‘എന്റെ മകനായിരുന്നു അവൻ’; അപകടത്തിൽ മരിച്ച മലയാളി ജീവനക്കാരന്റെ കുടുംബത്തെ ചേർത്തു പിടിച്ച് സൗദി സ്പോൺസർ, ജീവിത കാലം മുഴുവൻ ശമ്പളം നൽകും
text_fieldsസിയാദ് ബഷീർ, സിയാദ് ബഷീറിന്റെ അനുശോചന കുറിപ്പ് സ്പോൺസറുടെ വീടിനു മുന്നിൽ
റിയാദ്: തികച്ചും ആകസ്മികമായി തന്റെ ഹൗസ് ഡ്രൈവർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് തകർന്നിരിക്കയാണ് സൗദി സ്പോൺസർ. മകനെ പോലെ സ്നേഹിച്ചിരുന്ന എറണാകുളം സ്വദേശിയായ സിയാദ് ബഷീർ മരിച്ചതിനെ തുടർന്ന് വീട്ടിൽ അനുശോചന ചടങ്ങ് നടക്കുകയാണെന്ന ബോർഡും അദ്ദേഹം വെച്ചു.
താൻ ജീവിക്കുന്ന കാലത്തോളം സിയാദിന് ശമ്പളം നൽകുമെന്നും സ്പോൺസർ അറിയിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിെൻറ മകൻ സിയാദ് (36) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഏഴുവർഷമായി സ്വദേശി പൗരന്റെ വീട്ടിലെ ഡ്രൈവറാണ്. വെള്ളിയാഴ്ച ഉച്ചക്ക് എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 2.10ഓടെ മരിക്കുകയായിരുന്നു.മയ്യിത്ത് തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കി. സ്പോൺസർ മയ്യത്ത് മറവുചെയ്യാൻ സഹായിക്കുകയും സുഹൃത്തുക്കളോടും അയൽവീട്ടുകാരോടുമെല്ലാം സിയാദിന്റെ ജോലിയിലുള്ള അർപ്പണ ബോധത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു. സിയാദിന് ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു ഖുൽസു. സഹോദരി: സുമയ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.