Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുകള്‍...

തെരുവുകള്‍ കത്തുമ്പോള്‍ പ്രണയിക്കുന്നതെങ്ങനെ ?

text_fields
bookmark_border
തെരുവുകള്‍ കത്തുമ്പോള്‍ പ്രണയിക്കുന്നതെങ്ങനെ ?
cancel
  • ‘കഥാവശേഷൻ’, ‘വിലാപങ്ങൾക്കപ്പുറം’, ഇപ്പോൾ ‘ഭൂമിയുടെ അവകാശികൾ’-ഈ മൂന്ന് സിനിമകളിലും ഗുജറാത്ത് കലാപം ആവ൪ത്തിക്കുന്നുണ്ടല്ലോ?

ഞാൻ അനുഭവിച്ചതുകൊണ്ടാണത്. ഗുജറാത്തിൽ പഠിച്ചിരുന്ന എൻെറ മകൾ വഴി, യാത്രകൾ വഴി, തെഹൽക വഴിയൊക്കെ. ഗുജറാത്ത് കലാപം വ്യക്തമായ സ൪ക്കാ൪ നി൪മിത പദ്ധതിയായിരുന്നു. കെറസിൻ ഫാക്ടറികളിൽ പീച്ചാംകുഴലിൽ കെറസിൻ നിറച്ച് ചെറിയ കുട്ടികളെ നിരത്തി നി൪ത്തി ചീറ്റിച്ച് തലയിൽ തീപ്പെട്ടിക്കൊള്ളി ഉരച്ചിടുക. അവിടെ മുസ്ലിം പേരുള്ളവരെ വെട്ടിക്കൊല്ലുകയായിരുന്നു. ഈ സംഭവങ്ങൾക്കുശേഷം ഒരിന്ത്യക്കാരനായി ജീവിക്കാൻ ഇത്തിരി നാണക്കേടുണ്ട്. ആ നാണക്കേട് നമ്മൾ നിരന്തരം പഠിച്ചേ പറ്റൂ, പറഞ്ഞേ പറ്റൂ. കഥാവശേഷൻ തീരുന്നത് ‘THE SHAME OF BEING ALIVE AS AN INDIAN AFTER GUJARAT’ എന്നൊരു വാക്യത്തോടെയായിരുന്നു. ‘ഗുജറാത്തിനുശേഷം ഒരിന്ത്യക്കാരനായി ജീവിക്കാൻ ഇത്തിരി നാണക്കേടുണ്ട്’ എന്ന വാചകം. എന്നാൽ, സെൻസ൪ബോ൪ഡ് അത് കട്ട്ചെയ്തുകളഞ്ഞു.
കേരളത്തിൽ മാത്രമാണ് ഭരണത്തിൽ പങ്കാളികളാകാനൊക്കെ മുസ്ലിം സമുദായത്തിന് കഴിയുന്നത്. വടക്കേ ഇന്ത്യയിൽ ഇന്നും വേട്ടയാടപ്പെടുന്ന സമൂഹമാണ് അത്. മുസ്ലിമായതിൻെറ പേരിൽ മാത്രം വെട്ടിക്കൊല്ലപ്പെടുകയാണ്. ഞാൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നേരത്തേ പറഞ്ഞ കുട്ടികൾ എൻെറ മനസ്സിലേക്ക് വരും. ആ കുട്ടികളെ മറന്ന് ഞാൻ എങ്ങനെ പ്രണയത്തെക്കുറിച്ച് സിനിമയെടുക്കും? എപ്പോഴും പ്രണയത്തെക്കുറിച്ച് ഒരുപാട് സിനിമയെടുക്കും. ഞാൻ അത്തരം ഫിലിംമേക്കറല്ല. ‘നിങ്ങൾ എന്തുകൊണ്ട് പൂക്കളെപ്പറ്റിയും ചിത്രങ്ങളെക്കുറിച്ചും കവിതയെഴുതുന്നില്ല’ എന്ന് നെരൂദയോട് ചോദിച്ചപ്പോൾ അവസാനം അയാൾ എഴുതി: ‘Come and see the blood street’ (വരൂ, ഈ തെരുവിലെ രക്തം കാണൂ) എന്ന്. അപ്പോൾ രക്തം കാണുമ്പോൾ പ്രണയത്തെക്കുറിച്ച് പറയാൻ പറ്റില്ല.

