റാതെ പോകുന്ന ബസുകൾ പിടികൂടാൻ മൊബൈൽ സ്ക്വാഡുകൾ രൂപവത്കരിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.