‘ഫ്ളൂറോസിസ്’ ഭീഷണിയിലും കുഴല്‍ക്കിണര്‍ വെള്ളം കുടിക്കാന്‍ ജനം നിര്‍ബന്ധിതര്‍
text_fieldsപാലക്കാട്: വരൾച്ച മൂലം കുടിവെള്ള സ്രോതസ്സുകൾ വറ്റി വരണ്ടതിനാൽ, ‘ഫ്ളൂറോസിസ്’ വഴിവെക്കുന്ന കുഴൽകിണറുകളിലെ വെള്ളം കുടിക്കാൻ കഞ്ചിക്കോട് മേഖലകളിലെ ജനങ്ങൾ നി൪ബന്ധിതരായിരിക്കുകയാണെന്ന് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. ശ്രീദേവി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദ൪ശിച്ച് ക൪ഷകരുമായി ച൪ച്ച നടത്തുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡൻറ് ജനങ്ങളുടെ ദുരിതാവസ്ഥ ബോധ്യപ്പെടുത്തിയത്.
മലമ്പുഴ ഡാമിൽനിന്നുള്ള കുടിവെള്ളം രണ്ട് ദിവസം കൂടുമ്പോൾ മാത്രമാണ് പുതുശ്ശേരി പഞ്ചായത്തിൽ എത്തുന്നത്. കൃഷിക്കുള്ള വെള്ളം ലഭിക്കുന്നത് വാളയാ൪ ഡാമിൽ നിന്നാണ്. വാളയാ൪ ഡാമിലേക്ക് ഒഴുകിയെത്തുന്ന പല നീരൊഴുക്കുകളും മലബാ൪ സിമൻറ്സിൻെറ ഖനന മേഖലകളിൽ വഴി തിരിച്ചുവിടുന്നതിനാൽ അവ ഡാമിലേക്ക് തന്നെ ഒഴുകിയെത്താൻ സംവിധാനമൊരുക്കണമെന്നും സംഘത്തിന് മുന്നിൽ ആവശ്യമുന്നയിച്ചു.
പുതുശ്ശേരിയിൽ ഒമ്പതോളം ചേരികൾ ഉണ്ടായിരുന്നത് മുഴുവൻ വറ്റി വരണ്ടു. പുതുശ്ശേരിയിൽ ഭൂഗ൪ഭ ജലനിരപ്പ് 25 അടിയോളം താഴ്ന്നതായി അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുറന്ന കിണറുകൾ മുഴുവനും വറ്റിവരണ്ടു. മുൻകാലങ്ങളിൽ ലോറികളിൽ കുടിവെള്ളം എത്തിച്ചിരുന്നു. ഇത്തവണ അത്തരം നടപടിയും ഉണ്ടായില്ല.
പഞ്ചായത്തിലെ ഒമ്പത് കുളങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ‘ഇൻറ൪ ലിംഗേജ് ഓഫ് പോണ്ട്’ പദ്ധതിക്കായി ആറേകാൽ കോടി രൂപയുടെ പ്രോജക്ട് തയാറാക്കിയതാണ്. ഇത് സെക്രട്ടറിയേറ്റിൽ ഫയലിൽ കുടുങ്ങി കിടക്കുകയാണെന്ന് പുതുശ്ശേരി പഞ്ചായത്ത് മെമ്പ൪ ശിവകുമാ൪ സംഘത്തോട് വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.