ട്രെയിന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുള്ള സമയപരിധി വെട്ടിച്ചുരുക്കി
text_fieldsന്യൂദൽഹി: ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാനുള്ള സമയപരിധി വെട്ടിച്ചുരുക്കി യാത്രക്കാ൪ക്ക് റെയിൽവേയുടെ ഇരുട്ടടി. ട്രെയിൻ ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിനുള്ള നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് യാത്രക്കാ൪ക്ക് കൂടുതൽ സാമ്പത്തിക ഭാരം വരുത്തുന്ന നടപടി റെയിൽവേ കൈക്കൊണ്ടത്. ജൂലൈ ഒന്നു മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും.
ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂ൪ മുമ്പ് ടിക്കറ്റ് കാൻസൽ ചെയ്താൽ പരമാവധി തുക തിരിച്ചു കിട്ടുന്ന നിലവിലുള്ള രീതി മാറ്റിയതാണ് യാത്രക്കാ൪ക്ക് തിരിച്ചടിയായത്. ഇനി പരമാവധി തുക തിരിച്ചുകിട്ടാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂ൪ മുമ്പ് ടിക്കറ്റ് കാൻസൽ ചെയ്യണം. ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂ൪ മുമ്പ് ടിക്കറ്റ് കാൻസൽ ചെയ്യുന്നവ൪ക്ക് ടിക്കറ്റിൻെറ 75 ശതമാനം തിരിച്ചുനൽകിയിരുന്ന രീതിയും മാറ്റി. നാലു മണിക്കൂ൪ മുമ്പ് കാൻസൽ ചെയ്യുന്നവ൪ക്ക് ടിക്കറ്റിൻെറ 50 ശതമാനം മാത്രമേ ലഭിക്കൂ. 75 ശതമാനം തുക തിരിച്ചുകിട്ടണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിൻെറ ആറു മണിക്കൂ൪ മുമ്പെങ്കിലും ടിക്കറ്റ് കാൻസൽ ചെയ്യണം. രണ്ടു മണിക്കൂറിനും ആറു മണിക്കൂറിനും ഇടയിലുള്ള സമയത്ത് ടിക്കറ്റ് കാൻസൽ ചെയ്താൽ 50 ശതമാനം തുക തിരിച്ചുനൽകുമെന്നും ചട്ടം വ്യക്തമാക്കി. ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂറിനുശേഷം ടിക്കറ്റ് കാൻസൽ ചെയ്യുന്നവ൪ക്ക് ഒന്നും തിരിച്ചുകിട്ടില്ല.
കഴിഞ്ഞ റെയിൽവേ ബജറ്റ് ഡീസൽ വിലവ൪ധനക്ക് ആനുപാതികമായി ചരക്ക് കടത്തുകൂലിയിൽ വ൪ധന വരുത്തിയിരുന്നു. ഈ രീതിയനുസരിച്ച് ഡീസൽ വില വ൪ധന കണക്കാക്കി വ൪ഷത്തിൽ രണ്ടു തവണ ചരക്ക് കടത്തുകൂലി ഉയ൪ത്തുമെന്നാണ് ബജറ്റിൽ മുൻ റെയിൽവേ മന്ത്രി പവൻ കുമാ൪ ബൻസൽ വ്യക്തമാക്കിയത്. വ൪ധന ചരക്ക് കടത്തിന് മാത്രമാണെന്നും യാത്രാനിരക്കിനല്ലെന്നും ബൻസൽ അറിയിച്ചിരുന്നു. എന്നാൽ, ബജറ്റ് അവതരിപ്പിച്ച് ഒരു മാസം തികയും മുമ്പെ യാത്രാനിരക്കും വ൪ധിപ്പിക്കുമെന്ന നിലപാടിലേക്ക് കേന്ദ്ര സ൪ക്കാ൪ മാറി. ഇന്ധന വില വ൪ധനക്ക് ആനുപാതികമായി വ൪ഷത്തിൽ രണ്ടു തവണ ട്രെയിൻ യാത്രാ നിരക്ക് വ൪ധിപ്പിക്കാൻ റെയിൽവേ തീരുമാനിക്കുകയും ചെയ്തു. ഇന്ധന വില വ൪ധന കണക്കിലെടുത്ത് നടപ്പാക്കുന്ന ആദ്യ വ൪ധനയിൽ അടിസ്ഥാന യാത്രാ നിരക്കിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ വ൪ധനയുണ്ടാകും. പിന്നീട് ഓരോ ആറുമാസവും ഇന്ധന ക്രമീകരണ ഘടകവുമായി തട്ടിച്ചുനോക്കി കടത്തു കൂലിയും യാത്രാനിരക്കും പരിഷ്കരിച്ചുകൊണ്ടിരിക്കും. കടത്തു കൂലിയിലും യാത്രാനിരക്കിലുമുള്ള വ൪ധന വെവ്വേറെയായിട്ടാണ് കണക്കാക്കുക.
ഇതനുസരിച്ചുള്ള ആദ്യ നിരക്കുവ൪ധന ഒക്ടോബറിൽ നിലവിൽ വരാനിരിക്കെയാണ് കാൻസലേഷൻ വഴി യാത്രക്കാരെ പിഴിയാനും റെയിൽവേ ചട്ടമുണ്ടാക്കിയത്. യാത്രാനിരക്കിൻെറ നിശ്ചിത ശതമാനമാണ് കാൻസലേഷൻ ഫീസ് ആയി ഈടാക്കുകയെന്നതിനാൽ നിരക്കുവ൪ധനയുടെ തോതനുസരിച്ച് കാൻസലേഷൻ വഴിയുള്ള റെയിൽവേയുടെ വരുമാനവും കൂടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.