Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ണൂര്‍: ഉയര്‍ന്ന...

കണ്ണൂര്‍: ഉയര്‍ന്ന പോളിങ്ങില്‍ ഇടതിന് പ്രതീക്ഷ

text_fields
bookmark_border
കണ്ണൂര്‍: ഉയര്‍ന്ന പോളിങ്ങില്‍ ഇടതിന് പ്രതീക്ഷ
cancel

കണ്ണൂ൪: ബൂത്തുകളിലെ ശക്തിക്കനുസരിച്ച പോളിങ്ങിൻെറ വലുപ്പം വിലയിരുത്തി കണ്ണൂ൪ പാ൪ലമെൻറ് മണ്ഡലത്തിൽ എൽ.ഡി.എഫിന് ശുഭാപ്തി വിശ്വാസം. സംസ്ഥാനത്ത് രണ്ടാമത്തെ ഏറ്റവും ഉയ൪ന്ന പോളിങ് രേഖപ്പെടുത്തിയ കണ്ണൂരിൻെറ ജനവിധി ആ൪ക്ക് അനുകൂലമാവുമെന്നതിനെക്കുറിച്ച കൂട്ടലും കിഴിക്കലും ഇരുമുന്നണികളിലും സജീവമാണ്. യു.ഡി.എഫിൻെറയും ഇടതുമുന്നണിയുടെയും സ്വന്തം തട്ടകങ്ങളായ അസംബ്ളി മണ്ഡലങ്ങളിലെ അടിയൊഴുക്കിനനുസരിച്ചിരിക്കും ജനവിധിയെന്നാണ് പൊതുവിലയിരുത്തൽ.
പോളിങ്ങിൻെറ വ൪ധന ഇരുമുന്നണികളെയും അനുഗ്രഹിച്ചതാണ് പൂ൪വ ചരിത്രമെന്നതിനാൽ ഒരു ഉറച്ച പ്രവചനത്തിന് പഴുതില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂ൪ അടക്കിഭരിച്ച 1996, 1998 കാലയളവിൽ 74-76 ശതമാനമായിരുന്നു പോളിങ്. എന്നാൽ, മുല്ലപ്പള്ളിയെ അട്ടിമറിച്ച് മണ്ഡലം നേരിയ ഭൂരിപക്ഷത്തിന് എ.പി.അബ്ദുല്ലക്കുട്ടി പിടിച്ചെടുത്ത 1999ൽ അതുവരെയില്ലാത്ത പോളിങ്-78.04 ആണുണ്ടായത്.
പിന്നീട് മുക്കാൽ ലക്ഷത്തിലേറെ വോട്ടിൻെറ ഭൂരിപക്ഷത്തിന് അബ്ദുല്ലക്കുട്ടി തക൪പ്പൻ വിജയം നേടിയ 2004ൽ 80.39 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ഏതാണ്ട് സമാനമായ പോളിങ് (80.59) രേഖപ്പെടുത്തിയപ്പോൾ നാൽപതിനായിരത്തോളം വോട്ടിന് സുധാകരൻ മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണത്തേക്കാൾ മുക്കാൽ ശതമാനമേ (80.59) ഇക്കുറി പോളിങ് വ൪ധിച്ചിട്ടുള്ളൂ.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ്ങും വോട്ടും വിലയിരുത്തുമ്പോഴാണ് ഇത്തവണത്തെ വ൪ധന ഇടതുമുന്നണി വലിയ പ്രതീക്ഷയോടെ കാണുന്നത്. 80.59 ശതമാനം പോളിങ് രേഖപ്പെടുത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ ആകെ അട്ടിമറിക്കുന്നതായിരുന്നു 81.44 ശതമാനം പോളിങ് രേഖപ്പെടുത്തിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. ഏഴ് അസംബ്ളി മണ്ഡലങ്ങളിൽ നാലിടത്തും യു.ഡി.എഫ് ജയിച്ചുവെങ്കിലും പാ൪ലമെൻറ് മണ്ഡലം തലത്തിൽ അരലക്ഷത്തോളം വോട്ടിൻെറ ലീഡാണ് എൽ.ഡി.എഫ് നേടിയത്.
അസംബ്ളി തെരഞ്ഞെടുപ്പിൻെറ ആവ൪ത്തന പോളിങ് നി൪വഹിക്കുന്നതിന് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ എന്നിവ൪ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കരുനീക്കിയത്. പോളിങ് ഉയ൪ന്നതിനു പിന്നാലെ കള്ളവോട്ടാണെന്ന ആരോപണം യു.ഡി.എഫ് ഉന്നയിച്ചുകഴിഞ്ഞു.
ജനവിധി മറികടക്കാൻ വേണ്ടിയുള്ള മറയാണീ ആരോപണമെന്ന് ഇടതുമുന്നണിയും പ്രതികരിച്ചിട്ടുണ്ട്.ഇടതുമുന്നണിയുടെ കനത്ത വോട്ട് ബാങ്കുകളുള്ള തളിപ്പറമ്പ്, ധ൪മടം, മട്ടന്നൂ൪ മണ്ഡലങ്ങളിലെ തക൪പ്പൻ പോളിങ്ങിലാണ് ഏറെ അടിയൊഴുക്കുള്ളത്. കഴിഞ്ഞ പാ൪ലമെൻറ്-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പോളിങ്ങിനേക്കാൾ മുന്നിലാണ് ഇത്തവണ തളിപ്പറമ്പ്, മട്ടന്നൂ൪ മണ്ഡലങ്ങളിലെ പോളിങ്.
നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ പിറകിലായെങ്കിലും ധ൪മടം മണ്ഡലം കഴിഞ്ഞ പാ൪ലമെൻറ് തെരഞ്ഞെടുപ്പിനേക്കാൾ മുന്നിലാണ്.
യു.ഡി.എഫ് മുൻതൂക്കമുള്ള കണ്ണൂ൪, ഇരിക്കൂ൪, പേരാവൂ൪ അസംബ്ളി മണ്ഡലങ്ങളിൽ കണ്ണൂരിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ ഒരു ശതമാനം വോട്ട് കൂടുതൽ രേഖപ്പെടുത്തിയത്. മറ്റ് രണ്ടിടത്തും കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവാണ്. ബലാബലമുള്ള അഴീക്കോട് മണ്ഡലത്തിലാവട്ടെ കഴിഞ്ഞ തവണത്തേക്കാൾ ഒരു ശതമാനം കൂടുതൽ വോട്ട് രേഖപ്പെടുത്തി.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ മൂന്ന് ശതമാനത്തോളം പിറകോട്ടും പോയി. യു.ഡി.എഫിൻെറ ശക്തികേന്ദ്രങ്ങളിൽ മുസ്ലിംലീഗിന് സ്വാധീനമുള്ള ചില പോക്കറ്റുകളിൽ എസ്.ഡി.പി.ഐയുടെ പ്രവ൪ത്തനം സുധാകരന് കിട്ടേണ്ട വോട്ട് തെറിപ്പിച്ചിട്ടുണ്ട്.
മലയോര മേഖലയിൽ കോൺഗ്രസിൽ ചില പോക്കറ്റുകളും തെറ്റി മാറി. ഇവ മുന്നിൽ വെച്ചാൽ പ്രതീക്ഷ എൽ.ഡി.എഫിനാണ്. എന്നാൽ, യു.ഡി.എഫ് തന്നെ വിജയം അരക്കിട്ടുറപ്പിക്കുമെങ്കിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത മറ്റൊരു അടിയൊഴുക്ക് അതിൻെറ പിന്നിൽ വ്യക്തമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story