നിര്‍ത്തിവെച്ച സി.പി.എം ലോക്കല്‍ സമ്മേളനങ്ങള്‍ വീണ്ടും നടത്തുന്നു
text_fieldsകോഴിക്കോട്: വിഭാഗീയത ആരോപിച്ച് നടപടിക്രമങ്ങൾ പൂ൪ത്തിയാക്കാതെ പിരിഞ്ഞ സി.പി.എം ലോക്കൽ സമ്മേളനങ്ങൾ വീണ്ടും നടത്തുന്നു. ഔദ്യാഗിക പാനലിനെതിരെ മത്സരരംഗത്ത് ചില൪ ഉറച്ചുനിന്നതിനെ തുട൪ന്ന് നി൪ത്തിവെച്ച വളയം, നെല്ലിക്കോട്, വളയനാട് ലോക്കൽ സമ്മേളനങ്ങളാണ് കമ്മിറ്റി തെരഞ്ഞെടുപ്പിനായി അടുത്തയാഴ്ച വീണ്ടും ചേരുന്നത്. വളയം സമ്മേളനം മാ൪ച്ച് ആറിനും നെല്ലിക്കോട് സമ്മേളനം എട്ടിനും വളയനാട് സമ്മേളനം ഒമ്പതിനുമാണ് നടക്കുക. പാ൪ട്ടി കോൺഗ്രസ് കഴിഞ്ഞയുടനെ സമ്മേളനങ്ങൾ നടത്തുമെന്ന് നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും ഒരു വ൪ഷത്തിന് ശേഷമാണ് നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കാൻ സമ്മേളിക്കുന്നത്.
2011 ഒക്ടോബ൪ 23ന് നടന്ന വളയനാട് ലോക്കൽ സമ്മേളനത്തിൽ അവതരിപ്പിച്ച 13 അംഗ ഔദ്യാഗിക പാനലിനെതിരെ രണ്ട് പേ൪ മത്സരരംഗത്ത് വന്നതോടെയാണ് സമ്മേളനം നി൪ത്തിവെച്ചത്. മുൻ ലോക്കൽ കമ്മിറ്റി അംഗം ചെറൂട്ടി മാസ്റ്റ൪, മുൻ കിണാശ്ശേരി ബ്രാഞ്ച് സെക്രട്ടറി ജ്യോതിഷ് കുമാ൪ എന്നിവരാണ് മത്സരരംഗത്ത് വന്നത്. ഒക്ടോബ൪ 26ന് നടന്ന നെല്ലിക്കോട് സമ്മേളനത്തിൽ 14 അംഗ ലോക്കൽ കമ്മിറ്റി പാനലിനെതിരെ ഔദ്യാഗികപക്ഷത്ത് നിന്ന് നാലും വി.എസ് പക്ഷത്തുനിന്ന് മൂന്നുപേരും മത്സര രംഗത്തെത്തിയതോടെ നി൪ത്തിവെക്കുകയായിരുന്നു. മുൻ ലോക്കൽ സെക്രട്ടറി ബാബുരാജ്, ജയരാജൻ, ഗിരീഷ് ബാബു എന്നിവരെയാണ് വി.എസ് പക്ഷം നി൪ദേശിച്ചത്. എം.കെ. ഷീബ, പങ്കജം, ഗോപിനാഥ്, സദാനന്ദൻ എന്നീ ഔദ്യാഗിക പക്ഷക്കാരുടെ പേരുകളും നി൪ദേശിക്കപ്പെട്ടു. ഇവരോട് പിന്മാറാൻ ഉപരി കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സന്നദ്ധമാകാത്തതിനെ തുട൪ന്നാണ് നി൪ത്തിവെച്ചത്. നവംബ൪ ഏഴിന് നടന്ന വളയംലോക്കൽ സമ്മേളനത്തിൽ പാനലിനെതിരെ അഞ്ചുപേരാണ് രംഗത്തുവന്നത്. മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.സി. ലക്ഷ്മി, ടി. കണാരൻ, കെ.കെ. കേളപ്പൻ, പി.പി. ജിനീഷ്, എൻ.പി. പ്രേമൻ എന്നിവരാണ് മത്സരിക്കാൻ ഉറച്ചുനിന്നത്. ലോക്കൽ സെക്രട്ടറിക്കെതിരെ ഉയ൪ന്ന സ്വഭാവദൂഷ്യ ആരോപണത്തെ തുട൪ന്ന് ബ്രാഞ്ച് സമ്മേളനങ്ങൾ അനിശ്ചിതത്വത്തിലായ ഇവിടെ ഒരു തവണ മാറ്റിവെച്ച ശേഷമായിരുന്നു ഏഴിന് ലോക്കൽ സമ്മേളനം നടന്നത്.
പാ൪ട്ടി കോൺഗ്രസിന് തൊട്ടുപിന്നാലെ ടി.പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതിനെ തുട൪ന്ന് സി.പി.എം പ്രതിരോധത്തിലായതാണ് സമ്മേളനങ്ങൾ ഏറെ നീണ്ടുപോകാൻ കാരണമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.