  • പ്രണയം വിട്ട് പ്രതിരോധത്തിൻെറ പ്രമേയം സ്വീകരിക്കേണ്ട വിഷയങ്ങൾ ഇനിയും ഇന്ത്യക്കകത്തില്ലേ?

ഉണ്ട്. മധ്യപ്രദേശിൽ, ഛത്തീസ്ഗഢിൽ ഒക്കെ അനാവശ്യമായി മാവോയിസ്റ്റാക്കി തോന്നിയവരെയൊക്കെ വെടിവെച്ചുകൊല്ലുന്നു. നമ്മുടെ തൊട്ടടുത്ത്, കൂടങ്കുളത്ത് നടക്കുന്ന പ്രതിരോധം. ഈ കാലത്ത് ഒരു മനുഷ്യൻ സിനിമയെടുക്കുമ്പോൾ കുത്തിയിരുന്ന് പ്രേമകഥ പറയാൻ പറ്റില്ല. അതുകൊണ്ടാണ് എൻെറ സിനിമയിൽ നിരന്തരം ഗുജറാത്ത് കടന്നുവരുന്നത്. 2002 ഫെബ്രുവരി 28ന് ഗോധ്ര കലാപം നടന്ന അന്നാണ് ‘കഥാവശേഷനി’ലെ ഗോപിനാഥ മേനോൻ ആത്മഹത്യ ചെയ്യുന്നത്. അന്നുതന്നെയാണ് ‘വിലാപങ്ങൾക്കപ്പുറ’ത്തിലെ പെൺകുട്ടി ഓടിപ്പോകുന്നത്. ഈ ദിവസം തന്നെ ഒരു ചെറുപ്പക്കാരൻ മുംബൈയിൽനിന്ന് ഗുജറാത്തിലെത്തിയപ്പോൾ ഗോധ്ര കലാപം ടി.വിയിൽ കാണുന്നു. 58 പേ൪ മരിച്ചുവെന്ന് എഴുതിക്കാണിക്കുന്നു. പെട്ടെന്ന് കറൻറ് പോകുന്നു. വിഷമിച്ച് നിൽക്കുമ്പോൾ മുറിക്കകത്തേക്ക് ഒരു സ്ത്രീ മണ്ണെണ്ണയിൽ കുളിച്ച് കടന്നുവരുന്നു. ആ സ്ത്രീയുടെ അടുത്തേക്ക് അയാൾ മെഴുകുതിരിയുമായി ചെന്നപ്പോൾ സ്ത്രീ പറഞ്ഞു: ‘ഞാൻ കത്തും, മണ്ണെണ്ണയാണ് എൻെറ ശരീരത്തിൽ’ എന്ന്. ഈ അനുഭവങ്ങളിൽനിന്ന് അയാൾ ഓടി ബീരാൻക്ക എന്നുപറയുന്ന ഒരാളുടെ അടുത്തെത്തുന്നു. ഒരു വ൪ഗീയ കലാപത്തിൽ ബീരാൻക്ക കൊല്ലപ്പെടുകയാണ്. അതോടെ അവിടം വിട്ട അവൻ ഒഴിഞ്ഞ ഒരു പറമ്പിൽ എത്തിപ്പെട്ട് എല്ലാവിധ ജീവജാലങ്ങളോടും സംവദിക്കുന്നു. മൂ൪ഖൻ പാമ്പിനോട് കൊലപാതകത്തിൽ വിശ്വാസമുണ്ടോയെന്ന് ചോദിക്കുന്നു. ഇല്ല എന്നു പറയുന്നു. അപ്പോൾ അത് ഞങ്ങൾ മനുഷ്യ൪ക്കാണ് എന്ന് ഇവൻ പറയുന്നു. ഇത് പറയാൻപറ്റിയ ‘ഭൂമിയുടെ അവകാശികൾ’ എന്ന സിനിമ ചെയ്ത ചാരിതാ൪ഥ്യത്തിലാണ് ഞാൻ.

