തൃശൂർ ജില്ലയിൽ വീണ്ടും അപകടം; കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്
text_fieldsഎടമുട്ടം -കാട്ടൂർ റോഡ് എടത്തിരുത്തി അയ്യൻപടിയിൽ കാർ മറിഞ്ഞപ്പോൾ
തൃശൂർ: ജില്ലയിൽ ഞായറാഴ്ച രണ്ടാമതും വാഹനാപകടം. എടത്തിരുത്തിയിൽ കാർ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. എടമുട്ടം -കാട്ടൂർ റോഡിൽ എടത്തിരുത്തി അയ്യൻപടിയിലായിരുന്നു അപകടം.
കയ്‌പമംഗലം കൂരിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. അഞ്ച് പേർ കാറിലുണ്ടായിരുന്നു.
ഹിഷാൽ, സയാൻ എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്. ഇവരെ ചെന്ത്രാപ്പിന്നി മിറാകിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. റോഡരികിലെ കൽവർട്ടിൽ തട്ടി കാർ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ജില്ലയിൽ ഇന്ന് രാവിലെ കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഒരാൾ മരണപ്പെട്ടിരുന്നു. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ വാണിയമ്പാറയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. രണ്ടു പേർക്ക് പരിക്കേറ്റു.
വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്കാണ് (65) മരിച്ചത്. വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറോടെയാണ് അപകടം. റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഇവരെ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട വന്ന് ഇടിക്കുകയായിരുന്നു.
ഉടൻ നാട്ടുകർ ചേർന്ന് അബ്ദുൽ റസാക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ തൃശൂർ സ്വദേശി അമലിനെ (22) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അബ്ദുൽ റസാക്കിന്റെ ഭാര്യ ഷക്കില. മക്കൾ: മുനാഫ് (മലേഷ്യ), നാഹിത, നസ്രിൻ. ഖബറടക്കം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

