Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനഗരത്തിലെ താഴ്ന്ന...

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

text_fields
bookmark_border
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
cancel
ആലപ്പുഴ: ഒരിടവേളക്കശേഷം കടന്നുവന്ന കാലവര്‍ഷം ജില്ലയില്‍ ശക്തമായി. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ജനജീവിതം നിശ്ചലമായി. കനത്ത മഴയില്‍ ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കവാറും വെള്ളത്തില്‍ മുങ്ങി. പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നത് നിരവധി വീടുകളിലെ താമസക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. പുന്നമട, കിടങ്ങാംപറമ്പ്, കളര്‍കോട്, കാളാത്ത്, സക്കറിയ ബസാര്‍ തുടങ്ങിയ വാര്‍ഡുകളിലാണ് വെള്ളം കയറിയത്. നഗരത്തില്‍ പിച്ചു അയ്യര്‍ ജങ്ഷന്‍, സീറോ ജങ്ഷന്‍, മുല്ലക്കല്‍ എന്നിവിടങ്ങളിലൊക്കെ വെള്ളിയാഴ്ച രാവിലെ മുതല്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്ന് കലക്ടറേറ്റിലേക്കുള്ള റോഡിലും വെള്ളം നിറഞ്ഞ് വഴിയാത്രക്കാരും, വാഹനയാത്രികരും ബുദ്ധിമുട്ടിലായി. പല സ്ഥലത്തും കാനകള്‍ അടഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. പൂന്തോപ്പ് വാര്‍ഡില്‍ പുതുവല്‍ കോളനി വെള്ളത്തില്‍ മുങ്ങി. എല്‍.കെ കമ്പി, കണ്ടത്തില്‍, കൊമ്മാടി, നിലംനികര്‍ത്തില്‍ എന്നിവിടങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്നത് പകര്‍ച്ചവ്യാധി ഉണ്ടാക്കുമെന്ന ഭയപ്പാടിലാണ് ജനങ്ങള്‍. ആരോഗ്യവകുപ്പിന്‍െറ സത്വരശ്രദ്ധ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച മഴ വെള്ളിയാഴ്ച കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു. ജില്ലയിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലാണ്. 26 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നീര്‍ക്കുന്നം മാധവമുക്കില്‍ കടലാക്രമണത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റിലും മഴയിലും മരം വീണാണ് ആര്യാട് തെക്ക്, കോമളപുരം, പുറക്കാട് വില്ളേജുകളിലെ ഓരോ വീടുകള്‍വീതം പൂര്‍ണമായും തകര്‍ന്നത്. അമ്പലപ്പുഴ താലൂക്കിലാണ് കനത്തമഴ കൂടുതല്‍ ദുരിതം വിതച്ചത്. ഇവിടെ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. ശക്തമായ കടലാക്രമണവും ജനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. ചേര്‍ത്തല താലൂക്കിലും മഴ ദുരിതം വിതച്ചു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അരൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ചെങ്ങന്നൂര്‍ താലൂക്കിലെ പാണ്ടനാട് ഒരുവീടും കാര്‍ത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് ഒരു വീടും കുട്ടനാട് താലൂക്കിലെ കാവാലത്ത് ഒരുവീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ മത്സ്യബന്ധന വള്ളങ്ങള്‍ കടലിലിറക്കിയില്ല. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. മരം വീണതിനാല്‍ നിരവധി തവണ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. കുട്ടനാട്ടില്‍ ഇവിടെ ഉടന്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ഊര്‍ജിതമാക്കി. ശക്തമായ മഴയില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ നിരവധി പ്രദേശങ്ങള്‍ കടലാക്രമണ ഭീതിയിലാണ്. കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നുണ്ട്. