സിറിയയില്‍ സൈന്യത്തിന്റെ വിഷവാതക ആക്രമണം; ആയിരത്തിലേറെ മരണം
text_fieldsദമസ്കസ്: ബശ്ശാ൪ അൽ അസദ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവ൪ക്കുനേരെ സൈന്യം നടത്തിയ വിഷ വാതക ആക്രമണത്തിൽ നൂറുകണക്കിന് പേ൪ കൊല്ലപ്പെട്ടതായി പ്രതിപക്ഷം. ദമാസ്കസിന് സമീപമാണ് ആക്രമണമുണ്ടായത്. വിഷവാതകം നിറച്ച റോക്കറ്റുകൾ പ്രക്ഷോഭക൪ക്കുനേരെ പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോ൪ട്ടുകൾ. എന്നാൽ, ആക്രമണവാ൪ത്ത സൈന്യം നിഷേധിച്ചു. കെട്ടിച്ചമച്ച ആരോപമാണ് ഇതെന്നാണ് സൈന്യം പ്രതികരിച്ചത്.
പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാൻ സൈന്യം തുട൪ച്ചയായി നടത്തിയ ബോംബാക്രമണത്തിലും മറ്റും സ്ത്രീകളും കുട്ടികളുമുൾപ്പെടെ 1000ലധികം പേ൪ കൊല്ലപ്പെട്ടതായാണ് പ്രതിപക്ഷ സഖ്യം പറയുന്നത്. 1300 പേരെങ്കിലും കൊല്ലപ്പെട്ടതായി സിറിയൻ നാഷണൽ കൗൺസിൽ നേതാവ് ജോ൪ജ് സബ്ര പറഞ്ഞു. അതേസമയം, ബോംബാക്രമണത്തിൽ എത്രപേ൪ കൊല്ലപ്പെട്ടുവെന്നും വിഷവാതക ആക്രമണത്തിൽ കൊല്ലപ്പെട്ടവരെത്രയെന്നും വ്യക്തമായിട്ടില്ല. ഒരു ക്ളിനിക്കിൻെറ തറയിൽ കുട്ടികളുടേതുൾപ്പെടെ പരിക്കുകളില്ലാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കിടക്കുന്നതിൻെറ ചിത്രങ്ങൾ പുറത്തുവന്നു. മിക്കവരിലും, പ്രത്യേകിച്ച് കുട്ടികളിൽ കണ്ട മുഖ്യ ലക്ഷണങ്ങൾ ശ്വാസ തടസ്സവും മങ്ങിയ കാഴ്ചയുമാണെന്ന് ചികിൽസിക്കുന്ന ഡോക്ട൪ ബി.ബി.സിയോട് പറഞ്ഞു. സരിൻ എന്ന വിഷവാതകമാണ് ഉപയോഗിച്ചതെന്നും സംശയിക്കുന്നു.
ഇ൪ബിൻ, ദൂമ തുടങ്ങിയ സ്ഥലങ്ങളിലും മരണങ്ങളുണ്ടായതായി റിപ്പോ൪ട്ടുണ്ട്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആശുപത്രികളിൽ നിരവധി പേരെ ചികിൽസിക്കുന്ന ദൃശ്യങ്ങൾ യൂടൂബിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവ സ്ഥലത്ത് പരിശോധന നടത്താൻ യു.എൻ നിരീക്ഷകരെ അനുവദിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്കോയിസ് ഹൊളണ്ടും ആവശ്യപ്പെട്ടു. അറബ് ലീഗും നിരീക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.