കടലിനക്കരെ അവശനായി മുരളീധരന്‍; കണ്ണീരും പ്രാര്‍ഥനയുമായി കുടുംബം
text_fieldsകോഴിക്കോട്: കുടുംബത്തെ കരകയറ്റാൻ മണലാരണ്യത്തിലേക്ക് പറന്ന ഗൃഹനാഥൻ ആരോരുമില്ലാതെ ആശുപത്രികിടക്കയിൽ. മാങ്കാവ് കൊമ്മേരി മനയ്ക്കൽ മുരളീധരൻ (50) ആണ് ആഴ്ചകളായി റിയാദിലെ ആശുപത്രി വെൻറിലേറ്ററിൽ അബോധാവസ്ഥയിൽ കഴിയുന്നത്. ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് ഇതെങ്ങനെ സംഭവിച്ചുവെന്ന് ആ൪ക്കുമറിയില്ല.
റിയാദിലെ എക്സ് ടി 21 അൽ ഇമാം ആശുപത്രിയിലാണ് മുരളീധരനുള്ളത്. പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാരെന്നതും അജ്ഞാതം. സുഹൃത്തുക്കളുടെ തിരച്ചിലിനൊടുവിലാണ് ആശുപത്രികിടക്കയിൽ കണ്ടെത്തിയത്. ഭ൪ത്താവിന് വന്നെത്തിയ ദുരന്തം എന്താണെന്നുപോലുമറിയാതെ നെട്ടോട്ടത്തിലാണ് ഭാര്യ ബീന.
2011 ആഗസ്റ്റ് 30നാണ് ഡ്രൈവ൪ ജോലിക്ക് ഇദ്ദേഹം റിയാദിലേക്ക് പുറപ്പെട്ടത്. ജോലിയിൽ തൃപ്തനല്ലാത്ത കാര്യം പലപ്പോഴും സൂചിപ്പിച്ചതായി ഭാര്യ പറഞ്ഞു. കുറഞ്ഞ ശമ്പളമാണെങ്കിലും മിക്ക ദിവസങ്ങളിലും ഫോൺ വിളിക്കുമായിരുന്നു. മാ൪ച്ച് 14ന് രാത്രി 10നാണ് അവസാനം വിളിച്ചത്. സുഹൃത്തിനൊപ്പം ഒരു സ്ഥലത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തുട൪ന്ന് പലതവണ തിരിച്ചുവിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും ഭ൪ത്താവിനെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനാൽ നാട്ടുകാരായ മുഹമ്മദ് റാഫി, മുസ്തഫ, ഗഫൂ൪ എന്നിവരെ വിവരമറിയിച്ചു. റിയാദിലെ പലരുമായി ഇവ൪ ബന്ധപ്പെട്ടപ്പോഴാണ് ആശുപത്രിയിലുള്ള വിവരമറിയുന്നത്.
കൂറ്റൻ കെട്ടിടത്തിനു താഴെ വീണുകിടക്കുന്ന നിലയിൽ കണ്ട ഇയാളെ ഫയ൪ ഫോഴ്സ് ആശുപത്രിയിലെത്തിച്ചതാണെന്നാണ് സൃഹൃത്തുക്കൾക്ക് ലഭിച്ച വിവരം. കാഴ്ച വൈകല്യമുള്ള മകനും ഭാര്യയും രണ്ടു വയസ്സുകാരനുമുൾപ്പെടുന്ന കുടുംബമാണ് ഇവരുടേത്. കുടുംബത്തിൻെറ ഏക ആശ്രയവും റിയാദിൽനിന്ന് വല്ലപ്പോഴുമെത്തുന്ന പണമാണ്. പ്രയാസങ്ങൾക്കിടെ ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ദുരന്തമായി പുതിയ വിവരമെത്തിയത്.ഭ൪ത്താവിനെ നാട്ടിലെത്തിക്കാനാവശ്യപ്പെട്ട് ഭാര്യ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവിയെ കണ്ട് സങ്കടം ബോധിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഫാക്സ് സന്ദേശവും അയച്ചിട്ടുണ്ട്. ഭ൪ത്താവിനെ നാട്ടിലെത്തിക്കാൻ ആരെങ്കിലും സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.