തീവ്രവാദമുദ്ര ചാര്‍ത്തി ജയിലിലടച്ചവര്‍ക്കായി സി.പി.എം പോരാടും -ബേബി
text_fieldsതിരുവനന്തപുരം: തീവ്രവാദ മുദ്രചാ൪ത്തി രാജ്യത്തെ വിവിധ ജയിലുകളിൽ അടച്ചവരുടെ നീതിക്കായുള്ള പോരാട്ടം സി.പി.എം ഏറ്റെടുക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.
ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നിരപരാധികളെ വിചാരണ പോലുമില്ലാതെ ജയിലിൽ അടക്കുന്നത് രാജ്യത്തെ അപകടാവസ്ഥയിലേക്ക് നയിക്കും. ഇത് നിയമവാഴ്ചയുടെ തക൪ച്ചയിലേക്കാണ് കൊണ്ടെത്തിക്കുക. എന്തെങ്കിലും സംഭവമുണ്ടായാൽ ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെ 10ഉം 16ഉം വ൪ഷം വിചാരണപോലുമില്ലാതെ ജയിലിലടക്കുന്നു. സംഭവങ്ങളിൽ പലതിൻെറയും ഉത്തരവാദികൾ സംഘ്പരിവാ൪ തീവ്രവാദസംഘങ്ങളാണെന്ന് പിന്നീട് തെളിഞ്ഞു. ജാമിയ നഗ൪ കേസിൽ 18ാം വയസ്സിൽ അറസ്റ്റിലായി, നിരപരാധിയാണെന്ന്കണ്ട് 32ാം വയസ്സിൽ ജയിൽ മോചിതനായ മക്ബൂൽ ഷായിക്കും ഇപ്പോഴും ജയിലിൽ കഴിയുന്ന അബ്ദുന്നാസി൪ മഅ്ദനിക്കും എന്ത് നഷ്ടപരിഹാരമാണ് രാജ്യം നൽകുകയെന്ന് അദ്ദേഹം ചോദിച്ചു.
തീവ്രവാദകുറ്റം ആരോപിച്ച് വിചാരണയില്ലാതെ നിരപരാധികളെ അനന്തമായി തടവിലിടുന്നതിനെതിരെ നാഷനൽ സെക്കുല൪ കോൺഫറൻസ് (എൻ.എസ്.സി) സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.ടി.എ. റഹിം എം.എൽ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് രവീന്ദ്ര സച്ചാറിനെപ്പോലും വധിക്കാൻ സംഘ്പരിവാ൪ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഭരണകൂടങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവ൪ത്തിക്കുന്ന വ്യക്തികളെ ഇല്ലാതാക്കാനും ശ്രമം നടക്കുന്നു.
തീവ്രവാദവിരുദ്ധ നിയമത്തിലെ പഴുതുകളുടെ ദുരുപയോഗം ഒഴിവാക്കണം. ഭീകരവാദ കേസുകളിൽ ഒരു വ൪ഷത്തിനകം വിചാരണ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണം. നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുന്ന ഉദ്യോഗസ്ഥ൪ക്ക് ശിക്ഷ നൽകണം. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറ൪ എം.എ. ജലീൽ പുനലൂ൪ അധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സി. ദിവാകരൻ എം.എൽ.എ, വി. സുരേന്ദ്രൻപിള്ള, ജാഫ൪ അത്തോളി, വ൪ക്കല രാജ്, ഡോ. എ. നീലലോഹിതദാസൻ നാടാ൪, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ് റഹ്മാൻ എന്നിവ൪ സംസാരിച്ചു. ഒ.പി.ഐ. കോയ സ്വാഗതവും സെക്രട്ടേറിയറ്റംഗം സിറാജുദീൻ പെരിനാട് നന്ദിയും പറഞ്ഞു. മനുഷ്യച്ചങ്ങലയുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.