  • താങ്കളുടെ പരിചിതമായ പരിസരത്തുനിന്ന് മുസ്ലിം പരിസരത്തേക്ക് മാറി സിനിമ ചെയ്യാനുണ്ടായ സാഹചര്യം?


ഞാൻ എൻെറ സിനിമകളെടുക്കുന്നത് എൻെറ ജീവിത പരിസരത്തുനിന്നാണ്. അങ്ങനെയല്ലാതെ ചെയ്ത ഒന്നാണ് ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന സിനിമ. അത് ഷൗക്കത്തിൻെറ (ആര്യാടൻ) സന്ദ൪ഭമാണ്. ഷൗക്കത്ത് അങ്ങനെ ഒരു കഥയല്ല, ആശയമായിരുന്നു പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു: ‘എനിക്ക് മുസ്ലിം പരിസരം പരിചയമില്ല. എനിക്കതറിയണം’. അങ്ങനെ 25 ദിവസത്തോളം ഞാൻ നിലമ്പൂരിൽ താമസിച്ചു. എന്നും രാവിലെ ഞാൻ നടക്കാനിറങ്ങുമായിരുന്നു. അപ്പോൾ ജാഥയായി കുറെപേ൪ പോകുന്നതു കാണാം. തുണി അലക്കാൻ പോകുന്ന പെൺകുട്ടികളാണ്. അവരുടെ കൈയിൽ ചെറുകുട്ടികൾ കാണാം. ലോകത്ത് വേറെയെവിടെയും നടക്കാത്ത ഒരു ജാഥയാണത്. ഇതു കണ്ടപ്പോൾ ഞാൻ പറഞ്ഞു: ‘ഈ സിനിമ ഞാൻ ചെയ്യുകയാണ്’. അതുകൊണ്ട് ആ ജാഥ മൂന്നു പ്രാവശ്യം ആ സിനിമയിൽ വരുന്നുണ്ട്. ആ ജാഥയിൽ ഒരു പെൺകുട്ടി പങ്കെടുക്കുന്നതാണ് ആ സിനിമയുടെ കഥ. അത് ഷൗക്കത്ത് പറഞ്ഞ കഥയൊന്നുമല്ലായിരുന്നു. പിന്നീട് ഷൗക്കത്തിൻെറ സഹായത്തോടെ പല വീടുകളിലും പോയി സംസാരിച്ചു. അപ്പോൾ അമ്പരപ്പിക്കുന്ന വിവരങ്ങൾ എനിക്ക് കിട്ടി. മുസ്ലിം സമുദായം എങ്ങനെ വ൪ക്ക് ചെയ്യുന്നുവെന്ന് അതെന്നെ ചിന്തിപ്പിച്ചു.
മുസ്ലിം എന്താണെന്നറിയണമെന്നുണ്ടായിരുന്നു. അതിന് ഞാൻ ഷൗക്കത്തിനോട് ഖു൪ആൻ ആവശ്യപ്പെട്ടു. ആദ്യമായി ഞാൻ ഖു൪ആൻ വായിക്കുകയാണ്. അതിലെ വാചകം കേട്ട് ഞാൻ ഞെട്ടിപ്പോയി- ‘നീ വായിക്കുക...’ അപ്പോൾ ഞാൻ മനസ്സിലാക്കി, മുസ്ലിമായിരിക്കൽ മാ൪ക്സിസ്റ്റായിരിക്കുന്നതുപോലെ ഒരനുഭവമാണ്. മുസ്ലിമായിരിക്കുകയെന്നത് എളുപ്പമല്ല. അന്നുമുതൽ ഞാൻ മുസ്ലിം, അമുസ്ലിം എന്ന് രണ്ടാളുകളെ കാണുകയാണ്. ഒന്നുകിൽ നിങ്ങൾ മുസ്ലിം, അല്ലെങ്കിൽ അമുസ്ലിം ആണ്. മുസ്ലിം സമുദായത്തിൽ ജനിച്ചതുകൊണ്ട് മുസ്ലിമാകണമെന്നില്ല. മുസ്ലിം സമുദായത്തെ ആദരിക്കുന്നു. എന്നാൽ, കേരളത്തിലെ ചില മുസ്ലിംകൾ നിരാകരിക്കപ്പെടേണ്ടതാണ്. പക്ഷേ, മുസ്ലിമായിരിക്കുക. അതൊരു വലിയ റീച്ച് ആണ്. അത് ഖു൪ആൻ വായിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയതാണ്. ലോകത്ത് ഒരുപാട് മുസ്ലിം സംഘടനകളും മറ്റുമുണ്ട്. മുസ്ലിംസ് കുറച്ചുപേരെ ഉണ്ടാകൂ. ചിലപ്പോൾ ഹിന്ദുക്കൾക്കിടയിലും മുസ്ലിം ഉണ്ടാകും. ഖു൪ആനാണ് മുസ്ലിം. മറ്റുള്ളതൊക്കെ സംഘടനകളാണ്. ശ്രീനാരായണഗുരുവിനെ ഒഴിവാക്കി എസ്.എൻ.ഡി.പി ഉണ്ടാക്കിയപോലെയാണ് അവ. നാരായണഗുരു അതിൻെറ പുറത്താണ്. എല്ലാ പ്രവാചകന്മാരും സംഘടനയിൽനിന്ന് പുറത്തായിരിക്കും. ഏറ്റവും വലിയ പ്രവാചകൻ മുഹമ്മദ് നബിയാണ്. അദ്ദേഹം സംഘടനകളിൽനിന്ന് പുറത്താണ്. ഇന്ന് ജീവിച്ചിരിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ദു$ഖിക്കുന്നത് അദ്ദേഹമായിരിക്കും. ആ അ൪ഥത്തിൽ ഞാൻ എന്നും മുസ്ലിമായിരിക്കും. ഇതിലും മനോഹരമായ ഒരു മതം ഞാൻ എൻെറ ജീവിതത്തിൽ കണ്ടിട്ടില്ല.

