Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2013 3:31 PM IST Updated On
date_range 4 July 2013 3:31 PM IST‘ഉത്തരമേഖലാ ഡി.ജി.പി വായിച്ചറിയാന്‍...’
text_fieldsbookmark_border
മൂന്നുമാസം മുമ്പ് നടക്കാവ് ക്രോസ് റോഡിൽ അങ്ങ് ഏ൪പ്പെടുത്തിയ ഗതാഗത പരിഷ്കാരം മൂലം ഞങ്ങൾ ആയിരത്തിലധികം വിദ്യാ൪ഥിനികളും അധ്യാപകരും മറ്റു യാത്രക്കാരും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ക്ളേശിക്കുകയാണ്. രാവിലെയും വൈകുന്നേരവും ക്രോസ് റോഡ് കടന്നുകിട്ടാൻ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ അങ്ങ് ഒരു തവണയെങ്കിലും നേരിൽ കാണണമെന്ന് അഭ്യ൪ഥിക്കുന്നു.
കണ്ണൂ൪ ഭാഗത്തുനിന്ന് നഗരത്തിലേക്കും നഗരത്തിൽനിന്ന് വയനാട്-ബാലുശ്ശേരി ഭാഗങ്ങളിലേക്കും പോകുന്ന ബസുകളും മറ്റു വാഹനങ്ങളും ഇപ്പോൾ നടക്കാവ് ക്രോസ് റോഡിലൂടെയാണല്ലോ കടത്തിവിടുന്നത്. വാഹനങ്ങൾക്കിടയിലൂടെ, ഭാരമുള്ള ബാഗും തോളിലേറ്റി ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഞങ്ങൾ സ്കൂളിലെത്തുന്നത്. റോഡിലെ വെള്ളക്കെട്ടിൽ മറിഞ്ഞു വീണ് പരിക്കേറ്റവ൪ നിരവധിയാണ്. പെൺകുട്ടികളായ ഞങ്ങളും ഞങ്ങളുടെ അധ്യാപികമാരടക്കം സ്ത്രീയാത്രക്കാരും ക്രോസ് റോഡിലെ വെള്ളക്കെട്ട് താണ്ടി യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടുന്നു. ക്രോസ് റോഡിലെ രണ്ട് ബസ്സ്റ്റോപ്പുകളിൽ എപ്പോഴും ബസുകൾ നി൪ത്തുന്നതിനാൽ റോഡ് നിറഞ്ഞാണ് വാഹനങ്ങൾ പോകുന്നത്. ഇതിൻെറ ഇടയിലൂടെ യാത്രചെയ്യുമ്പോൾ ഞങ്ങൾക്ക് അനുഭവപ്പെടുന്ന മാനസിക-ശാരീരിക വിഷമതകൾ പറഞ്ഞറിയിക്കാൻ വയ്യ. ചളിയും മാലിന്യവും നിറഞ്ഞ അഴുക്കുചാലിൽ വീണ് പലപ്പോഴും ഞങ്ങൾക്ക് രാവിലെ തന്നെ വീടുകളിലേക്ക് മടങ്ങേണ്ടിവരുന്നു’.
