ഗള്‍ഫിലും ഭൂചലനം; വന്‍ പരിഭ്രാന്തി
text_fieldsദുബൈ: യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ഭൂചലനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2:45ഓടെയാണ് സംഭവം. സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനമുണ്ടായി.
യു.എ.ഇയിൽ ദുബൈക്ക് പുറമെ അബൂദബി, ഷാ൪ജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ഭൂചലനം അനുഭവപ്പെട്ടു. ഏപ്രിൽ ഒമ്പതിനും ഭൂചലനമുണ്ടായിരുന്നു.
ഭൂചലന സൂചനയുണ്ടായ ഉടൻ ബഹുനില കെട്ടിടങ്ങളിലെ അപകട സൈറൺ മുഴങ്ങുകയും ജനങ്ങൾ പുറത്തേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു. താമസ കെട്ടിടങ്ങളിൽനിന്നും ഓഫിസുകളിൽനിന്നും ആയിരക്കണക്കിന് പേ൪ റോഡിലേക്കും തുറസ്സായ മറ്റിടങ്ങളിലേക്കും ഓടിയതോടെ പല റോഡുകളിലും വാഹന ഗതാഗതം സ്തംഭിച്ചു. നിരവധി ആംബുലൻസുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് കുതിച്ചു. അതേസമയം, വൈകിട്ട് മൂന്നരയോടെ അപകട ഭീഷണി ഒഴിവാകുകയും ജനങ്ങളുടെ പരിഭ്രാന്തി അൽപം നീങ്ങുകയും ചെയ്തു. എങ്കിലും ഏതു സാഹചര്യവും നേരിടാൻ എല്ലാ ഗൾഫ് രാജ്യങ്ങളിലും സുരക്ഷാ വിഭാഗം തയാറായി നിൽപുണ്ട്.
ഖത്തറിൽ ആളപായമില്ലെന്ന് ആഭ്യന്തരമന്ത്രാലയം
ദോഹ: ഉച്ചകഴിഞ്ഞ് 1.45ഓടെയാണ് ഖത്തറിൻെറ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഈ മാസം ഒമ്പതിന് ഭൂചലനമുണ്ടായ ദഫ്ന, കോ൪ണിഷ്, ബാങ്ക് സ്ട്രീറ്റ്, എയ൪പോ൪ട്ട് റോഡ്, അൽ സദ്ദ്, ഇൻഡസ്ട്രിയൽ ഏരിയ, ദോഹ ജദീദ് എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
ആദ്യത്തേക്കാൾ ശക്തമായ ചലനമാണ് ഉണ്ടായത്. സുരക്ഷാവിഭാഗങ്ങളെത്തി പാ൪പ്പിട സമുച്ചയങ്ങളിൽ നിന്നും ബഹുനില മന്ദിരങ്ങളിൽ നിന്നും ആളുകളെ ഉടൻ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നും ഖത്ത൪ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
സൗദിയിൽ ഓഫിസുകളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു
റിയാദ്: ഇറാൻ-പാകിസ്താൻ അതി൪ത്തിയിൽ ഭൂചലനത്തെ തുട൪ന്ന് സൗദിയിലും ഭൂചലനം. ഉച്ചക്ക് രണ്ടോടെ തലസ്ഥാന നഗരിയായ റിയാദ്, കിഴക്കൻ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈൽ എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുട൪ന്ന് റിയാദ് ഒലയ്യിലെ ഒരു കെട്ടിടത്തിൽ നിന്ന് ആളുകളെ അൽപ നേരത്തേക്ക് ഒഴിപ്പിച്ചു. ഈ കെട്ടിടത്തിൽ ജോലി ചെയ്ത ചില൪ക്ക് തലകറക്കവും അനുഭവപ്പെട്ടു.
ജുബൈലിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായതിൽ നിന്നും ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വ്യവസായ മേഖലയിലെ പ്രമുഖ പ്ളാൻറുകളായ സദഫ്, അൽബൈറൂനി, ഇബ്നുസീന എന്നിവയും ഫനാത്തീ൪ മേഖലയിലെ ചില ഓഫിസുകളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. നഗരത്തിലെ ഒട്ടുമിക്ക വീടുകളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. ആളപയമോ നാശ നഷ്ടമേ റിപ്പോ൪ട്ട് ചെയ്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.