ദേവസ്വം എംപ്ളോയീസ് സംഘം തെരഞ്ഞെടുപ്പ്: സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
text_fieldsഗുരുവായൂ൪: ദേവസ്വം എംപ്ളോയീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് വഴിവിട്ട് ഒത്താശ ചെയ്ത സംഘം സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഐക്യ സഹകരണ മുന്നണി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ കാ൪ഡിൻെറ വിതരണം ബുധനാഴ്ച വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കണം എന്നുള്ള തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി പ്രവ൪ത്തിച്ചുവെന്നാണ് ഐക്യ സഹകരണ മുന്നണി ആരോപിക്കുന്നത്. ബുധനാഴ്ച രാത്രി 8.30 നും സംഘം ഓഫിസ് തുറന്ന് ജനാധിപത്യ സഹകരണ മുന്നണിയുടെ സ്ഥാനാ൪ഥിയും ദേവസ്വത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും കാ൪ഡുകൾ പരിശോധിച്ച് കൈവശം വെക്കുന്നത് തങ്ങൾ കണ്ടുവെന്ന് അവ൪ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിയുടെ അടുത്ത് ചെന്നപ്പോൾ ജനാധിപത്യ സഹകരണ മുന്നണിയുടെ ആളുകൾ തങ്ങളെ കൈയേറ്റം ചെയ്തതായും ഐക്യ സഹകരണ മുന്നണി നേതാക്കളായ കെ.കെ.മോഹൻ റാം, കെ.ദിവാകരൻ, ടി.കെ.ഗോപാലകൃഷ്ണൻ, വേദവ്യാസൻ എന്നിവ൪ പറഞ്ഞു.
ഭരണാധികാരം ഉപയോഗിച്ച് സെക്രട്ടറിയും ജനാധിപത്യ സഹകരണ മുന്നണിയും ചേ൪ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. വെള്ളിയാഴ്ചയാണ് സംഘം തെരഞ്ഞെടുപ്പ്. കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ളോയീസ് കോൺഗ്രസും ബി.എം.എസ് യൂനിയനും ജനാധിപത്യ സഹകരണ മുന്നണിയായാണ് മത്സരിക്കുന്നത്. എംപ്ളോയീസ് കോൺഗ്രസിൻെറ നേതൃത്വത്തോട് എതി൪പ്പുള്ള കോൺഗ്രസ് അനുഭാവികളും സോഷ്യലിസ്റ്റ് ജനതയുടെ യൂനിയനും സ്വതന്ത്ര സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ഐക്യ സഹകരണ മുന്നണിയായി മത്സര രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.