ഗുജ്‌റാലിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിഞ്ഞു
text_fieldsതിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ ആറാംസമ്മേളനത്തിന് തുടക്കമായി. രാവിലെ എട്ടരക്ക് ചേ൪ന്ന സഭ, അന്തരിച്ച മുൻപ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാലിന് ആദരാഞ്ജലി അ൪പ്പിച്ച് പിരിഞ്ഞു. മറ്റ് നടപടിക്രമങ്ങളുണ്ടായില്ല. നിയമനി൪മാണത്തിന് മുൻതൂക്കമുള്ള സമ്മേളനം ഡിസംബ൪ 21 വരെ നീളും. പത്തുദിവസമാണ് സഭ ചേരുന്നത്. ഇതിൽ ആറുദിവസവും നിയമനി൪മാണമാണ് മുഖ്യഅജണ്ട. അംഗങ്ങളുടെ സ്വകാര്യബില്ലിനാണ് രണ്ടുദിവസം നീക്കിവെച്ചിട്ടുള്ളത്. ഉപധനാഭ്യ൪ഥനകൾ സംബന്ധിച്ച ധനവിനിയോഗബില്ലും സഭ പരിഗണിക്കും. കേരളത്തിന് ഏറെ പ്രയോജനകരമായ ചില ബില്ലുകൾ ഈ സമ്മേളനത്തിൽ നിയമസഭ പരിഗണിക്കുന്നുണ്ട്. എന്നാൽ വിലക്കയറ്റം, മണൽമാഫിയ ഉൾപ്പെടെ നിരവധി വിഷയങ്ങളുള്ളതിനാൽ ഭരണപ്രതിപക്ഷാംഗങ്ങൾ അവ ആയുധമാക്കിയാകും നിയമസഭയിലെത്തുക.
അമിതപലിശ ഈടാക്കൽ നിരോധന ബില്ലാണ് നിയമസഭ പരിഗണിക്കുന്ന പ്രധാന ബില്ലുകളിലൊന്ന്. ബ്‌ളേഡ്മാഫിയയുമായി ബന്ധപ്പെട്ട് നിരവധിപരാതികൾ ഉയ൪ന്ന സാഹചര്യത്തിലാണ് ഇത്തരം നിയമം സ൪ക്കാ൪ കൊണ്ടുവരുന്നത്. ചൊവ്വാഴ്ച ഈ ബില്ലും മുനിസിപ്പാലിറ്റി (ഭേദഗതി)ബില്ലും നിയമസഭ പരിഗണിക്കും. ബുധനാഴ്ച തദ്ദേശസ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ഭേദഗതിബിൽ, കേരള പഞ്ചായത്തീരാജ് (ഭേദഗതിബിൽ) എന്നിവയും പരിഗണിക്കും. മറ്റ് ബില്ലുകളുടെ കാര്യം തിങ്കളാഴ്ച ചേരുന്ന കാര്യോപദേശകസമിതി തീരുമാനിക്കും. 12ാം നിയമസഭ 2010 മാ൪ച്ച് 31ന് പാസാക്കി ഗവ൪ണറുടെ അനുമതിക്ക് സമ൪പ്പിച്ചിരുന്നതും ഗവ൪ണ൪ രാഷ്ട്രപതിയുടെ അനുമതിക്ക് സമ൪പ്പിച്ചതുമായ രജിസ്‌ട്രേഷൻ ഭേദഗതി ബില്ലും സഭ പരിഗണിക്കും. 18ന് ഉപധനാഭ്യ൪ഥനകൾ സംബന്ധിക്കുന്ന ച൪ച്ചയും വോട്ടെടുപ്പും നടക്കും. 21ന് ഉപധനാഭ്യ൪ഥനകൾ സംബന്ധിക്കുന്ന ധനവിനിയോഗബില്ലും പരിഗണിക്കും.
അരി, ഉള്ളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവ൪ധനയും മണൽമാഫിയയുടെ വിളയാട്ടവുമാകും പ്രതിപക്ഷം സ൪ക്കാറിനെതിരെ ആയുധമാക്കുക. വിലക്കയറ്റം പിടിച്ചുനി൪ത്തുന്നതിൽ സ൪ക്കാ൪ സംവിധാനം പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് പ്രതിപക്ഷത്തിനുള്ളത്. പൊതുവിതരണസമ്പ്രദായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഭക്ഷ്യക്ഷാമം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ച൪ച്ചകൾക്ക് വഴിവെക്കും. ബ്‌ളേഡ്, മണൽ മാഫിയകളുടെ വിളയാട്ടവും പൊലീസ് ഉദ്യോഗസ്ഥ൪ ഉൾപ്പെടെയുള്ളവ൪ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധവും പ്രധാന ച൪ച്ചാവിഷയമാകും. കോഴിക്കോട് കലക്ട൪ക്ക് നേരെയും കൊല്ലം കമീഷണ൪ക്ക് നേരെയും നടന്ന മണൽമാഫിയയുടെ വധശ്രമങ്ങളും സഭയിൽ പ്രക്ഷുബ്ധരംഗങ്ങൾക്ക് വഴിവെച്ചേക്കും.
കൊച്ചിൻ മെട്രോ, സ്മാ൪ട്ട്‌സിറ്റി, വിഴിഞ്ഞം തുറമുഖം, നെല്ലിയാമ്പതി, നെൽവയൽ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.