  • താങ്കളുടെയൊപ്പം സിനിമയിലെത്തിയവ൪ ഇന്ന് മാറിപ്പോവുകയോ മാറ്റിനി൪ത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം കാഴ്ചപ്പെടലുകളും സമീപനങ്ങളുമായി സിനിമയെന്ന മാധ്യമത്തിൽ ഇടം ഉറപ്പിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെയാണ്?

സിനിമ എന്നെ സംബന്ധിച്ച് എളുപ്പവഴിയല്ല. 38 കൊല്ലമായി എൻെറ ജീവിതം സിനിമയാണ്. ഞാൻ അനുഭവിക്കുന്നതാണ് എൻെറ സിനിമ. ഞാൻ കോടമ്പാക്കത്തു പോയി അല്ലെങ്കിൽ സ്റ്റുഡിയോവിൽ പോയി സിനിമയെടുക്കുന്ന ആളല്ല. 1999ൽ മകന് ലയോള കോളജിൽ അഡ്മിഷൻ കിട്ടിയപ്പോൾ തമിഴ്നാട്ടിലെ വേളാച്ചേരി എന്ന സ്ഥലത്ത് താമസിച്ചിട്ടുണ്ട്. ഭാര്യക്ക് തിരുവനന്തപുരം റിസ൪വ് ബാങ്കിൽനിന്ന് മുംബൈയിലേക്ക് ട്രാൻസ്ഫറായി. അത്രയും കാലം തിരുവനന്തപുരത്ത് റിസ൪വ് ബാങ്ക് ക്വാ൪ട്ടേഴ്സിലായിരുന്നു താമസം. അപ്പോൾ ക്വാ൪ട്ടേഴ്സില്ലാതായപ്പോൾ ഞാൻ വീടില്ലാത്തവനായി. വേളാച്ചേരിയിലെ ചളിയും മണ്ണും കല൪ന്ന പ്രദേശത്ത് ഫോൺ കണക്ഷനില്ലാതെ, ലോകവുമായി ബന്ധമില്ലാതെ... അവിടെയുള്ള ചായക്കട നടത്തുന്നവ൪പോലുള്ളവരുമായി മാത്രം ബന്ധംപുല൪ത്തി താമസിച്ചു. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലുകളുടെയിടയിലൊക്കെ സംസാരിച്ചിരുന്ന ഞാൻ കുറെ തമിഴ്പിള്ളേരുടെ ഇടയിൽപെട്ട് മുഖ്യധാരാ ജീവിതത്തിൽനിന്ന് പുറത്തായി. ആ അവസ്ഥയിലായിരുന്നു ‘സൂസന്ന’ എന്ന സിനിമയുണ്ടാക്കിയത്.
മുഖ്യധാരാ ജീവിതത്തിൽനിന്ന് ഒരാൾ പുറത്തായാൽ എന്തു സംഭവിക്കുമെന്നായിരുന്നു ആ സിനിമ. അത് പെണ്ണൊന്നുമല്ല. ഞാൻതന്നെയാണ്. പെണ്ണിന് തിരിച്ചുവരാനാകില്ല. എനിക്കാകും. ഒരു പെൺകുട്ടി അറിയാതെ തെറ്റുചെയ്തുപോയാൽ എന്നും പുറത്താണ്. അങ്ങനെ എൻെറ അനുഭവങ്ങളിൽനിന്നാണ് ഓരോ സിനിമയുമുണ്ടാകുന്നത്. അങ്ങനെയുള്ള ഒരാളെ മാറ്റിനി൪ത്താനാകില്ല.

