ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: ഒരാൾകൂടി കൊല്ലപ്പെട്ടു
text_fieldsഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. ഗൂഡല്ലൂർ നഗരസഭ താൽക്കാലിക ജീവനക്കാരൻ ഗുയിണ്ട് സ്വദേശി ബാലുചാമി (52) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് നടന്നുപോകവെയാണ് ആനയുടെ ആക്രണമുണ്ടായത്. ഓവാലി പഞ്ചായത്തിലെ ഗുയിണ്ടിലേക്ക് 15 കിലോമീറ്റർ ദുരമുണ്ട്. ഇവിടേക്ക് ബസ് സർവിസ് നിർത്തിവെച്ചതിനാൽ ബാലുചാമി ദിവസവും നടന്നാണ് ജോലിക്ക് വന്നിരുന്നത്. തിങ്കളാഴ്ചയും നടന്നുപോകവെ വീടിനു സമീപം ഒരുകിലോമീറ്റർ ദുരത്തുവെച്ചാണ് ആനയുടെ മുന്നിൽപെട്ടത്. രാത്രി വൈകിയും കാണാതെ വന്നതോടെ നടത്തിയ തെരച്ചിലാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് കോക്കാൾ ഭാഗത്ത് വയോധികയെ കാട്ടാന കൊലപ്പെടുത്തിയത്. തുണിയലക്കാൻ സമീപത്തെ വാട്ടർ ടാങ്കിനടുത്തേക്ക് പോയപ്പോഴായിരുന്നു രാവിലെ ആറരയോടെ ആനയുടെ ആക്രമണം. ഇവിടെനിന്ന് തുരത്തിയ ആനതന്നെയാണ് ബാലുചാമിയേയും കൊലപ്പെടുത്തിയതെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.