ഇറാന്‍ ചാരക്കേസ്: അപ്പീല്‍ കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഇറാൻ ചാരക്കേസിൽ അപ്പീൽ കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. ചാരക്കേസിലുൾപ്പെട്ട ഏഴു പ്രതികളിൽ മൂന്നു പേ൪ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ വ൪ഷം മേയ് 28നുള്ള വിധിയിൽ അപ്പീൽ കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. കൂടാതെ ഒരാളുടെ ജീവപര്യന്തം നിലനി൪ത്തിയപ്പോൾ മൂന്നു പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പബ്ളിക് പ്രോസിക്യൂഷൻ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
വിചാരണക്കോടതി രണ്ടു ഇറാൻകാ൪ക്കും ഒരു കുവൈത്തിക്കും വധശിക്ഷയും ബിദൂനിക്കും സിറിയക്കാരനും ജീവപര്യന്തവും വിധിക്കുകയും സ്ത്രീ അടക്കം രണ്ടു ഇറാൻകാരെ വെറുതെ വിടുകയുമാണ് ചെയ്തിരുന്നത്. സുപ്രീം കോടതിയുടെ പുതിയ വിധി പ്രകാരം താരിഖ് ഹാഷിം മുഹമ്മദ്, മുഹമ്മദ് ഹാഷിം മുഹമ്മദ്, ഫഹദ് മുഹാഇദ് സുൽത്താൻ, സൈദ് ഹാഷിം മുഹമ്മദ് എന്നിവ൪ക്കാണ് ജീവപര്യന്തം. ഫാത്തിമ താരീഖ് ഹാഷിം, ഹുസൈൻ കരീം ജൗഹ൪, സൗദ് മുഹമ്മദ് എന്നിവരെയാണ് വെറുതെ വിട്ടത്.
2010 മേയിലാണ് ചാരക്കേസിൽ ഏഴു പേരെയും അറസ്റ്റ് ചെയ്തിരുന്നത്. രാജ്യത്തെ തന്ത്രപരമായ സൈനിക രഹസ്യങ്ങളും അമേരിക്കൻ സൈനിക ക്യാമ്പുകളെ കുറിച്ച വിവരങ്ങളും എണ്ണ ഉൽപാദന കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങളും രഹസ്യമായി ചോ൪ത്തി ഇറാന് എത്തിച്ചുകൊടുത്തുവെന്നായിരുന്നു പ്രോസിക്യൂഷൻ ഇവ൪ക്കെതിരെ ചുമത്തിയ കുറ്റം. എന്നാൽ, ഇറാൻ സ൪ക്കാറും കേസിലുൾപ്പെട്ടവരും ഈ ആരോപണം ആവ൪ത്തിച്ച് നിഷേധിച്ചിരുന്നു.
കേസിനെ തുട൪ന്ന് ഇറാനും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പരസ്പരം പിൻവലിക്കുകയും ആരോപണ, പ്രത്യാരോപണങ്ങൾ നടത്തുകയും ചെയ്തു. ഒടുവിൽ 2011 മേയിൽ ഇറാൻ വിദേശകാര്യ മന്ത്രി അലി അക്ബ൪ സാലിഹി നടത്തിയ കുവൈത്ത് സന്ദ൪ശനത്തോടെയാണ് മഞ്ഞുരുകിയത്. പിന്നീട് അതേവ൪ഷം നവംബറിൽ ഇറാനിൽ കുവൈത്തുകാരെ വിവാഹം കഴിച്ച ഇറാൻ വനിതകളെ കുറിച്ച ഡോക്യുമെൻററി തയാറാക്കുന്നതിനുവേണ്ടി ഇറാൻ നഗരമായ അബദാനിലെത്തിയ അൽ അദല ടെലിവിഷൻ ചാനലിനുവേണ്ടി ജോലി ചെയ്യുന്ന അഭിഭാഷകൻ കൂടിയായ ആദിൽ അൽ യഹ്യ, ഫ്രീലാൻസ് കാമറാമാൻ റഈദ് അൽ മജീദ് എന്നിവരെ ഇറാൻ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഇവരെ അറസ്റ്റ് ചെയ്തത് ചാരവൃത്തിക്കല്ലെന്നും സന്ദ൪ശക വിസ നിയമം ലംഘിച്ചതിനാണെന്നും പറഞ്ഞ തടിയൂരിയ ഇറാൻ സ൪ക്കാ൪ ഇവരെ മോചിപ്പിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.