  • താങ്കളുടെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾ അപ്രധാനങ്ങളല്ല. ‘സൂസന്ന’യിലെപോലെ താങ്കളുടെ ആണനുഭവങ്ങൾപോലും സ്ത്രീത്വത്തിലാരോപിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടതിൻെറ പ്രസക്തിയെന്ത്?


മനുഷ്യൻ അനുഭവിക്കുന്നുവെന്ന് പറയുമ്പോൾ പലപ്പോഴും സ്ത്രീ പുറത്താണ്. HISTORY എന്നാൽ HIS-STORY ആയി മാറി. എന്നാൽ, ആണനുഭവിക്കുന്നതിൻെറ ഇരട്ടി ദു$ഖം അനുഭവിക്കുന്നവളാണ് പെണ്ണ്. പുതിയ സിനിമയിലും മൂന്ന് സ്ത്രീകൾ വരുന്നുണ്ട്. ഒന്ന് ഗുജറാത്തിലെ മണ്ണെണ്ണയിൽ കുളിച്ച പെൺകുട്ടി. രണ്ടാമത് റോസിയെന്ന സ്ത്രീ. മറ്റൊന്ന് വലിയ ദുരന്തങ്ങളേറ്റുവാങ്ങുന്ന കഥാപാത്രം. ഇവരുടെ ഇടം സിനിമയിൽ കുറവാണെങ്കിലും കഥയെ നി൪ണയിക്കുന്നത് അവരാണ്. ആ അവസ്ഥകളിലെത്തിപ്പെടുമ്പോൾ സ്ത്രീകളെക്കുറിച്ച് പറയേണ്ടിവരുന്നതാണ്.

  • ഏറ്റവും കൂടുതൽ പേ൪ കാണുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന മാധ്യമമാണ് ടെലിവിഷൻ. താങ്കളും ‘സദാശിവൻെറ കുമ്പസാരം’ എന്നൊരു സീരിയൽ ചെയ്തു. ടെലിവിഷനിലെ സ്ത്രീകളെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?


ഞാൻ കുടുംബസീരിയലല്ല ചെയ്തത്. അത് ഒരുപാട് പേ൪ കണ്ടെങ്കിലും ആ കാഴ്ചയിൽ വ്യത്യാസമുണ്ട്. ഞാൻ ഇപ്പോൾ സീരിയൽ കാണാറില്ല. എന്നാലും വല്ലപ്പോഴും ടി.വി ഓൺ ചെയ്യുമ്പോൾ കാണുന്നത് ഭീകരമുഖമുള്ള സ്ത്രീകളെയാണ്. എന്തോ വെറുപ്പിൽപെട്ട് നടക്കുകയാണവ൪. അങ്ങനെയൊന്നുമല്ല കേരളത്തിലെ സ്ത്രീകൾ. അവ൪ സ്നേഹമുള്ളവരാണ്. അമ്മയെ കൊല്ലാൻ പദ്ധതിയിട്ട മകളെയൊക്കെയാണ് കാണിക്കുന്നതെന്ന് പറയപ്പെടുന്നു. ഉച്ചമയക്കത്തിലെത്തിക്കാനാണ് സീരിയലുകൾ ശ്രമിക്കുന്നത്, ഉണ൪ത്താനല്ല. ഉച്ചമയക്കത്തെക്കുറിച്ച് മാ൪ക്വേസ് എഴുതിയിട്ടുണ്ട്. സീരിയലിനെ തള്ളിപ്പറയുകയല്ല. സിനിമതന്നെ മോശമാകുമ്പോൾ പിന്നെ സീരിയലിൻെറ കാര്യം പറയാനുണ്ടോ.

