പിള്ള എല്‍.ഡി.എഫ് പ്രവേശത്തിന് ശ്രമിച്ചുവെന്ന് ചാനല്‍
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിപ്രവേശം ലക്ഷ്യമിട്ട് ആ൪. ബാലകൃഷ്ണപിള്ള സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനുമായി ച൪ച്ച നടത്തിയെന്ന് വാ൪ത്ത. സോളാ൪ കേസ് പ്രതി സരിത നായരുടെ കത്ത് തുറുപ്പുചീട്ടാക്കിയാണ് പിള്ള ഗ്രൂപ്പ് മുന്നണിമാറ്റത്തിന് ശ്രമിക്കുന്നതെന്നും ജനുവരി ഒന്നിന് തിരുവനന്തപുരത്ത് ഇരുനേതാക്കളും ച൪ച്ച നടത്തിയെന്നും ഇന്ത്യാവിഷനാണ് റിപ്പോ൪ട്ട് ചെയ്തത്.
പിള്ളയുടെ നീക്കത്തോട് സി.പി.എം ആദ്യം അനുകൂലമായി പ്രതികരിച്ചുവെങ്കിലും വി.എസിൻെറ എതി൪പ്പ് ഭയന്ന് പിന്മാറുകയായിരുന്നുവെന്നാണ് വാ൪ത്ത. തൻെറ പാ൪ട്ടിയെ ഇടതുമുന്നണിയിൽ ചേ൪ത്താൽ ചില മന്ത്രിമാ൪ ഉൾപ്പെടെയുള്ളവ൪ക്ക് താനുമായി ബന്ധമുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച് സരിത തയാറാക്കിയ കത്ത് കൈമാറാമെന്നാണ് പിള്ള കോടിയേരിയെ അറിയിച്ചത്. സ൪ക്കാറിൻെറ പതനത്തിലേക്ക് നയിച്ചേക്കാവുന്ന വിവരങ്ങളാണ് കത്തിലുള്ളതെന്നറിയാവുന്നതിനാൽ പിള്ളയുടെ നീക്കത്തെ സി.പി.എം പിന്തുണച്ചു. സി.പി.ഐ ഉൾപ്പെടെ ചില ഘടകകക്ഷികളുമായും സി.പി.എം കൂടിയാലോചനകൾ നടത്തി. എന്നാൽ, പിള്ളഗ്രൂപ്പിനെ ചേ൪ക്കാൻ ശ്രമിച്ചാൽ വി.എസിൽ നിന്ന് എതി൪പ്പുയരാമെന്നും അത് പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും നേതൃത്വം വിലയിരുത്തി. തുട൪ന്ന് ച൪ച്ചകളിൽനിന്ന് പിന്മാറുകയായിരുന്നുവത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.