അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലും ‘പ്രതിരോധ’ത്തോട് അവഗണന
text_fieldsഅരൂ൪: പ്രതിരോധ വകുപ്പിനോടുള്ള അവഗണനയും കേന്ദ്രമന്ത്രി എ.കെ. ആൻറണിയുടെ താൽപ്പര്യങ്ങളോടുള്ള വിമുഖതയും ബ്രഹ്മോസിൽ എന്നപോലെ അരൂ൪ കെൽട്രോൺ കൺട്രോൾസിലും പ്രതിഫലിക്കുന്നു. ആൻറണിയുടെ ജില്ലയിൽപ്പെട്ട അരൂരിലെ കെൽട്രോൺ എന്ന പൊതുമേഖലാ സ്ഥാപനത്തിൽ ഇടതുമുന്നണി സ൪ക്കാറിൻെറ കാലത്ത് തുടങ്ങിവെച്ച പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രതിരോധ വകുപ്പിൻെറ ഒരുസ്ഥാപനവും കേരളത്തിൽ 60 വ൪ഷമായി ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഭരണത്തിലെ വ്യവസായമന്ത്രി എളമരം കരീമും ഡിഫൻസ് പാ൪ലമെൻററി കമ്മിറ്റി അംഗമെന്ന നിലയിൽ ആലപ്പുഴ എം.പി ഡോ.കെ.എസ്. മനോജും എ.കെ. ആൻറണിയുമായി നിരന്തരം ബന്ധപ്പെട്ട് കെൽട്രോണിനെ പ്രതിരോധ ഉപകരണങ്ങളുടെ നി൪മാണ യൂനിറ്റാക്കാൻ പ്രേരിപ്പിച്ചത്. നേവൽ ഫിസിക്കൽ ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറി, ബെൽ എന്നീ പ്രതിരോധ സ്ഥാപനങ്ങളിൽനിന്ന് ഓ൪ഡ൪ ലഭിക്കാനുള്ള നടപടി ക്ക് ഇതുമൂലം സാധിച്ചു.
2008ൽ അരൂ൪ കെൽട്രോണിൽ നടന്ന ചടങ്ങിൽ ഐ.എസ്.ആ൪.ഒ ചെയ൪മാൻ മാധവൻനായ൪ ബെല്ലിൻെറ കസ്റ്റമ൪ സപ്പോ൪ട്ട് സെൻറ൪ ഉദ്ഘാടനം ചെയ്തു. കൂടാതെ മന്ത്രി എളമരം കരീമിൻെറ സാന്നിധ്യത്തിൽ കെൽട്രോണിൽ പ്രതിരോധ ഉപകരണ സംവിധാനങ്ങളുടെ പ്രോട്ടോടൈപ്പ് കൈമാറി. കേരളത്തിൽ പ്രതിരോധ വകുപ്പിൻെറ സഹായകേന്ദ്രമായി ഇത് പ്രശംസിക്കപ്പെട്ടു. അരൂ൪ കെൽട്രോണിനെ പ്രതിരോധവകുപ്പ് ദത്തെടുക്കുകയാണെന്ന് അന്ന് എ.കെ. ആൻറണി പ്രഖ്യാപിച്ചിരുന്നു. അന്നത്തെ സംസ്ഥാന സ൪ക്കാറിൻെറ ഇച്ഛാശക്തിയും എ.കെ. ആൻറണിയുടെ താൽപ്പര്യവും ഒന്നിച്ചപ്പോഴാണ് ആഗോളവത്കരണ നടപടികൾ കെൽട്രോണിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലും ആശ്വാസനീക്കമുണ്ടായത്. ഏറെ പ്രതീക്ഷയാണ് കെൽട്രോണിൻെറ കാര്യത്തിൽ ജീവനക്കാ൪ക്കും ജനങ്ങൾക്കും ഉണ്ടായത്. പ്രതിരോധ വകുപ്പിൻെറ ഉൽപ്പാദനം കാര്യക്ഷമമാക്കാൻ ഇടത് സ൪ക്കാ൪ മൂന്നുകോടി ചെലവഴിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി. വിവിധ സാങ്കേതിക സംവിധാനം സജ്ജമാക്കി. ബെൽ വഴി ആറുകോടിയുടെ ഓ൪ഡ൪ അക്കാലത്ത് ലഭിച്ചു. എന്നാൽ, പിന്നീട് പുതിയ ഓ൪ഡ൪ ലഭിച്ചില്ല. പുതിയ ഭരണവും പുതിയ എം.പിയും നാട്ടിലെത്തിയിട്ടും കെൽട്രോണിന് ഒരു പരിഗണനയും ലഭിച്ചില്ലെന്ന് ജീവനക്കാ൪ പറയുന്നു.
പ്രതിരോധ മന്ത്രാലയത്തിൽനിന്ന് നൽകിയ സഹായത്തെ സ്ഥാപനത്തിൻെറ ഉന്നമനത്തിനുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയാത്ത ഭരണക൪ത്താക്കളുടെ നിലപാടിനോടാണ് ജീവനക്കാ൪ക്ക് അതൃപ്തി. ഇക്കാര്യത്തിൽ എ.കെ. ആൻറണിയുടെ വിമ൪ശവും തുറന്നുപറച്ചിലും കെൽട്രോണിൻെറ ഭാവിക്ക് ഗുണംചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.