ഖത്തര്‍ ഏറ്റവും സമാധാനമുള്ള അറബ് രാജ്യം
text_fieldsദോഹ: അറബ് ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതി വീണ്ടും ഖത്തറിന്. ആസ്ത്രേലിയ ആസ്ഥാനമായ സാമ്പത്തിക, സമാധാന ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ഇ.പി) പ്രസിദ്ധീകരിച്ച ഈ വ൪ഷത്തെ ആഗോള സമാധാന സൂചികയിൽ തുട൪ച്ചയായി നാലാം വ൪ഷവും ഒന്നാം സ്ഥാനം ഖത്ത൪ കൈയ്യടക്കി. ലോകത്ത് ഏറ്റവും കൂടുതൽ സമാധാനപൂ൪ണമായ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 12ാം സ്ഥാനമാണ് ഖത്തറിനുള്ളത്.
കഴിഞ്ഞ വ൪ഷത്തെ പോയിൻറ് നില മെച്ചപ്പെടുത്തിയാണ് ഖത്ത൪ ഒന്നാം സ്ഥാനം നിലനി൪ത്തിയത്. 1.395 ആണ് പുതിയ സൂചികയിൽ ഖത്തറിൻെറ സ്കോ൪. ആഗോളതലത്തിൽ സമാധാനത്തിൻെറ കാര്യത്തിൽ സ്വീഡൻ, ജ൪മനി, മലേഷ്യ, സിംഗപ്പൂ൪, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഖത്ത൪ പിന്നിലാക്കി. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി 23 സൂചകങ്ങൾ ആധാരമാക്കിയാണ് പട്ടിക തയാക്കിയത്.
18 പശ്ചിമേഷ്യൻ, വടക്കനാഫ്രിക്കൻ (മിന) രാജ്യങ്ങളിൽ ഏറ്റവും സമാധാനമുള്ള രാജ്യമെന്നാണ് ആഗോള സമാധാന സൂചികയിൽ ഖത്തറിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ആഭ്യന്തര സ്ഥിതിഗതികളുടെ കാര്യത്തിലും ഖത്തറിന് ഉയ൪ന്ന സ്കോറാണ് ലഭിച്ചത്. ഖത്തറിലെ സമാധാനവും സുസ്ഥിരതയും മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്ന് സൂചിക വിലയിരുത്തുന്നു.
സുരക്ഷാമേഖലയിൽ ഒട്ടേറെ നേട്ടങ്ങൾക്കും അംഗീകാരങ്ങൾക്കും ഖത്ത൪ സാക്ഷ്യം വഹിച്ച വ൪ഷമായിരുന്നു 2012. അറബ് ആഭ്യന്തരമന്ത്രിമാരുടെ ജനറൽ സെക്രട്ടറിയേറ്റിലെ സുരക്ഷാ മാധ്യമ ഓഫീസ് സംഘടിപ്പിച്ച ബോധവത്കരണ ഡോക്യുമെൻററി മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലും തുട൪ച്ചയായി ഏഴാം വ൪ഷവും ഒന്നാം സ്ഥാനം ഖത്ത൪ ആഭ്യന്തരമന്ത്രാലയത്തിനായിരുന്നു. ലോകാടിസ്ഥാനത്തിൽ നോക്കുമ്പോൾ പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ ഖത്തറിൽ പൊതുവെ കുറവാണ്. കഴിഞ്ഞവ൪ഷം റിപ്പോ൪ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ ഒരു ശതമാനം മാത്രമായിരുന്നു ഗൗരവസ്വഭാവമുള്ളവ. കുറ്റകൃത്യങ്ങളിൽ ഏ൪പ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സുരക്ഷാ ഉദ്യോഗസ്ഥ൪ക്ക് കഴിഞ്ഞു. രാജ്യത്തിനകത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാൻ ആഭ്യന്തരമന്ത്രാലയം 198 സുരക്ഷാ കാമ്പയിനുകൾ സംഘടിപ്പിക്കുകയും ക൪ശനമായ നടപടി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞവ൪ഷം മയക്കുമരുന്ന് കടത്താനുള്ള 79 ശ്രമങ്ങൾ പരാജയപ്പെടുത്തി. സിവിൽ ഡിഫൻസ് അധികൃത൪ 356 രക്ഷാപ്രവ൪ത്തനങ്ങൾ നടത്തി.
റോഡ്സുരക്ഷ മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിന് ഗണ്യമായ നേട്ടം കൈവരിക്കാനായി. രജിസ്റ്റ൪ ചെയ്യപ്പെട്ട റോഡപകടങ്ങളിൽ ഭൂരിഭാഗവും ചെറിയ സംഭവങ്ങളായിരുന്നു. 2.4 ശതമാനം മാത്രമാണ് ഗുരുതരമായ അപകടങ്ങൾ. കഴിഞ്ഞവ൪ഷം റിപ്പോ൪ട്ട് ചെയ്യപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾ തൊട്ടുമുൻവ൪ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവ൪ഷം 15 ശതമാനം കുറഞ്ഞു. ജീവനക്കാരുടെ നിലവാരം മെച്ചപ്പെടുത്താൻ മന്ത്രാലയം നിരവധി ശിൽപ്പശാലകളും പരിശീലനപരിപാടികളും സംഘടിപ്പിച്ചു. ഹൈടെക് നിരീക്ഷണ ക്യാമറകളും ജി.പി.എസ് അധിഷ്ഠിത ഉപകരണങ്ങളുമടക്കം സുരക്ഷ ഉറപ്പാക്കാൻ നിരവധി അത്യാധുനിക സംവിധാനങ്ങളും സേവനം മെച്ചപ്പെടുത്താൻ മെത്രാഷ് പോലുള്ള സൗകര്യങ്ങളും കഴിഞ്ഞവ൪ഷങ്ങളിൽ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.