‘വാഹനങ്ങൾ നേ൪ക്കുനേ൪ വന്നാൽ അപകടമുണ്ടാകുമെന്നും അതുകൊണ്ടാണ് ഇവിടെ വൺവെ നടപ്പാക്കാൻ അങ്ങ് തീരുമാനിച്ചതെന്നും ഞങ്ങൾ പത്രങ്ങളിലൂടെ അറിഞ്ഞു. ഇത്രയും കാലം ആ കാരണത്താൽ ഇവിടെയൊരു വാഹനാപകടവും ഉണ്ടായിട്ടില്ലെന്ന് ട്രാഫിക് പൊലീസിൻെറ രേഖകളിൽ നിന്ന് അങ്ങേക്ക് മനസ്സിലാവുമെന്ന് കരുതുന്നു. ഞങ്ങളുടെ സ്കൂൾ പരിസരങ്ങളിലും മറ്റുമുള്ളവ൪ക്ക് നടക്കാവ് അങ്ങാടിയിൽ പോയി സാധനം വാങ്ങണമെങ്കിൽ ക്രോസ് റോഡിലെ തിരക്കിനിടയിലൂടെ വാഹനം ഓടിക്കേണ്ട ദുരവസ്ഥയുണ്ട്. കൊട്ടാരം റോഡിലുള്ളവ൪ക്ക് നേരത്തേ നടക്കാവ് ക്രോസ് റോഡിലൂടെ കണ്ണൂ൪ റോഡിൽ പ്രവേശിക്കാമായിരുന്നു. ഇപ്പോൾ അതിനും കഴിയുന്നില്ല’.
ഞങ്ങൾ ആയിരത്തിലധികം വിദ്യാ൪ഥിനികളെയും നാട്ടുകാരേയും കച്ചവടക്കാരെയും ബുദ്ധിമുട്ടിച്ച് അങ്ങ് പരിഷ്കാരം നടപ്പാക്കിയത് എന്തിനാണ്. പൊലീസുകാരുടെ അകമ്പടിയോടെ ഓഫിസിലേക്കും ജാഫ൪ഖാൻ കോളനി റോഡിലെ അങ്ങയുടെ ക്യാമ്പ് ഹൗസിലേക്കും എന്നും യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ അങ്ങും കാണാറുണ്ടെന്ന് കരുതുന്നു. എപ്പോഴും തിരക്ക് പിടിച്ച ക്രോസ് റോഡിൽ മഴ നനഞ്ഞ് ട്രാഫിക് പൊലീസ് മാമന്മാ൪ ഡ്യൂട്ടി ചെയ്യുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സങ്കടം തോന്നുന്നു. ക്രോസ് റോഡിലെ ട്രാഫിക് പരിഷ്കാരം നാട്ടുകാരെ ബുദ്ധിമുട്ടിക്കാനല്ലാതെ മറ്റ് ഗുണങ്ങളൊന്നുമില്ലെന്ന് പൊലിസ് മാമന്മാ൪ പോലും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. വിവാഹ പ്രായമെത്തിയ ഒരു മകൾ അങ്ങേക്ക് ഉണ്ടെന്ന് ഞങ്ങൾക്കറിയാം. പെൺമക്കളുള്ള അങ്ങേക്ക്, ഞങ്ങൾ പെൺകുട്ടികളുടെ സങ്കടം മനസ്സിലാവുമെന്നും നടക്കാവ് ക്രോസ് റോഡിലെ വൺവെ എടുത്തുകളയുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഹിറ്റ്ല൪, സ൪ സി.പി തുടങ്ങിയ ഏകാധിപതികളെപ്പറ്റി ഞങ്ങൾ ക്ളാസിൽ പഠിച്ചിട്ടുണ്ട്. ഇവരാരും അങ്ങയുടെയടക്കം നല്ല ഓ൪മകളിൽ ഉണ്ടാവില്ലെന്നും ഞങ്ങൾ കരുതുന്നു. അശാസ്ത്രീയമായ ഈ പരിഷ്കാരം അങ്ങ് ഉടൻ പിൻവലിക്കുമെന്ന പൂ൪ണ വിശ്വാസത്തോടെ, ‘അധികാരികളേ കണ്ണുതുറക്കൂ’ എന്ന തലക്കെട്ടിൽ നടക്കാവ് പരിസരത്ത് നാട്ടുകാ൪ സ്ഥാപിച്ച ഫ്ളക്സ് ബോ൪ഡ് കൂടെ അങ്ങ് വായിക്കണമെന്ന അഭ്യ൪ഥനയോടെ,
വിദ്യാ൪ഥിനികൾ,
നടക്കാവ് ഗവ.
ഗേൾസ് സ്കൂൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story