കാക്കിക്കുള്ളിലെ കാരുണ്യമറിഞ്ഞ് നുസൈബയും കുഞ്ഞുങ്ങളും
text_fieldsആലപ്പുഴ: സ്വന്തം വീടിൻെറ ചുമരുകൾക്കുള്ളിൽ പോലും നുസൈബ എന്ന തമിഴ് യുവതി ഇത്രയും സാന്ത്വനം അനുഭവിച്ചുകാണില്ല. ഭ൪ത്താവിൻെറ പീഡനവും അവഹേളനവും സഹിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നുകുഞ്ഞുങ്ങളെയും കൂട്ടി വീടുവിട്ടിറങ്ങുമ്പോൾ ഇങ്ങനെയൊരു ആശ്വാസ കേന്ദ്രം തങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. അതും ഊരും പേരും അറിയാത്ത നാട്ടിൽ.
മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി ആലപ്പുഴയുടെ മണ്ണിൽ വന്നിറങ്ങിയ നുസൈബക്ക് തുണയായത് പൊലീസിൻെറ മനുഷ്യത്വത്തിൻെറ മുഖം. അതുകൊണ്ടായിരിക്കണം നുസൈബയുടെ കുട്ടികൾക്ക് സ്വന്തം വീടിനെക്കാൾ ഇണക്കത്തോടെ സൗത് സ്റ്റേഷനിലെ പൊലീസുകാരുമായി ഇടപഴകാൻ കഴിഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് റെയിൽവേ സ്റ്റേഷന് തെക്ക് വശത്തെ ഇ.എസ്.ഐ ആശുപത്രിയുടെ സമീപത്തെ കടത്തിണ്ണയിൽ മൂന്ന് കുഞ്ഞുങ്ങളുമായി ചുരുണ്ടുകൂടിക്കിടന്ന നുസൈബയെ സൗത് പൊലീസ് കണ്ടെത്തിയത്. സ്റ്റേഷനിലെത്തിച്ചപ്പോൾ ഇവ൪ പറഞ്ഞ സങ്കടം കാക്കിക്കുള്ളിലെ മനുഷ്യഹൃദയങ്ങളെ അലിയിപ്പിക്കുന്നതായിരുന്നു.
ശീട്ടുകളി ഭ്രാന്ത് തലക്ക് പിടിച്ച ഭ൪ത്താവ് ഹക്കീം വീട്ടിലുള്ളതെല്ലാം വിറ്റു തുലച്ച് കളിച്ചു. സ്വ൪ണ ഉരുപ്പടികൾ ഒന്നും നുസൈബയുടെയും കുട്ടികളുടെയും ദേഹത്ത് അയാൾ ബാക്കിവെച്ചില്ല. ദിവസവും തല്ലും ചീത്തവിളിയും . കോയമ്പത്തൂ൪ ഉക്കടത്തിന് സമീപം കുനിയമ്പത്തൂ൪ സ്വദേശി ഹക്കീമിന് പാത്ര കച്ചവടമായിരുന്നു തൊഴിൽ. കച്ചവടവും ശീട്ടുകളി നശിപ്പിച്ചു. ഒക്ടോബറിൽ നുസൈബയെയും കുട്ടികളെയും ഉപേക്ഷിച്ച് ഹക്കീം തൻെറ പാട്ടിനുപോയി.
മടങ്ങിപ്പോകാൻ ഒരു മാ൪ഗവുമില്ലാതിരുന്ന നുസൈബക്ക് തോന്നിയ ബുദ്ധിയാണ് എഴും നാലും വയസ്സുള്ള ആൺകുട്ടികളെയും അഞ്ചു വയസ്സുകാരി മകളെയും കൂട്ടി കേരളത്തിലേക്ക് വണ്ടി കയറ്റിയത്. മലയാളക്കരയിലെ എവിടെയെങ്കിലും വീട്ടുജോലി ചെയ്തിട്ടെങ്കിലും കുഞ്ഞുങ്ങളെ പോറ്റാം എന്നത് മാത്രമായിരുന്നു ആഗ്രഹമെന്ന് നുസൈബ പറയുന്നു. ആ മോഹമാണ് ആലപ്പുഴയിലേക്ക് അവരെ എത്തിച്ചത്.
വനിതാ പൊലീസിലെ കോൺസ്റ്റബിൾ ജെസിയായിരുന്നു നുസൈബക്കും മക്കൾക്കും കാവൽ. ജെസിയുടെ കൈയിൽ തൂങ്ങി നുസൈബയുടെ മക്കൾ അടുത്തുള്ള പൊലീസ് കാൻറീനിൽനിന്ന് പാലും പലഹാരങ്ങളും കഴിച്ചു. ഇളയ കുഞ്ഞിനുള്ള പാൽ സ്റ്റേഷനകത്ത് പൊലീസുകാ൪ കൊണ്ടുവന്നു കൊടുത്തു.
വിവരമറിഞ്ഞ് എത്തിയ കൊട്ടാരക്കരയിലെ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവ൪ത്തക൪ക്കൊപ്പം എല്ലാ നടപടിക്രമങ്ങളും പാലിച്ച് നുസൈബയെയും മക്കളെയും വാഹനത്തിൽ കയറ്റി വിടുന്നതുവരെ പൊലീസുകാ൪ അവ൪ക്ക് തുണയായി നിന്നു. ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയംഗം അഡ്വ.എം.കെ. അബ്ദുസമദിൻെറ മുന്നിൽ ഹാജരാക്കിയ ശേഷമാണ് ആശ്രയയുടെ സന്നദ്ധ പ്രവ൪ത്തക൪ക്ക് അവരെ വിട്ടുകൊടുത്തത്. അമ്മയെയും കുഞ്ഞുങ്ങളെയും വേ൪പിരിക്കാതിരിക്കാനാണ് എല്ലാവരെയും ഒന്നിച്ച് പാ൪പ്പിക്കാൻ കഴിയുന്ന സ്ഥാപനത്തിലേക്ക് അയക്കുന്നതെന്ന് അബ്ദുസമദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒരു മാസത്തേക്ക് താൽക്കാലികമായാണ് ആശ്രയയുടെ കലയപുരത്തുള്ള ആശ്രയയിൽ ഇവരെ പാ൪പ്പിക്കുക. ഇവരുടെ കാര്യങ്ങൾ വിലയിരുത്താൻ കൊല്ലം ജില്ലാ പ്രൊബേഷനൽ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻെറ റിപ്പോ൪ട്ട് അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുകയെന്നും അബ്ദു സമദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.