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട്, തുമ്പോളി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച കടലാക്രമണവും ഉണ്ടായി. അരൂര്‍: കനത്ത മഴ അരൂര്‍ മേഖലയില്‍ നാശംവിതച്ചു. അരൂര്‍, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളില്‍ ആയിരത്തിനുമേല്‍ വീടുകളില്‍ വെള്ളംകയറി. പല സ്ഥലങ്ങളിലും ജനജീവിതം സ്തംഭിച്ചു. കാറ്റില്‍ മരങ്ങള്‍ വീണാണ് കൂടുതല്‍ നാശമുണ്ടായത്. ഇലക്ട്രിക് ലൈനുകള്‍ പൊട്ടിവീണു. ചേര്‍ത്തല തഹസില്‍ദാര്‍ സുന്ദരന്‍ ആചാരി അരൂര്‍, എഴുപുന്ന, അരൂക്കുറ്റി പ്രദേശങ്ങളില്‍ വില്ളേജ് ഓഫിസര്‍മാര്‍ക്കൊപ്പം നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മഴ തുടര്‍ന്നാല്‍ ക്യാമ്പ് തുറക്കേണ്ടിവരുമെന്ന് കാട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അരൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.അരൂര്‍ വില്ളേജ് ഓഫിസിന്‍െറ പടിഞ്ഞാറുഭാഗത്ത് പത്ത് വീടുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്. അരൂരില്‍ ഒരുവീട് പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചന്തിരൂര്‍, ആറ്റുപുറം, ഇടവനത്തറ, വെളീപ്പറമ്പ്, കാട്ടുകണ്ടം, വെളുത്തുള്ളി, മുളക്കപ്പറമ്പ്, കുമ്പഞ്ഞി, ഇളയപാടം, വട്ടക്കേരി എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാണ്. എരമല്ലൂരില്‍ നീണ്ടകര, നരിയാണ്ടി, മുതുകോല്‍, എരമല്ലൂര്‍ കോലത്തുശേരി എന്നിവിടങ്ങളും വെള്ളക്കെട്ടിലാണ്. കോടംതുരുത്തില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ഏറെനേരമെടുത്താണ് ഗതാഗതം പുന$സ്ഥാപിച്ചത്. വൈദ്യുതി കമ്പികളില്‍ മരംവീണതുമൂലം വൈദ്യുതി ബന്ധം പലസ്ഥലങ്ങളിലും മണിക്കൂറുകളോളം വിച്ഛേദിക്കപ്പെട്ടു. ഇനിയും പല സ്ഥലങ്ങളിലും വൈദ്യുതി പുന$സ്ഥാപിക്കാനായിട്ടില്ല. ചേര്‍ത്തല: കഴിഞ്ഞദിവസം തുടങ്ങിയ മഴ ശക്തിപ്പെട്ടതോടെ ചേര്‍ത്തല താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടില്ല. വെള്ളത്തിന്‍െറ കുത്തൊഴുക്കിലും കാറ്റിലുമായി ഏഴു വീടുകള്‍ മരം വീണ് തകര്‍ന്നു. പെരുമ്പളത്ത് ഒരു വീടും അരൂര്‍, കോടംതുരുത്ത്, പട്ടണക്കാട് ഭാഗങ്ങളിലായി ആറു വീടുകളുമാണ് മരം വീണ് തകര്‍ന്നത്. ചേര്‍ത്തല ടൗണ്‍, ചേര്‍ത്തല തെക്ക് വില്ളേജ്, മുട്ടം ബസാറും അതിനോടനുബന്ധിച്ച വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കിഴക്കേ നടക്കാവ്, ചേര്‍ത്തല ദേവീക്ഷേത്ര മൈതാനവും അതിന് പടിഞ്ഞാറുവശവും പൂര്‍ണമായും വെള്ളത്തിനടിയിലായി. പെരുമ്പളം, കോടംതുരുത്ത്, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍ എന്നിവിടങ്ങളിലും വന്‍ വെള്ളക്കെട്ടുകളാണുള്ളത്. മുട്ടം ബസാറിലും പരിസരത്തുമുള്ള ചെറിയ തോടുകളും കാനകളും നികത്തിയതാണ് ടൗണിലെ വെള്ളക്കെട്ടിന് കാരണം. വെള്ളം മോട്ടോര്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സിന് പോലും പമ്പുചെയ്ത് കളയാനുള്ള സാഹചര്യമില്ളെന്നും ചേര്‍ത്തല തഹസില്‍ദാര്‍ എന്‍. സുന്ദരനാചാരി പറഞ്ഞു. കോടംതുരുത്ത്-പട്ടണക്കാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും വകുപ്പ് അധികാരികള്‍ക്കും അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ മുട്ടിനൊപ്പം വെള്ളക്കെട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി. സ്വാശ്രയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പല സ്ഥലങ്ങളില്‍ കൃഷിചെയ്തിരുന്ന വാഴ, കപ്പ, മറ്റ് പച്ചക്കറികള്‍ എന്നിവ വെള്ളം കയറിയതോടെ നശിച്ചു. കഴിഞ്ഞ കുറേ കാലങ്ങളില്‍ ചേര്‍ത്തല നഗരസഭ കാന വൃത്തിയാക്കലോ വെള്ളക്കെട്ടിനുള്ള പരിഹാര മാര്‍ഗങ്ങളോ ചെയ്തിരുന്നില്ല. ഇതുമൂലമുണ്ടായ വെള്ളക്കെട്ടിന്‍െറ ഭാഗമായി പകര്‍ച്ചവ്യാധികള്‍ പകരാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story