  • 1975ൽ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ അഭിനയത്തിലൂടെയാണ് താങ്കൾ സിനിമയിലെത്തിയത്. നായകസങ്കൽപവും അഭിനയത്തിലെ അന്നത്തെയും ഇന്നത്തെയും അന്തരവും?

ഇന്ന് ജീവിച്ചിരിക്കുന്ന നായകന്മാരിൽ മധുസാറും രാഘവനും കഴിഞ്ഞാൽ ഏറ്റവും സീനിയ൪ ഞാനാണ്. അന്ന് ഹീറോ ആകാൻ സിനിമയിലെത്തിയതല്ല ഞാൻ. എൻെറ ഏറ്റവുമടുത്ത സുഹൃത്ത് പവിത്രൻ നി൪മിക്കുന്ന സിനിമയുടെ ഭാഗമാകാൻ പോയതാണ്. എന്നാൽ, എൻെറ ഗുരുസ്ഥാനീയനായ ബക്ക൪ എന്നെ പട്ടിണിക്കിട്ട് രണ്ട് കണ്ണുമാത്രമുള്ള പരുവത്തിലാക്കി അഭിനയിപ്പിച്ചു. ലോകത്ത് ഒരു നായകനും ചെയ്യാത്ത കാര്യങ്ങൾ ഞാൻ ചെയ്തു. നായകനായി അഭിനയിക്കുകയും ലൈറ്റ് മാറ്റിവെച്ച് ലൈറ്റ്ബോയ് ആവുകയുംചെയ്തു. പന്നീട്, ജോൺ എബ്രഹാമിൻെറ സിനിമയിൽ എക്സ്ട്രാ ആയി മൂന്ന് റോളുകൾ ചെയ്തു. ഒരു ചിത്രത്തിൽ നായകനായി അടുത്ത ചിത്രത്തിൽ എക്സ്ട്രാ ആയ ആളാണ് ഞാൻ. ജോൺ എബ്രഹാം എന്നെ ദൽഹിയിൽവെച്ച് മറ്റുള്ളവ൪ക്ക് പരിചയപ്പെടുത്തിയത് ‘He is my extra’ എന്നാണ്.

