കണ്ണൂരില്‍ ഇനി ചോര വീഴരുത് –സുഗതകുമാരി
text_fieldsകണ്ണൂ൪: ‘കണ്ണൂരിലെ സഹോദരന്മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, കണ്ണൂരിൽ ഇനി ചോര വീഴരുത്. പലപ്പോഴും കണ്ണൂരിൽ വരാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, പൊലീസ് അനുവദിച്ചില്ല. തലശ്ശേരിവരെ വന്ന് ഉപവസിച്ച് പോയിട്ടുണ്ട്’ -കവയിത്രി സുഗതകുമാരിയുടെ വേദന നിറഞ്ഞ വാക്കുകൾ. ഇന്നു വീണത് ആരുടെ ചോരയാണ്? തിളങ്ങുന്ന നെറ്റിത്തടം ഏത് അമ്മയുടെ മകൻേറയാണ്? ഏത് കുഞ്ഞിൻെറ പിതാവിൻേറയാണ്? ഏതു വാ൪ധക്യത്തിൻെറ ഊന്നുവടിയാണ്? -സുഗതകുമാരി ചോദിച്ചു. മയിൽപീലി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവ൪.
എൻെറ സാരിത്തുമ്പ് കണ്ണീരുകൊണ്ട് നിറഞ്ഞു. ഞാൻ കവിതകൊണ്ടാണ് കണ്ണീരൊപ്പിയത്. ആയിരം പേരുടെ കൈകൾ എനിക്കെതിരെ നീണ്ടിട്ടുണ്ട്. പത്തുപേരുടെ കൈകൾ പിടിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അഭയ എന്ന ചെറിയ പ്രസ്ഥാനം അതിനുവേണ്ടിയുണ്ടാക്കിയതാണ്. കലാകാരന്മാ൪ നമ്മുടേതായത് പക൪ന്നുകൊടുക്കുക, പുഞ്ചിരി വിട൪ത്തുക. വരണ്ട മണ്ണിൽ, ഊഷര ഭൂമിയിൽ ഇത്തിരി പച്ചപ്പ് വളരട്ടെ. എൻെറ ജീവിതം അതിൽ പരാജയപ്പെട്ടെന്നാണ് കരുതുന്നത്. എങ്കിലും ചിലേടത്ത് ചില തളിരുകൾ മുളച്ചുവന്നിട്ടുണ്ട്, അൽപം മാത്രം. ഭഗവാൻ എനിക്കു തന്ന കൽപനയിലാണ് അത്രയും ചെയ്തത്. എങ്കിലും ഇത്തിരി മാത്രമേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. എൻെറ കവിത നിലനിൽക്കുമോയെന്ന് അറിയില്ല. കവിത ‘പോപുല൪’ അല്ല. എങ്കിലും ലോകത്ത് കവിതയെ സ്നേഹിക്കുന്ന സമാന ഹൃദയ൪ തരുന്ന വാക്കുകൾക്ക് ചെവിയോ൪ക്കുന്നുണ്ട്, അതുമതി’ -സുഗതകുമാരി പറഞ്ഞു.
മാസ്കോട്ട് പാരഡൈസിൽ ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നസും കൃഷ്ണ ജ്വല്ളേഴ്സും സംഘടിപ്പിച്ച ചടങ്ങിൽ അടൂ൪ ഗോപാലകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു. കണ്ണൂരിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം പണ്ടു നിലനിന്നിരുന്ന ചേകവ സംസ്കാരം ഇപ്പോൾ പാ൪ട്ടിയുടെ സേവക സംസ്കാരമായി മാറിയതാണെന്ന് പുരസ്കാരം ഏറ്റുവാങ്ങി സംവിധായകൻ അടൂ൪ ഗോപാലകൃഷ്ണൻ പറഞ്ഞു. ചേകവ൪ കൊന്നത് അവ൪ക്ക് വേണ്ടിയല്ല. പാ൪ട്ടിക്കാ൪ കൊല്ലുന്നതും അവ൪ക്ക് വേണ്ടിയല്ല. സ്വതന്ത്രമായ ലോകത്ത് കൂടുതൽ സ്വതന്ത്രമായ ചിന്തയിലേക്ക് സമൂഹം വളരണം. കണ്ണൂരിനെ കുറിച്ച് മോശമായ വാ൪ത്തകളാണ് തിരുവിതാംകൂറിൽ കേൾക്കുന്നത്. എന്നാൽ, കണ്ണൂരിൽ നന്മയുള്ളവ൪ ഏറെയെന്നാണ് ബോധ്യപ്പെടുന്നത് -അടൂ൪ പറഞ്ഞു.
കണ്ണൂരിൽ പിറന്നതിൽ ഏറെ അഭിമാനിക്കുന്നതായി പുരസ്കാരം സ്വീകരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കണ്ണൂരിന് എന്തെങ്കിലും നന്മയുണ്ടെങ്കിൽ ആ നന്മയാണ് തന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. സി.വി. രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്തു. സ്വാമിനി അപൂ൪വാനന്ദ സരസ്വതി പ്രഭാഷണം നടത്തി. കെ. ബാലചന്ദ്രൻ പ്രശസ്തി പത്രങ്ങൾ കൈമാറി. സുകുമാരൻ പെരിയച്ചൂ൪ കാഷ് അവാ൪ഡ് സമ൪പ്പിച്ചു. പുരസ്കാര സമിതി ചെയ൪മാൻ കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. നിഷ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.