എന്നാൽ, മലയാള സിനിമയിലെ അവസാനത്തെ താരങ്ങൾ മോഹൻലാലും മമ്മൂട്ടിയുമാണ്. മലയാള സിനിമ അക്കാര്യത്തിൽ ലോക സിനിമയിൽതന്നെ വലിയൊരദ്ഭുതമാണ്. 25 കൊല്ലമായി രണ്ടുപേ൪ സിനിമയെ നി൪ണയിക്കുന്നത് വേറെ എവിടെയുമുണ്ടാകില്ല. 1984ൽ കേരളത്തിൽനിന്ന് പോയ ഒരാൾ തിരിച്ചുവരുമ്പോൾ ഇതേ മുഖങ്ങൾ പിന്നെയും കാണുകയാണ്. അതവരുടെ (മോഹൻലാലിൻെറയും മമ്മൂട്ടിയുടെയും) കുറ്റമല്ല. അവ൪ക്ക് തുടരാൻ കഴിയുന്നു എന്നതാണ്. പക്ഷേ, ഇനി അതുണ്ടാകില്ല. ഇനി അതുപോലെത്തെ താരങ്ങളേ ഉണ്ടാകില്ല. നാല് സിനിമക്ക് ഒരു താരം എന്ന നിലയിൽ ഇൻസ്റ്റൻറ് താരങ്ങളാകും. അവൻ അഞ്ചാം സിനിമയിൽ പുറത്തുപോകും. 25 കൊല്ലമൊക്കെ ജീവിക്കുന്ന അദ്ഭുത താരങ്ങളുണ്ടാകില്ല.
എന്നാൽ, ഇപ്പോൾ അവ൪ പല കോമാളിവേഷങ്ങളും കെട്ടുന്നുണ്ട്. അവ൪ രണ്ടുപേരോടും സ്നേഹപൂ൪വം എനിക്ക് പറയാനുള്ളത് സിനിമ മാറിയതറിഞ്ഞുകൊണ്ട് നസറുദ്ദീൻ ഷായെപോലെ നടനായിത്തീരുകയെന്നാണ്. ഇനിയും താരമാകാൻ ശ്രമിക്കരുത്. ‘താപ്പാന’ പോലെ സിനിമകളുണ്ടാകാൻ പാടില്ല. മമ്മൂട്ടിയെപോലൊരു അസാധ്യ നടൻ ആ പരിപാടിക്ക് ചേ൪ന്നതല്ല. അയാളുടെ ശരീരഭാഷക്കിണങ്ങുന്ന ഇഷ്ടംപോലെ വ൪ക്കുകളുണ്ട്, അത് ചെയ്യുക. ഇപ്പോഴും സിനിമയിൽ ഒരു നായകസങ്കൽപമുണ്ട്. അപ്പോൾ സിനിമയെ മൊത്തമായി പൊളിച്ചെഴുതാനൊന്നും പറ്റില്ല. എന്നാലും, ഇപ്പോൾ മൺമറഞ്ഞുപോയ മഹാനായ നടൻ തിലകനെപ്പോലെയൊക്കയാവുക. തിലകൻ ഒരിക്കലും ഒരു നായകനായിരുന്നില്ല. എന്നിട്ടും, അയാൾ ഇവരെത്താത്തിടത്ത് എത്തിയിട്ടുണ്ട്. അതിവ൪ക്ക് ഇപ്പോഴും സാധ്യമാണ്. അപ്പോൾ അതിലേക്ക് പോകണമെന്നാണ് എനിക്കവരോട് സ്നേഹപൂ൪വം പറയാനുള്ളത്.

  • മോഷ്ടിക്കപ്പെടൽ സിനിമയിലും വ്യാപകമാണ്. അപരിചിതമായ ഭാഷയെയും സാഹചര്യത്തെയും പരിചിതമായ മലയാളത്തിലേക്ക് പക൪ത്തി ശ്രദ്ധേയമാക്കുന്നു എന്ന അ൪ഥത്തിൽ മോഷണം ന്യായീകരിക്കപ്പെടാമോ?

മോഷണം എല്ലാ കാലത്തും മോശമായ പരിപാടിയാണ്. അവൻ എത്ര മനോഹരമായി മോഷ്ടിച്ചാലും അവൻെറ പെരടിക്ക് കൊടുക്കണം. പണ്ടൊക്കെ നമ്മൾ ഒരു മോഷ്ടാവിനെ മോഷ്ടാവായി കണ്ടിരുന്നു. അവൻ എന്ത് അന്തസ്സായി മോഷ്ടിക്കുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. 25 കൊല്ലം മുമ്പ് ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ’യെന്ന് അയ്യപ്പപ്പണിക്ക൪ പാടിയത് എത്ര ശരി. നമ്മുടെ നാട്ടിലുണ്ടായ അടിസ്ഥാനപരമായ മാറ്റമാണിത്. അത് മറ്റു മേഖലകളിലേക്കുകൂടി വ്യാപിച്ചാൽ എന്താകും സ്ഥിതി. ഇത് പറയാൻ പലരും മടികാണിക്കുന്നത് സൗകര്യമായി കക്കാനാണ്.

  • പുതിയ സിനിമക്ക് വൈക്കം മുഹമ്മദ് ബഷീറിൻെറ തലവചാകമായ ‘ഭൂമിയുടെ അവകാശികൾ’ എന്ന് കൊടുക്കാൻ കാരണമെന്ത്?

‘ഭൂമിയുടെ അവകാശികൾ’ എന്ന ടൈറ്റിൽ ശരിക്ക് ബഷീറിൻേറതല്ല. വ൪ഷങ്ങൾക്കുമുമ്പ് 1800കളിൽ ജോ൪ജ് വാഷിങ്ടണിന് അവിടത്തെ റെഡ് ആ൪മിയുടെ ചീഫ് എഴുതിയ കത്താണ്. അതാണ് ബഷീ൪ കടംകൊണ്ടത്. ബഷീറിനെ ഒരുവിധത്തിലും താഴ്ത്തുകയല്ല. ബഷീ൪ കാരണമാണ് ഞാൻ ഇത് അറിയാനിടയായത്. ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരനാണ് ബഷീ൪. ബഷീറിൻെറ അനുഭവത്തിൻെറ അടുത്ത് ആരും വരില്ല. അതിനാൽ ഞാൻ ബഷീറിൻെറ ഭാര്യയോട് എത്രയോ വ൪ഷം മുമ്പ് ഈ ടൈറ്റിൽ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു. നിങ്ങൾക്ക് പുണ്യം കിട്ടും എന്നാണ് അവ൪ പറഞ്ഞത്. സിനിമയുടെ സമ൪പ്പണം ബഷീറിനാണ്.

  • അവാ൪ഡിലെ മറിമായങ്ങളും മാറ്റിമറിക്കപ്പെടലുകളും ഇന്നും ച൪ച്ചയാകാറുണ്ട്. ഈ പശ്ചാത്തലത്തിൽ അവാ൪ഡുകളെ എങ്ങനെ കാണുന്നു?

എൻെറ അവാ൪ഡുകൾ ഞാനുണ്ടാക്കിയതല്ല. എൻെറ സിനിമകളുണ്ടാക്കിയതാണ്. ഞാനെൻെറ സിനിമ ചെയ്യും. അതിനെ അതിൻെറ വഴിക്കുവിടും. പല അവാ൪ഡ് ജേതാക്കളും നേരത്തേ ആ വിവരമറിയും. എന്നാൽ, പലപ്പോഴും വാ൪ത്തകളിലൂടെയൊക്കെയാണ് ഞാനറിയാറ്.എനിക്ക് ആദ്യ ദേശീയ അവാ൪ഡ് ലഭിച്ചത് ഞാനറിയുന്നത് പട്ടാമ്പി ബസ്സ്റ്റാൻഡിൽ വെച്ച് റേഡിയോയിലൂടെയാണ്.

  • തിയറ്ററുകളുടെ ഇല്ലാതാകൽ, വ൪ധിത ചെലവുകൾ എന്നിവയുടെയൊക്കെ മുമ്പിൽ സിനിമയുടെ ഭാവിയെന്ത്?

സിനിമ ഒരുകാലത്തും ഇല്ലാതാകില്ല. സിനിമക്ക് എപ്പോഴും ഒരു വലിയ ഇടമുണ്ട്. ആ ഇടം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ നിലനിൽപ്പ്. എന്നെപ്പോലൊരാൾക്ക് 12 കൊല്ലം കൊണ്ടുനടന്ന് ഒരു സിനിമ ചെയ്യാൻ പറ്റുമെങ്കിൽ മനസ്സിൽ സിനിമയുള്ളയാൾക്ക് സിനിമ ചെയ്യാം. സിനിമ ഒരു വലിയ കമ്മിറ്റ്മെൻറാണ്. ഏറ്റവും കൂടുതൽ സ്വാധീനമുള്ളതാണ് സിനിമ. കാണപ്പെടലുകളുടെ സീമ വ൪ധിക്കുമ്പോൾ കമ്മിറ്റ്മെൻറും വ൪ധിക്കുന്നു. അത് നമ്മൾ മറന്നുപോവുകയാണ്. മനസ്സിൽ സിനിമയുള്ളവ൪ മാത്രം സിനിമയെടുക്കുമ്പോൾ പ്രതിസന്ധികളെ മറികടന്ന് സിനിമ നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story